ഈരാറ്റുപേട്ടയിൽ യുവാവിന് നേരെ എസ്ഐയുടെ പൂരത്തെറിവിളി.. വീഡിയോ വൈറൽ.. ഏമാന് പണി
ഈരാറ്റുപേട്ട: പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ അറിയാത്തവരാണ് നമ്മുടെ പോലീസുകാരില്‍ ഭൂരിപക്ഷവും. ജനമൈത്രി പോലീസൊക്കെയുണ്ടെങ്കിലും പെരുമാറ്റത്തിന്റെ കാര്യത്തില്‍ വലിയ മെച്ചമൊന്നും പറയാനില്ല. പൊതുനിരത്തില്‍ വെച്ചാണെങ്കില്‍ കൂടി തെറിവിളിയും രണ്ടെണ്ണം ചാര്ത്തലുമെല്ലാം പോലീസിന്റെ സ്ഥിരം പരിപാടിയാണ്. പ്രത്യേകിച്ച് വാഹന പരിശോധനയ്ക്കിടയില്‍.
കേരള പോലീസിന്റെ ഇത്തരം കലാപരിപാടികളെക്കുറിച്ച് മലപ്പുറത്ത് നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും രണ്ട് ഉദാഹരണങ്ങളാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍ കേട്ടാലറയ്ക്കുന്ന തെറിയാണെങ്കില്‍ മലപ്പുറത്ത് കൈ വെക്കലാണ്.
ജനമൈത്രി തെറിവിളി
കഴിഞ്ഞ ദിവസം തൃശൂര്‍ പോലീസ് അക്കാദമിയിലെ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത് പോലീസിനുണ്ടായിരിക്കേണ്ട മാന്യതയെ കുറിച്ചായിരുന്നു. പോലീസുകാര്‍ ക്രിമിനല്‍ ചിന്താഗതി ഉള്ളവരായിരിക്കരുതെന്ന് മുഖ്യമന്ത്രി എടുത്ത് പറയുകയുണ്ടായി. അതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ തെറിപ്പൂരത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്ഐയുടേതാണ് അസഭ്യവര്‍ഷം. ഹെല്‍മറ്റ് വേട്ടയുള്‍പ്പെടെയുള്ള വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാക്കളെയാണ് എസ്ഐ പച്ചത്തെറി വിളിച്ചത്.
കണ്ണ് പൊട്ടുന്ന അസഭ്യം
വടക്കേക്കരയില്‍ ഈരാറ്റുപേട്ട എസ്ഐ മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന്റെ പേരില്‍ രണ്ട് ബൈക്കുകളില്‍ വന്ന യുവാക്കളാണ് പിടിയിലായത്. ഇവരുടെ ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. ചൂണ്ടച്ചേരി സ്വദേശികളായ യുവാക്കളെ കൊണ്ട് തന്നെ ബൈക്കുകള്‍ ഈരാറ്റുപേട്ട സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷന് മുന്നില്‍ യുവാക്കള്‍ ബൈക്ക് പാര്‍ക്ക് ചെയ്തതാണ് എസ്ഐയ്ക്ക് പിടിക്കാതെ പോയത്. ഇതോടെ ചെവി പൊട്ടിപ്പോകുന്ന തരത്തിലാണ് എസ്ഐ തെറിവിളി തുടങ്ങിയത്. എസ്ഐയുടെ നാവില്‍ നിന്ന് വീണ ഒരു തെറി പോലും പ്രസിദ്ധീകരണ യോഗ്യമല്ല.
വീഡിയോ വൈറലായി
യുവാക്കളിലൊരാള്‍ എസ്ഐയുടെ പ്രകടനം മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. വീഡിയോ വൈറലാവുകയും ചെയ്തു. എസ്ഐയുടെ പെരുമാറ്റം വിവാദമായതോടെ ഡിജിപിയുടെ നിര്‍ദേശ പ്രകാരം കോട്ടയം എസ്പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതിനിടെ മലപ്പുറം കോട്ടയ്ക്കലില്‍ നടുറോഡില്‍ പോലീസ് ഉദ്യോഗസ്ഥന് മധ്യവയസ്കനോട് ഗുണ്ടായിസം കാണിച്ചതും വിവാദമായിട്ടുണ്ട്. ഗവര്‍ണറുടെ വാഹനം കടന്ന് പോകുന്ന വഴിയില്‍ തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ചാണ് പോലീസുകാരന് കൊളത്തൂപ്പറമ്പ് സ്വദേശി ജനാര്‍ദ്ദനന്റെ മൂക്ക് ഇടിച്ച് തകര്‍ത്തത്. റെയില്‍വേ മുന്‍ സ്റ്റേഷന് മാസ്റ്ററാണ് പോലീസ് ആക്രമണത്തിന് ഇരയായ ജനാര്ദ്ദനന്.
മൂക്കിടിച്ച് തകർത്തു
സംഭവം ഇങ്ങനെയാണ്: ഗവര്‍ണറുടെ വാഹനവും പൈലറ്റ് വാഹനങ്ങളും കടന്ന് പോകുന്നത് വരെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കാറോടിച്ച് കൊണ്ടിരുന്ന ജനാര്ദ്ദനന് പോലീസ് വാഹനത്തിന്റെ ഹോണടി കേട്ടപ്പോള്‍ വാഹനം അരികിലേക്ക് ഒതുക്കുകയും ചെയ്തു. ഗവര്‍ണറുടെ വാഹനം കടന്ന് പോയതിന് ശേഷം ജനാര്‍ദ്ദനന്റെ കാറിനടുത്ത് എത്തിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് ഇടിയേറ്റ് ജനാര്‍ദ്ദനന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നതോടെ ആളുകള്‍ ഇടപെട്ടു. പോലീസ് വാഹനത്തില്‍ തന്നെ ജനാര്‍ദ്ദനനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈറലാകുന്ന വീഡിയോ
ഈരാറ്റുപേട്ടയിലെ എസ്ഐയുടെ തെറിവിളി വീഡിയോ
ബാലന്റെ കയ്യിലെ 30ഓളം മുടിയിഴകൾ.. പേരാമ്പ്ര ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ!
മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പോലീസിൽ.. മധുവിനെ തല്ലിക്കൊന്ന അതേ ദിവസം തന്നെ ആ സന്തോഷം!