കുഞ്ഞ് കൊല്ലപ്പെടും മുൻപ് കാമുകൻ ശരണ്യയുടെ വീടിന് അടുത്തെത്തി, തെളിവായി സിസിടിവി ദൃശ്യങ്ങൾ!
കണ്ണൂര്‍: ഒന്നര വയസ്സ് മാത്രം പ്രായമുളള വിവാനെ സ്വന്തം അമ്മ പാറക്കൂട്ടത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ കേരളത്തിന് മാറിയിട്ടില്ല. അമ്മ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമാകും എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ശരണ്യയുടെ കാമുകന് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകാതെ ഇയാള്‍ മുങ്ങി നടക്കുകയാണ്. കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുന്‍പ് ഇയാളെ ശരണ്യയുടെ വീടിന് സമീപത്ത് കണ്ടതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
ഹാജരാകാൻ നോട്ടീസ്
കൊലക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ പോലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് പോലീസിന് ഇയാളുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്ന മറുപടി എന്നാണ് സൂചന.
കണ്ടെന്ന് സാക്ഷി മൊഴി
വിയാന്‍ കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി ഇയാള്‍ ശരണ്യയുടെ വീടിന് സമീപത്ത് എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശവാസിയായ ആളാണ് പോലീസ് ഇക്കാര്യം മൊഴി നല്‍കിയിരിക്കുന്നത്. ശരണ്യയുടെ വീടിന്റെ പിന്‍വശത്തുളള റോഡിലാണ് ഇയാളെ കണ്ടത്.
എത്തിയത് ബൈക്കിൽ
ബൈക്കിലാണ് ഇയാള്‍ സ്ഥലത്ത് എത്തിയത്. എന്തിനാണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിരിക്കുന്നതിനാല്‍ മെയിന്‍ റോഡ് വഴി പോകാന്‍ സാധിക്കില്ലെന്നും അവിടെ പോലീസ് പരിശോധന നടത്തുന്നുണ്ട് എന്നുമാണ് പറഞ്ഞതെന്ന് ദൃക്‌സാക്ഷിയായ ആള്‍ പോലീസിനെ അറിയിച്ചു. അല്‍പ സമയത്തിന് ശേഷം അയാള്‍ ബൈക്കോടിച്ച് പോവുകയും ചെയ്തു.
സിസിടിവിയിൽ കുരുങ്ങി
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശരണ്യയുടെ കാമുകനായ വ്യക്തി ബൈക്കില്‍ ഈ വഴി കടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശരണ്യയ്‌ക്കൊപ്പം വിയാന്റെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. ഇവരുടെ ഫോണ്‍വിളികളടക്കം പോലീസ് പരിശോധിക്കുകയാണ്.
നിരന്തരമായ കോളുകള്‍
ശരണ്യയെ ആദ്യം പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഫോണിലേക്ക് കാമുകന്റെ നിരന്തരമായ കോളുകള്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ ശരണ്യ ആഗ്രഹച്ചിരുന്നതായി പോലീസ് മൊബൈലിലെ ചാറ്റുകളില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നോ എന്നത് പോലീസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്.