എഡിജിപിയുടെ മകൾ കരാട്ടക്കാരി.. ആറ് തവണ ഇടിച്ച് തൂഫാനാക്കി.. ബോധം പോയെന്ന് ഗവാസ്കർ!
തിരുവനന്തപുരം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതും അടുക്കളപ്പണി ചെയ്യുന്നതുമായ പോലീസുകാരെ ചില സിനിമകളില്‍ മാത്രമേ മലയാളിക്ക് കണ്ട് പരിചയം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അതെത്ര ഭീകരമാണ് എന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
സായുധസേന എഡിജിപി ആയിരുന്ന സുദേഷ് കുമാറിന്റെ മകളുടെ അടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഗവാസ്‌കര്‍ എന്ന പോലീസ് ഡ്രൈവറാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. അന്നത്തെ ആക്രമണത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവാസ്‌കര്‍ വെളിപ്പെടുത്തുന്നു.
പോലീസുകാർ വേലക്കാർ
വീട്ടിലെ വേലക്കാരെ പോലെയാണ് ക്യാംപ് ഫോളോവേഴ്‌സ് ആയ പോലീസുകാരെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ പലരുടേയും വീട്ടുകാര്‍ കാണുന്നത്. പഠിച്ച് ജോലി നേടിയിട്ടും ഏമാന്റെ വീട്ടിലെ ദാസ്യപ്പണി ചെയ്യേണ്ടി വരുന്ന അവസ്ഥ. പട്ടിയെ കുളിപ്പിക്കുന്നത് മുതല്‍ ഏമാന്റെയും ഭാര്യയുടേയും മക്കളുടേയും ചെരിപ്പ് കഴുകേണ്ട അവസ്ഥ വരെയുള്ള പോലീസുകാരുണ്ട് എന്നാണ് നേരത്തെ ഗവാസ്‌കര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്ഥാനം തെറിച്ചു
ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് സുദേഷ് കുമാറിനെ സായുധ സേന എഡിജിപി സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. തന്റെ പരാതിയില്‍ എഡിജിപിക്കെതിരെ നടപടി ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് ഗവാസ്‌കര്‍ പറയുന്നു. വലിയ സ്വാധീനം ഉള്ളവരാണ് അവരെല്ലാവരും. പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ഉണ്ട്. എങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഗവാസ്‌കറുടെ തീരുമാനം.
പെൺകുട്ടി കരാട്ടക്കാരി
അന്നത്തെ ദിവസം കാറിനകത്തിട്ട് എഡിജിപിയുടെ മകള്‍ കയ്യിലെ മൊബൈല്‍ ഉപയോഗിച്ച് ആറ് തവണയാണ് ഗവാസ്‌കറെ ഇടിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ഗവാസ്‌കര്‍ക്ക് എഴുന്നേറ്റ് അടി തടുക്കാന്‍ സാധിച്ചില്ല. കരാട്ടയില്‍ പ്രാവീണ്യമുള്ള പെണ്‍കുട്ടിയാണ് എഡിജിപിയുടെ മകളെന്നും ഗവാസ്‌കര്‍ പറയുന്നു. കഴുത്തിനടക്കം അടി കിട്ടിയതോടെ ഗവാസ്‌കറിന് രണ്ട് മിനിറ്റോളം ബോധം നഷ്ടപ്പെട്ടു.
കാഴ്ചയ്ക്ക് മങ്ങൽ
ഗവാസ്‌കറിന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. വേദനയും നീര്‍ക്കെട്ടും മാറണമെങ്കില്‍ രണ്ട് മാസത്തോളം സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല ഗവാസ്‌കറിന് കാഴ്ചയ്ക്ക് ചെറിയ മങ്ങലും അനുഭവപ്പെടുന്നുണ്ട്. കഴുത്തില്‍ കോളര്‍ ഇട്ടിരിക്കുന്നതിനാല്‍ ഒരേ ദിശയിലേക്ക് നോക്കിയാണ് കിടപ്പ്. ഭക്ഷണം കഴിക്കുന്നതിനും ഗവാസ്‌കറിന് ബുദ്ധിമുട്ടുണ്ട്.
പഠിപ്പുള്ളവരോട് അരിശം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഗവാസ്‌കര്‍ ചികിത്സയില്‍ കഴിയുന്നത്. തനിക്ക് മാത്രമല്ല സുദേഷ് കുമാറിന്റെ വീട്ടില്‍ ഡ്യൂട്ടിയിലുള്ള മറ്റ് പല പോലീസുകാരെക്കൊണ്ടും ഇത്തരത്തില്‍ വീട്ടുജോലികള്‍ ചെയ്യിച്ചിട്ടുണ്ടെന്ന് ഗവാസ്‌കര്‍ പറയുന്നു. ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാര്‍ ബിരുദധാരികളും വിവരമുള്ളവരും ആണെങ്കില്‍ അവരോട് പകയോടെയാണ് വീട്ടിലുള്ളവര്‍ പെരുമാറിയിരുന്നത്.
ഇംഗ്ലീഷിലും ഹിന്ദിയിലും തെറി
മാത്രമല്ല മലയാളികളുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി ഇംഗ്ലീഷിലും ഹിന്ദിയിലും തെറിവിളിക്കുകയും പതിവായിരുന്നുവെന്ന് ഗവാസ്‌കര്‍ പറയുന്നു. ഒന്നര മാസത്തോളം താന്‍ ആരോടും പരാതി പറയാതെ സഹിച്ചു. മാനസികമായുള്ള ഉപദ്രവം സഹിക്കാം. പക്ഷേ ഒരു തെറ്റും ചെയ്യാത്ത തന്നെ തല്ലിയത് ക്ഷമിക്കാനാവില്ലെന്നും അതുകൊണ്ടാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത് എന്നും ഗവാസ്‌കര്‍ പറയുന്നു.
വെറും 24 വയസ്സ് പ്രായം
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന, പഠിപ്പും വിവരവും ഉള്ള പെണ്‍കുട്ടിയാണ് എഡിജിപിയുടെ മകള്‍. 24 വയസ്സ് മാത്രമാണ് പ്രായം. ആ വീട്ടില്‍ ഡ്യൂട്ടിക്ക് കയറിയപ്പോള്‍ മുതല്‍ മനസ്സിലായത് എഡിജിപിയുടെ ഔദ്യോഗിക വാഹനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഭാര്യയും മകളും ജിമ്മിലും ഷോപ്പിംഗിനും പോകാനാണ് എന്നാണ്. എഡിജിപിയുടെ പട്ടിക്ക് മീന്‍ വറുത്ത് കൊടുക്കുന്നതും കുളിപ്പിക്കുന്നതും സ്വിമ്മിങ്പൂള്‍ കഴുകുന്നതും പോലീസുകാരാണെന്നും ഗവാസ്‌കര്‍ പറയുന്നു.