ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!
Recommended Video
കണ്ണൂര്‍: പോലീസ് സേനയിലെ പലര്‍ക്കും രാഷ്ട്രീയ നേതൃത്വവുമായും ക്രിമിനല്‍ സംഘങ്ങളുമായും അവിശുദ്ധ ബന്ധങ്ങളുണ്ട് എന്നത് അത്ര രഹസ്യമായ കാര്യമല്ല. പല കുറ്റവാളികളും പോലീസ് പിടിയില്‍ നിന്നും അവസാന നിമിഷം രക്ഷപ്പെടുന്നതിന് പോലീസ് തന്നെ വഴിയൊരുക്കിയ സംഭവങ്ങളുണ്ട്.
ഷുഹൈബ് കൊലക്കേസിലെ പ്രതികളായ സിപിഎമ്മുകാരെ രക്ഷപ്പെടുത്താന്‍ പോലീസ് തന്നെ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പോലീസ് പുറകെയുണ്ടെന്ന വിവരം പ്രതികള്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നാണ് സൂചന. മുടക്കോഴി മലയില്‍ പ്രതികള്‍ക്ക് വേണ്ടി റെയ്ഡ് നടക്കുമെന്ന വിവരം ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ക്ക് പോലീസില്‍ നിന്ന് തന്നെ വിവരം ലഭിച്ചു.
കള്ളൻ കപ്പലിൽ തന്നെ
ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ കണ്ണൂര്‍ എസ്പി ഉന്നയിച്ചിരുന്നു. പോലീസ് തന്നെ റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്നാണ് എസ്പി നേരത്തെ ആരോപണം ഉന്നയിച്ചത്.
റെയ്ഡിൽ പാളിച്ച
എസ്പിയുടെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഷുഹൈബിന്റെ കൊലയാളികള്‍ക്ക് വേണ്ടി പോലീസ് നടത്തിയ റെയ്ഡില്‍ ഗുരുതര പാളിച്ചകള്‍ സംഭവിച്ചതായാണ് സൂചന. കഴിഞ്ഞ 17ാം തിയ്യതിയാണ് ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികള്‍ക്ക് വേണ്ടി പോലീസ് മുടക്കോഴി മലയില്‍ തെരച്ചില്‍ നടത്തിയത്.
വിവരം ചോർത്തി
പ്രതികളുടെ ഒളിത്താവളം മുടക്കോഴി മലയാണ് എന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യമായി ആസൂത്രണം ചെയ്ത റെയ്ഡ്. ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുംമുന്‍പ് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
രക്ഷപ്പെടാൻ സഹായം
മുടക്കോഴി മലയില്‍ റെയ്ഡ് നടത്തുന്നതിന് മുന്നോടിയായി പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രം അന്വേഷണ സംഘത്തിലെ പോലീസുകാര്‍ക്ക് വാട്‌സ്ആപ്പിലൂടെ നല്‍കിയിരുന്നു. പ്രതിയെ കണ്ടാല്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു ആ നീക്കം. എന്നാല്‍ ആകാശിനെ അറിയാവുന്ന ചില പോലീസുകാര്‍ വിവരം ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുടക്കോഴി മലയിൽ ഈച്ച പോലുമില്ല
റെയ്ഡ് വിവരം നേരത്തെ അറിഞ്ഞതോടെ മുടക്കോഴി മലയില്‍ പോലീസെത്തുമ്പോള്‍ ഒരു ഈച്ച പോലും അവിടെയുണ്ടായിരുന്നില്ല. നേരത്തെ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളുടേയും ഒളിത്താവളമായിരുന്നു സിപിഎം പാര്‍ട്ടി ശക്തികേന്ദ്രമായ മുടക്കോഴി മല. മണിക്കൂറുകളോളം മലയില്‍ സംഘം തിരച്ചില്‍ നടത്തിയിരുന്നു.
അതൃപ്തി അറിയിച്ച് എസ്പി
എന്നാല്‍ ആരെയും പിടികൂടാന്‍ സാധിക്കാത്തതില്‍ എസ്പി കടുത്ത അതൃപ്തി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. മാത്രമല്ല റെയ്ഡ് വിവരം പോലീസില്‍ നിന്ന് തന്നെ ചോര്‍ന്നതിലെ അനിഷ്ടം ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് പരാതിപ്പെടുകയും ചെയ്തിരുന്നു. ആരുടേയും പേര് പറയാതെ ഫോണിലൂടെയായിരുന്നു പരാതി.
കുറ്റക്കാർക്കെതിരെ കർശന നടപടി
എസ്പിയുടെ പരാതി ലഭിച്ചതായി ഡിജിപി സ്ഥിരീകരിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഷുഹൈബ് കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ പുനസംഘടിപ്പിക്കുകയുണ്ടായി. കപ്പലിനുള്ളിലെ കള്ളന്‍ ആരാണെന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ലെങ്കിലും സംഭവത്തെക്കുറിച്ച് പോലീസ് കാര്യമായിത്തന്നെ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിവരമുണ്ട്.
ഗുരുതര വീഴ്ച
ഷുഹൈബ് കൊലക്കേസില്‍ മട്ടന്നൂര്‍ പോലീസിന് വന്‍വീഴ്ച തന്നെ സംഭവിച്ചുവെന്ന് ആരോപണമുണ്ട്. കൊലപാതകം നടന്ന രാത്രിയില്‍ വാഹനം കണ്ടെത്താന്‍ വൈകിയതും കൊലപാതക വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാന്‍ വൈകിയതും മട്ടന്നൂര്‍ പോലീസിന്റെ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ഡമ്മി പ്രതികളെന്ന് കോൺഗ്രസ്
ഷുഹൈബ് കൊലക്കേസ് അന്വേഷിക്കുന്ന പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. നിലവില്‍ പിടിയിലായിരിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നാണ് കെ സുധാകരന്‍ അടക്കം ആരോപിക്കുന്നത്. സിപിഎമ്മിന് പോലീസ് വിടുപണി ചെയ്യുകയാണ് എന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണം എന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
പ്രതികൾക്കായി തെരച്ചിൽ
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് ഇതുവരെ അറസ്റ്റിലായവര്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ സംസ്ഥാനം വിട്ടതായും സംശയിക്കുന്നുണ്ട്.
സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!
ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്
16കാരി കാമുകന് അയച്ച സന്ദേശങ്ങൾ.. ലൈംഗിക ഇഷ്ടങ്ങൾ.. കുലീനത്വമുള്ള കാമം പഠിപ്പിക്കണമെന്ന്!