എസ് ഡി പി ഐയെ പൂട്ടാൻ പോലീസ് ; കർശന നടപടിക്ക് നിർദ്ദേശം; പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡുകൾ
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസിന് നിർദ്ദേശം. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിനമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ഐക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അതീവജാഗ്രതയോടെയാണ് നോക്കി കാണുന്നത്.
പ്രത്യേക സ്ക്വാഡുകൾ
എസ് ഡി പിഐക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി സി ഐ മാരുടെ നേതൃത്തിൽ സ്ക്വാഡുകൾ രൂപികരിക്കും. വെള്ളിയാഴ്ചയ്ക്കകം സ്ക്വാഡുകൾ രൂപികരിക്കണം. സംസ്ഥാനത്തുടനീളം ശക്തമായ പരിശോധനയാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക മാർഗ നിർദ്ദേശങ്ങളും തയാറാക്കിയിട്ടുണ്ട്.
എസ് ഐ, സി ഐ, ഡി വൈ എസ് പി റാങ്കിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനായിരിക്കണം പരിശോധനകൾക്ക് നേതൃത്വം നൽകേണ്ടത്. രണ്ട് വനിതാ പോലീസുകാർ, മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ,ഒരു എസ് ഐ എന്നിവരെങ്കിലും ഉൾപ്പെട്ടതായിരിക്കണം ഈ സംഘം.
കോടതിയിൽ
രാത്രിയിലാണ് പരിശോധന നടത്തുന്നതെങ്കിൽ പിറ്റേദിവസം രാവിലെ തന്നെ സെർച്ച് ലിസ്റ്റ് കോടതിയിൽ സമർപ്പിക്കണം. പരിശോധിച്ച സ്ഥലങ്ങൾ, പരിശോധിച്ച വസ്തുക്കൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും സെർച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തണം. പരിശോധനയുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ കൃതൃമായി പാലിക്കണം. അയൽവാസികളായ രണ്ടുപേരെ സാക്ഷികളായി ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
പഴയ കേസുകൾ
എസ് ഡി പി ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എതൊക്കെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പട്ടിക തയാറാക്കാൻ പോസീലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പഴയ കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരുടെ പേരു വിവരങ്ങൾ ശേഖരിച്ച് നോട്ടീസ് നൽകി പോലീസ് സ്റ്റേഷനുകളിൽ വിളിച്ചുവരുത്തണം. ഇവരുടെ മൊഴിയെടുക്കുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണം. എസ് എഫ് ഐ , ഡി വൈ എഫ് ഐ അടക്കമുള്ള ഇടത് സംഘടനകളിലും കോൺഗ്രസ് പ്രസ്ഥാനങ്ങളിലും എസ് ഡി പി ഐ പ്രവർത്തകർ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
അനധികൃത സമ്പാദ്യം
എസ് ഡി പി ഐ പ്രവർത്തകരുടെ അനധികൃത സമ്പാദ്യങ്ങളെകുറിച്ചും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. എസി ഡി പി ഐ പ്രവർത്തകർക്ക് പോലീസ് സേനയിലുള്ളിൽ നിന്ന് വിവരങ്ങൾ ചോരുന്നുണ്ടെന്ന സംശയവുമുണ്ട്. പോലീസിലെ ചാരന്മാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എസ് ഡി പി ഐക്കാരുടെ അനധികൃത സ്വത്തിനേക്കുറിച്ച് പലപ്പോഴും വിവരം ലഭിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം സംഘടനയ്ക്ക് ഫണ്ട് ലഭിക്കുന്നതായും സൂചനകളുണ്ട്.