സിഎജി റിപ്പോർട്ടിലെ ആരോപണം തള്ളി പോലീസ്, ആയുധങ്ങൾ നഷ്ടമായിട്ടില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: സായുധസേനാ ക്യാമ്പിൽ നിന്നും കാണാതായെന്ന് സിഎജി ചൂണ്ടിക്കാണിച്ച 25 തോക്കുകളും കണ്ടെത്തിയതായി പോലീസിന്റെ വിശദീകരണം. ക്രൈം ബ്രാഞ്ച് സംഘം ഒരിക്കൽ കൂടി ആയുധങ്ങൾ പരിശോധിക്കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്നും ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെയും ആയുധങ്ങളെക്കുറിച്ചുള്ള വിവരം നൽകാനാണ് പോലീസ് നീക്കം.
ക്യാമ്പിൽ നിന്നും കാണാതായെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്ന 25 തോക്കുകളും ക്യാമ്പിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. 2011 ഫെബ്രുവരി 11ന് ഈ തോക്കുകൾ എആർ ക്യാമ്പിലേക്ക് മാറ്റിയെന്നും 2013 ഒക്ടോബർ 23ന് തിരികെയെത്തിച്ചെന്നുമാണ് ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

എസ്എപി ക്യാമ്പിലേയും എആർപി ക്യാമ്പിലേയും രജിസ്റ്ററിൽ ആയുധങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് പോലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആയുധങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. എന്നാൽ ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല. പുതിയ സാഹചര്യത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി 2 മാസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറാൻ ക്രൈം ബ്രാഞ്ച് മേധാവി റിപ്പോർട്ട് നൽകി. കാണാതായെന്ന് പറയപ്പെടുന്ന 660 ഓട്ടോമാറ്റിക് തോക്കുകളും ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് നിർദ്ദേശം നൽകി.












Click it and Unblock the Notifications