കറുത്ത ബൈക്കിലെ വെളുത്ത അലോയ് വീല്‍; മോഷ്ടാക്കാളെ കുടിക്കിയ കേരള പോലീസിന്‍റെ കച്ചിത്തുരുമ്പ്
കണ്ണൂര്: നിസ്സാരമെന്നു കരുതുന്ന ചില പൊടിതുമ്പുകളായിരിക്കും പലപ്പോഴും വലിയ കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറുക. ഇത്തരം തെളിവുകള്‍ കണ്ടെത്താനും കണ്‍മുന്നില്‍ കാണുന്ന തുമ്പുകളില്‍ നിന്ന് കേസിലെ പ്രതികളിലേക്ക് എത്തിച്ചേരാനും ചില അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കഴിവാണ്.
അത്തരത്തില്‍ നിസ്സാരമെന്ന് കരുതുന്ന ഒരു തുമ്പിലൂടെ പ്രമാദമായ ഒരു കേസിലെ പ്രതികളെ പിടികൂടിയിരിക്കുകയാണ് കേരള പോലീസ് ഇപ്പോള്‍. കണ്ണൂര്‍ ജില്ലയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതികളാണ് പോലീസിന്റെ കൃത്യമായ അന്വേഷണത്തിന് മുന്നില്‍ കുടുങ്ങിയത്.
ജൂണ്‍ എട്ടിന്
ജൂണ്‍ എട്ടാതീയതി ആണ് കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള അല്‍ ഫത്തീബി ജ്വല്ലറിയില്‍ മോഷണം നടക്കുന്നത്. മോഷണത്തിലൂടെ മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമായിരുന്നു കള്ളന്‍മാര്‍ അപഹരിച്ചത്.
നട്ടുച്ചക്ക്
നഗരത്തെ ഞെട്ടിച്ചുകൊണ്ട് നട്ടുച്ചക്കായിരുന്നു മോഷണം. ജ്വല്ലറി ഉടമയും ജീവനക്കാരും ജുമുഅ നമസ്‌ക്കാരത്തിനായി സമീപത്തെ പള്ളിയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മോഷണത്തിന് ദൃക്ഷാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല.
സിസിടിവി
ജ്വല്ലറിക്ക് മുന്നില്‍ കര്‍ട്ടന്‍ കെട്ടി മറിച്ച മോഷ്ടാക്കള്‍ സിസിടിവി സ്പ്രേ പെയിന്റടിച്ച് തകരാറിലാക്കിയതിന് ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. ആദ്യഘട്ടത്തില്‍ തെളിവുകളൊന്നും കിട്ടാത്തത് പോലീസ് അന്വേഷണത്തെ കുഴക്കുകയായിരുന്നു.
അന്വേഷണം
കണ്ണൂര്‍ പോലൊരു നഗരത്തിലെ ജ്വല്ലറി പട്ടാപകല്‍ കുത്തിത്തുറന്ന് മോഷണം നടത്തണമെങ്കില്‍ പരിസരം കൃത്യമായി അറിയുന്ന ആരെങ്കിലും ഇതിന് പിന്നില്‍ ഉണ്ടായിരക്കാം എന്ന് പോലീസ് സംശയിച്ചിരുന്നു. ആ വഴിക്കായിരുന്നു പോലീസ് അന്വേഷണം.
കറുത്ത സ്‌കൂട്ടർ
റോഡരികിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയിലായിരുന്നു ഒരു കറുത്ത സ്‌കൂട്ടറില്‍ അന്വേഷണ സംഘത്തിന്റെ കണ്ണുടക്കിയത്. പുതിയ മോഡല്‍ സ്‌കൂട്ടര്‍ ആയിരുന്നു അത്. കറുത്ത വണ്ടിയുടെ അലോയ് വീലിന്റെ നിറവും കറുപ്പായിരിക്കും. പക്ഷെ ആ വണ്ടിയുടെ അലോയ് വീലീന്റെ നിറം വെളുപ്പായിരുന്നു.
രണ്ടുപേര്‍
സ്‌കൂട്ടറില്‍ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധിരിച്ചിരുന്നു. പുറകിലിരുന്ന ആള്‍ കുടയും പിടിച്ചിരുന്നു. വെള്ളിയാഴ്ച്ച നിസ്‌കാരം നടക്കുന്ന സമയം ആയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ ഇവര്‍ പ്രത്യേകം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വെളുത്ത അലോയ് വീല്‍
വണ്ടിയുടെ നിറം കറുപ്പം അലോയ് വീലിന്റെ നിറം വെളുപ്പും ആയതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഉടന്‍ അടുത്തുള്ള ബൈക്കഷോറൂമില്‍ അലോയ് വീലീന്റെ കാര്യത്തിലുള്ള സംശയം പോലീസ് ദൂരീകരിച്ചു. ഇതേ സമയം തന്നെ സമാനമായ രീതിയില്‍ നടന്ന മറ്റു മോഷണങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.
ഒരു വര്‍ഷം മുന്‍പ്
ആ അന്വേഷണത്തിലാണ് മൊട്ടാമ്പ്രത്തെ ജ്വല്ലറിയില്‍ ഇതുപോലൊരു മോഷണശ്രമം കഴിഞ്ഞ വര്‍ഷം നടന്നതായി പോലീസ് കണ്ടെത്തിയത്. കട തുരന്നെങ്കില്‍ പരിസരത്തുള്ള ഒരു സ്ത്രീ കണ്ടെതിനാല്‍ മോഷണ ശ്രമം ഉപേക്ഷിക്കുകായിരുന്നു. ആ മോഷണശ്രമത്തിന്റെ ചില ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
പഴയ ദൃശ്യം
പഴയ ദൃശ്യം കൃത്യത ഉള്ളത് അല്ലെങ്കിലും രണ്ടിലും ഉള്ളത് രണ്ട് പേരാണ്. ഇരുവരുടേയും ശരീരഭാഷ ഒരോ പോലെ ഉള്ളതാണെന്നും മനസ്സിലാക്കിയ പോലീസ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം രണ്ടുപേരിലേക്കെത്തി. എന്നാല്‍ ഇരുവരും പരസ്പരം വിളിച്ചതായി കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ വീണ്ടും കുഴക്കി.
ഫോണ്‍വിളികള്‍
ആദ്യം ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു പോലീസ് ചെയ്തത്. വിട്ടയച്ചതിന് ശേഷം ഇരുവരുടേയും ഫോണ്‍വിളികള്‍ പോലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും ഇവരെ വിളിപ്പിച്ച് ചോദ്യം ചെയ്തു.
സംഭാഷണം
ആ സമയം പള്ളയില്‍ പോയിരുന്നെന്നായിരുന്നു ഇരുവരും പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസിന്റെ കൃത്യമായ ചോദ്യം ചെയ്യലിലൂടെ ഇത് കള്ളമാണെന്ന് പോലീസ് തെളിയിച്ചു. ഒപ്പം ഫോണ്‍ സംഭാഷണം കൂടി കേള്‍പ്പിച്ചതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അറസ്റ്റില്‍
മാടായി സ്വദേശിയായ നൗഷാദ്, റഫീഖ് എന്നിവരായിരുന്നു പ്രതികള്‍. ജ്വല്ലറിയും പരിസരു ദിവസങ്ങളോളം നിരീക്ഷിച്ചായിരുന്നു മോഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കിന്റെ നിറം കറുപ്പാക്കിയാണ് ഇരുവരും ഉപയോഗിച്ചിരുന്നത്. പക്ഷെ അലോയ് വീലിന്റെ നിറം കറുപ്പാക്കാതിരുന്നത് വലിയൊരു കേസന്വേഷണം തെളിയിക്കാന്‍ പോലീസിന് സഹായകമായി.