പുതുവൈപ്പ് സമരത്തിൽ ബാഹ്യ ഇടപെടലുണ്ടായി? അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി!!
കൊച്ചി: ഐഒസി പ്ലാന്റിനെതിരെ കൊച്ചിയിൽ നടക്കുന്ന സമരത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി വിജയൻ. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ചും എസ്പിയോടും കമ്മീഷണറോടും പി വിജയന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഒസി യുടെ എൽപിജി സംഭരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ നരനായാട്ടിനെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടു. അപാകതയൊന്നും തോന്നിയില്ല. കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചത്. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്.
യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്നും ഡിജിപി വ്യക്തമാക്കി. മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇപ്പോഴും നമ്മുടെ ദേശീയപാത കിടക്കുന്നത് കണ്ടില്ലേ.വാഹനങ്ങളൊക്കെ പെരുകുകയാണ്. റോഡിന് വീതി കൂട്ടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഡിജിപി സെന്‍കുമാര്‍ എസ്പിയെയും ഡിസിപിയെയും വിളിച്ചുവരുത്തിയത്. യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷത്ത് നിന്നും വിഎസ് അച്യുതാനന്ദനും സിപിഐയും പ്രതിപക്ഷവും ആവശ്യപ്പെടുമ്പോഴാണ് നടപടിയെ ന്യായീകരിച്ച് ഡിജിപി തന്നെ രംഗത്ത് എത്തിയത്.
പോലീസിനെ നിലക്ക് നിർത്താൻ സാധിക്കുന്നില്ലെങ്കിൽ തങ്ങൾ അത് ചെയ്യുമെന്നും സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു അഭിപ്രായപ്പെട്ടിരുന്നു. അഭ്യന്ത്രം ഭരിക്കാൻ പിണറായി വിജയന് കഴിയുന്നില്ലെങ്കിൽ ഘടകകക്ഷിക്ക് നൽകണമെന്നും രാജു പ്രതികരിച്ചിരുന്നു. സിപിഐയുടെ മുഖപത്രമായ ജനയുഗവും രൂക്ഷ വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിച്ചത്.