വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
വൈത്തിരി: വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വെടിവെയ്പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വയനാട്ടിലെ സ്വകാര്യ റിസോർട്ടിന് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബുധനാഴ്ച വൈകിട്ടോടെ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ നാലംഗ മാവോയിസ്റ്റ് സംഘം എത്തുകയായിരുന്നു.
റിസോർട്ട് ഉടമയോട് പണവും ഭക്ഷണവും ആവശ്യപ്പെട്ടു. ഇത് വാക്ക് തർക്കത്തിലേക്ക് നയിച്ചു. ഈ സമയം ഇവിടെ ഉണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥർ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരളാ പോലീസിലെ സായുധ സേനാ വിഭാഗമായിരുന്ന തണ്ടർ ബോൾട്ടിനെ വിവരം അറിയിക്കുകയായിരുന്നു.

വിരവം അറിഞ്ഞ് തണ്ടർ ബോൾട്ട് സംഘം എത്തിയതോടെ റിസോർട്ടിന് മുമ്പിൽവെച്ച് പോലീസും തണ്ടർ ബോൾട്ടും തമ്മിൽ വെടിവയ്പ്പ് ആരംഭിച്ചു. പുലർച്ചെ നാലര വരെ വെടിവയ്പ്പ് നീണ്ടുനിന്നുവെന്നാണ് പോലീസ് സംഘം പറയുന്നത്.
ഇതിന് ശേഷം കാട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘമാണ് വെടിവെയ്പ്പ് നടത്തിയത്. രക്ഷപെട്ടോടിയ മാവോയിസ്റ്റുകൾക്കായി കാട്ടിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച കോഴിക്കോട് വയനാട് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ തണ്ടർ ബോൾട്ട് സംഘം വയനാട്ടിലേക്ക് എത്തും.












Click it and Unblock the Notifications