കളിയിക്കാവിളയിൽ പോലീസിനെ വെടിവെച്ച് കൊന്ന സംഭവം; തീവ്രവാദ ബന്ധമെന്ന് സംശയം, പ്രതികളെ തിരിച്ചറിഞ്ഞു!
തിരുവന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്നട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്ന സംഭവത്തിൽ തീവ്രവാദമെന്ന് സംശയം. തൗഫീഖ്, അബ്ദുൾ സമീർ എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇവരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസ് കരുതുന്നത്. ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികളായ തൗഫീക്കിനും അബ്ദുൾ സമീറിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറയുന്നു.
അബ്ദുൾ സമീർ ചെന്നൈയില്‍ ഹിന്ദു സംഘടന നേതാവിനെ കൊന്ന കേസിലെ പ്രതിയാണ്. തൗഫീഖ് കന്യാകുമാരിയിൽ ബിജെപി നേതാവിനെ കൊന്ന കേസിലും പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവർ സഞ്ചരിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. TN 57 AW 1559 എന്ന നമ്പരിലെ കാറാണ് കേരളത്തിലേക്ക് കടന്നതെന്നും സൂചനകളുണ്ട്. ഈ കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്ന് എല്ലാ പോലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു.
നേരത്തെ പുറത്ത് വിട്ട പട്ടികയിലും ഇവരുടെ പേര്
നേരത്തെ കേരളത്തിലോ തമിഴ്നാട്ടിലോ ആക്രമണത്തെ നടത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് പുറത്ത് വിട്ട പട്ടികയിൽ പേരുള്ളവരാണ് ഇരുവരും. ഇവർക്ക് തീവ്രവാദബന്ധമുള്ളതായി സംശയമുണ്ട്. ജാഗ്രതാനിർദേശം നൽകുമ്പോൾ ഇവരുടെ പേരുകൾ എടുത്ത് പറഞ്ഞിരുന്നു. ഇരുവരും കന്യാകുമാരി സ്വദേശികളാണ്.
നാല് തവണ വെടിവെച്ചു
കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിൽ നാല് തവണയോളം വിൽസണെ അക്രമികൾ വെടിവെച്ചു. വെടി പൊട്ടുന്ന ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്റെ ചെക്പോസ്റ്റില്‍ രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം നടന്നിരുന്നത്.
നിരീക്ഷണം ശക്തമാക്കി
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഡിജിപി കേരളത്തിലെത്തി സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ കാര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ലോക്‌നാഥ് ബെഹ്റ തമിഴ്‌നാട് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പറഞ്ഞു. തൗഫീഖിനായും സമീറിനായും ഇരു സംസ്ഥാനങ്ങളിലും തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണെന്നും ബെഹ്‌റ വ്യക്തമാക്കി.
ഒരു ഉദ്യോഗസ്ഥൻ മാത്രം
കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡില്‍ ചേരുന്നതിന് സമീപത്തായാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്. ചെക്ക്പോസ്റ്റിന് സമീപത്ത് കൂടി രണ്ട് യുവാക്കള്‍ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിര്‍ക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു. ഇതാണ് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത്.