നടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കം
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കൂടാതെ മറ്റ് പല ഉന്നതര്‍ക്കും പങ്കുള്ളതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കേസില്‍ ദിലീപിനെ കൂടാതെ വന്‍സ്രാവുകള്‍ വേറെയുണ്ടെന്ന സൂചന പുറത്ത് വിട്ടത് പള്‍സര്‍ സുനിയാണ്. പല തവണ സുനി ഇത് മാധ്യമങ്ങളോട് ആവര്‍ത്തിക്കുകയുണ്ടായി. കേസിലെ സുപ്രധാന തെളിവുകളായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാവാത്തത് പിന്നണിയിലെ പ്രമുഖരെക്കുറിച്ചുള്ള സംശയം വര്‍ധിപ്പിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു എങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. ഒരു സ്ത്രീയാണ് പോലീസിന്റെ ഇപ്പോഴത്തെ ഉന്നം.
വിചാരണയിൽ മഞ്ജു വാര്യർ നേരിടുക ഈ പ്രധാന ചോദ്യം.. ഉത്തരം ദിലീപിന് എതിരായാൽ.. പോലീസിന്റെ മരണക്കുരുക്ക്
ദൃശ്യങ്ങൾ ഇരുട്ടിൽ തന്നെ
പ്രമുഖ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതാണ് പള്‍സര്‍ സുനിക്ക് ലഭിച്ച ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍. പലരുമായും ഒരേസമയം ഇടപഴകുന്ന നടിയുടെ ദൃശ്യങ്ങള്‍ വേണം എന്നാണ് ക്വട്ടേഷന്‍ നല്‍കിയ ദിലീപ് ആവശ്യപ്പെട്ടത് എന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പള്‍സര്‍ സുനി ഒരു വെളുത്ത സാംസങ് ഫോണിലാണ് ദൃശ്യങ്ങളെടുത്തത് എന്ന് പോലീസിന് നടി മൊഴി നല്‍കിയിരുന്നു. സുനിയെ അറസ്റ്റ് ചെയ്ത ശേഷം ഈ മൊബൈല്‍ ഫോണിന് വേണ്ടി വന്‍ തെരച്ചില്‍ തന്നെ നടന്നു.
വട്ടം കറക്കി പൾസർ സുനി
ഈ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും പേരില്‍ പോലീസിനെ സുനി വട്ടം കറക്കിയിരുന്നു. നടിയെ ആക്രമിച്ച ശേഷം രക്ഷപ്പെടുന്ന വഴിക്ക് ഓടയില്‍ എറിഞ്ഞെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ഗോശ്രീപാലത്തില്‍ നിന്നും കൊച്ചി കായലിലേക്ക് എറിഞ്ഞു എന്നായി. ഓടയിലും കായലിലും നടത്തിയ പരിശോധനകളിലൊന്നും ഈ നിര്‍ണായ തെളിവുകള്‍ കണ്ടെടുക്കാനായില്ല.
ആ രാത്രിയിലെ കൂടിക്കാഴ്ച
അതിനിടെ സുപ്രധാനമായ മറ്റൊരു വിവരം പോലീസ് കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട രാത്രി പള്‍സര്‍ സുനി എറണാകുളത്തുള്ള ഒരു സ്ത്രീയുടെ വീട് സന്ദര്‍ശിച്ചിരുന്നു. പ്രതികളില്‍ ഒരാളുടെ അടുത്ത ബന്ധുവായ സ്ത്രീയുടേത് ആണ് ഈ വീട്. പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ ഈ വീട്ടിലേക്ക് മതില്‍ ചാടിക്കടന്നാണ് സുനി എത്തിയത്.
യുവതി ദുബായിലേക്ക്
സുനി മതില്‍ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇവിടെ നിന്നും പോലീസിന് ലഭിച്ചിരുന്നു. മാത്രമല്ല സുനി അന്ന് രാത്രി ഒരു സ്ത്രീയെ കണ്ടതായി കൂട്ടുപ്രതികളിലൊരാള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. സുനിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ഈ യുവതി പിറ്റേ ദിവസം തന്നെ ദുബായില്‍ പോയതായും പോലീസ് കണ്ടെത്തിയിരുന്നു.
ദൃശ്യങ്ങൾ യുവതിയുടെ പക്കൽ?
നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും സിം കാര്‍ഡും സുനി ഈ സ്ത്രീയെ ഏല്‍പ്പിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇത്രയും ദുരൂഹമായ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും നേരത്തെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ യാതൊരു നടപടിയും എടുത്തില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അറിഞ്ഞിട്ടും അന്വേഷിച്ചില്ല
ഈ അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഉദ്യോഗസ്ഥനെ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ നിന്നും മാറ്റിയിരുന്നു. സുനി സ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയ വിവരം കേസന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ കര്‍ശന നിലപാട് കാരണമാണത്രേ.
ഉത്തരം നൽകാതെ സുനി
മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും വിദേശത്തേക്ക് കടത്തിയെന്ന തരത്തില്‍ നേരത്തെ തന്നെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒറിജിനല്‍ ഫോണ്‍ അല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് പള്‍സര്‍ സുനി കൃത്യമായ ഉത്തരം പോലീസിന് നല്‍കിയതുമില്ല. ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടോ എന്ന സംശയവും ഉയര്‍ന്നിരുന്നു.
നശിപ്പിച്ചെന്ന് അഭിഭാഷകർ
പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ സുനി തന്നെ ഏല്‍പ്പിച്ചുവെന്നും താനവ ഒരു വിഐപിക്ക് കൈമാറിയെന്നും പ്രതീഷ് ചാക്കോ മൊഴി നല്‍കിയതായി അക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. മൊബൈലും മെമ്മറി കാര്‍ഡും തന്റെ ജൂനിയര്‍ അഭിഭാഷകനായ രാജു ജോസഫ് നശിപ്പിച്ച് കളഞ്ഞതായി പ്രതീഷ് ചാക്കോ മൊഴി നല്‍കിയെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്ത.
ദൃശ്യങ്ങൾ സുരക്ഷിതമോ
എന്നാലിത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. നടിയുടെ ദൃശ്യങ്ങള്‍ എവിടെയോ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുന്നു എന്ന സംശയത്തില്‍ തന്നെയായിരുന്നു പോലീസ്. യഥാര്‍ത്ഥ ഫോണും ദൃശ്യങ്ങളും കിട്ടിയില്ലെങ്കിലും ദൃശ്യങ്ങളുടെ പകര്‍പ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്്. കോടതിയില്‍ ഇത് മതിയാകും എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. അതേസമയം യഥാര്‍ത്ഥ ഫോണ്‍ കണ്ടെടുക്കേണ്ടത് ആവശ്യവുമാണ്.
ഇനിയും അഴിച്ച് പണികൾ
മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ സാധിച്ചാല്‍ കുറ്റപത്രത്തില്‍ ഒരു അഴിച്ച് പണി കൂടി പോലീസിന് നടത്തേണ്ടതായി വരും. മാത്രമല്ല നിലവിലുളള പ്രതിപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകളും വേണ്ടി വന്നേക്കാം. അതിനിടെ ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് ദിലീപ് ദുബായില്‍ പോകുന്നത് പോലീസ് സംശയത്തോടെയാണ് കാണുന്നത്. ഈ യാത്ര തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണ് എന്ന് പോലീസ് ആരോപിക്കുന്നു.