പൊട്ടിയത് ആ വയലിൻ കമ്പികൾ മാത്രമല്ല ബാലു, ഞങ്ങളുടെ ഹൃദയങ്ങളാണ്! പോലീസുകാരന്റെ ചങ്ക് തകരുന്ന കുറിപ്പ്
ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഹൃദയം കീഴടക്കിയ മനുഷ്യൻ.. അടുത്ത് അറിയുന്നവർക്ക് മാത്രമല്ല, ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്തവർക്ക് പോലും അയാളിപ്പോൾ ബാലുവാണ്. ആ വേർപാട് അവർക്കെല്ലാം ഹൃദയം നുറുങ്ങുന്ന വേദന മാത്രം നൽകുന്നു. ചാനലുകളിലും ഫേസ്ബുക്കിലുമെല്ലാം ബാലുവിന്റെ വയലിൻ പാടുമ്പോൾ അവർക്കെല്ലാം കണ്ണ് നിറയുന്നു, നെഞ്ച് വിങ്ങുന്നു.
കണ്ണൂരിലെ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീലേഷ് തിയ്യഞ്ചേരിക്ക് ബാലഭാസ്കർ ആരുമായിരുന്നില്ല. എന്നിട്ടും ബാലുവിന് അപകടം പറ്റിയെന്ന് അറിഞ്ഞപ്പോൾ തിരുവനന്തപുരത്തേക്ക് ഓടിയെത്തി. ഒരു നോക്ക് കാണാനായില്ലെങ്കിലും ബാലു തിരിച്ച് വരുമെന്ന പ്രാർത്ഥനയോടെ തിരികെ മടങ്ങി. പിറ്റേന്ന് മരണവാർത്ത കേട്ടപ്പോൾ ഭാര്യയുടെ ചുമലിൽ തലവെച്ച് നിർത്താതെ കരഞ്ഞു.. ഈ പോലീസുകാരന്റെ കുറിപ്പ് കണ്ണ് നിറയാതെ വായിക്കാനാവില്ല:
ബാലുവിനെ കാണാൻ
ശ്രീലേഷ് തിയ്യഞ്ചേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: "ഞായറാഴ്ച രാത്രി പാളയത്ത് നിന്നും അനന്തപുരി ആശുപത്രിയിലേക്കുള്ള ഓട്ടോ യാത്രയിൽ ഞാനും എന്റെ കൂട്ടുകാരൻ വിഷ്ണുവും തമ്മിൽ അധികമൊന്നും സംസാരിച്ചിരുന്നില്ല... ആദ്യമായിട്ടാണ് ഞങ്ങൾ തമ്മിൽ കാണുന്നതെങ്കിലും പറയാതെ പരസ്പരം മനസിലാക്കിയ സങ്കടങ്ങൾ കാരണം സൗഹൃദ വാചകങ്ങൾ പങ്കു വെയ്ക്കാൻ ഞങ്ങൾ ഒരുപക്ഷേ മറന്നു പോയതാവാം.
526ാം നമ്പർ ഐസിയു മുറി
അനന്തപുരി ആശുപത്രിയിൽ ബാലഭാസ്കർ കിടക്കുന്ന റൂം അന്വേഷിച്ചു ചെന്ന ഞങ്ങൾ എത്തിയത് അഞ്ചാമത്തെ നിലയിലെ അഞ്ഞൂറ്റി ഇരുപത്തി ആറാം നമ്പർ ഐ സി യു റൂമിന്റെ മുന്നിലായിരുന്നു.. മുകളിലോട്ടുള്ള പടികൾ കയറുമ്പോൾ, ഇടനാഴിയിലൂടെ നടന്നപ്പോൾ ഒക്കെ ആ മനുഷ്യനെ എങ്ങനെയെങ്കിലും കാണാൻ സാധിക്കണം എന്ന ആഗ്രഹവും പ്രാർത്ഥനയും ആയിരുന്നു മനസ് നിറയെ.. പക്ഷെ ആ ഐ സി യു റൂമിന്റെ വാതിലിനു മുൻപിൽ ഞങ്ങളുടെ യാത്ര തടയപ്പെട്ടു..
കണ്ണ് തുറന്നാൽ പറയണം
സന്ദർശകർക്ക് അനുവാദമില്ല എന്നു തീർത്തും മാന്യമായ സ്വരത്തിൽ അവിടുത്തെ സെക്യൂരിറ്റിയും ബാലുവിന്റെ മുറിയിൽ നിന്നിറങ്ങിയ ഒരാളും ഞങ്ങളോട് പറഞ്ഞു.. കണ്ണൂരിൽ നിന്നും വരികയായാണെന്നും എങ്ങനെയെങ്കിലും കാണിച്ചു തരാമോ എന്നും ഞാൻ പറഞ്ഞു,ചോദിച്ചു.. പക്ഷെ ആശുപത്രിയുടെ നിയമങ്ങൾക്കുള്ളിൽ, ഡോക്ടർമാരുടെ നിർദേശങ്ങളുടെ ഇടയിൽ ഞങ്ങളുടെ ആഗ്രഹം അവസാനിപ്പിക്കേണ്ടി വന്നു... പേരറിയാത ആ മനുഷ്യനോട് ഞാൻ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞത് ഇങ്ങനെയാണ്.."ബാലഭാസ്കർ സർ കണ്ണു തുറക്കുമ്പോൾ പറയണം കണ്ണൂരിൽ നിന്നു വന്ന ഒരു ആരാധകൻ പറയാൻ പറഞ്ഞു "get well soon sir" എന്ന്..
കരച്ചിലോടെ മടക്കം
അതു അയാൾ പറഞ്ഞിരുന്നോ എന്നോ, അതു കേൾക്കാൻ ബാലു കണ്ണു തുറന്നിരുന്നോ എന്നോ എനിക്ക് ഇപ്പോഴും അറിയില്ല... താഴോട്ടുള്ള പടികൾ ഇറങ്ങിയപ്പോൾ ഞങ്ങളുടെ കൈകൾ പരസ്പരം തോളിൽ തട്ടുന്നുണ്ടായിരുന്നു.. ഒന്നും മിണ്ടാതെ തന്നെ ഒരുപാട് മിണ്ടുന്നുണ്ടായിരുന്നു ഞാനും വിഷ്ണുവും.. അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്നും അന്ന് വീട്ടിൽ പോയി അദ്ദേഹത്തെ കാണണമെന്നും മനസിൽ ഉറപ്പിക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ വല്ലാതെ കരയുന്നുണ്ടായിരുന്നു..
എത്ര നേരം കരഞ്ഞെന്ന് അറിയില്ല
തിരുവനന്തപുരത്തു നിന്നും തിരിച്ചെത്തി വളരെ വൈകിയിരുന്നു ഇന്നലെ കിടക്കാൻ.. അതുകൊണ്ടു തന്നെ ഇന്ന് എഴുന്നേറ്റപ്പോൾ 9 മണി കഴിഞ്ഞിരുന്നു.. ഫോൺ തുറന്നപ്പോൾ ആദ്യം തന്നെ കണ്ടത് ബാലഭാസ്കറിന്റെ വിയോഗ വാർത്ത ആയിരുന്നു... കണ്ണുകളെ വിശ്വസിക്കാനാവാതെ എത്രനേരം അങ്ങനെ ഇരുന്നു എന്ന് എനിക്കറിയില്ല... വാർത്ത സത്യമാണ് എന്നു മനസ് വിശ്വസിച്ചു തുടങ്ങിയപ്പോൾ ഭാര്യയുടെ തോളിൽ കിടന്ന് എത്രനേരം കരഞ്ഞു എന്ന് എനിക്കോർമയില്ല... എന്റെ പൊന്നുമോളിൽ എത്രനേരം ഞാൻ തേജസ്വിനി ബാലയെ കണ്ടു എന്നും അറിയില്ലെനിക്ക്.
ശരീരവും മനസ്സും വിറങ്ങലിച്ചു
"എന്റെ ഫ്യൂഷൻ ഒരിക്കലും ഒരു പരീക്ഷണമല്ല, പഠനമാണ്.. എന്റെ ആഗ്രഹമാണ്" എന്നു ബാലഭാസ്കർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.. പഠനം പൂർത്തിയാവാത്ത ഒരു കുട്ടിയാവുന്നു, ആഗ്രഹം പൂർത്തിയാവാത്ത ഒരു മനുഷ്യനാകുന്നു ഇന്ന് ബാലു.. ടി വി യിൽ ഞാൻ കണ്ടത് ഞങ്ങളെ ചിരിയോടെ തടഞ്ഞ സെക്യൂരിറ്റിയുടെ അതേ കൈകൾ ബാലഭാസ്കറിന്റെ മൃതശരീരം കിടത്തിയ സ്ട്രെക്ച്ചറിന്റെ ഒരുവശം പിടിച്ചിരിക്കുന്നതാണ്.. ശരീരവും മനസ്സും വിറങ്ങലിച്ച ഒരു അവസ്ഥയിൽ എന്നെ എത്തിക്കാൻ ആ ഒരു കാഴ്ച മാത്രം മതിയായിരുന്നു.
ആരായിരുന്നു ബാലു എനിക്ക്
ഒന്നിനും തോന്നാത്ത ഒരു ദിവസം എനിക്ക് സമ്മാനിക്കാൻ ആ രംഗം വളരെ അധികമായിരുന്നു.. ആരായിരുന്നു എനിക്ക് ബാലഭാസ്കർ എന്നു ചോദിച്ചാൽ എനിക്ക് മറുപടി ഇല്ല.. എത്രമാത്രം ആ മനുഷ്യനെ സ്നേഹിച്ചിരുന്നു എന്നു ചോദിച്ചാലും എനിക്ക് അറിയില്ല.. എന്നു തൊട്ടാണ് അദ്ദേഹത്തോട് സ്നേഹവും ആരാധനയും തുടങ്ങിയത് എന്നു ചോദിച്ചാലും ഉത്തരം ഉണ്ടാവില്ലെനിക്ക്.... എങ്കിലും ഇന്ന് ആ മനുഷ്യൻ ഇല്ലാതാവുമ്പോൾ എനിക്ക് നഷ്ടപ്പെടുന്നത് എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ് എന്ന തോന്നൽ എന്നിലുണ്ടാവുന്നു..
അത്രമാത്രം സ്നേഹിച്ചിരുന്നു
ഞാൻ പറയുന്നത് ഒട്ടും ആലങ്കാരികമല്ല എന്ന ഉറച്ച ബോധ്യം എന്നിലുണ്ട്.. അത്രമാത്രം അങ്ങയെ സ്നേഹിച്ചിരുന്നു ഞാൻ, ഞങ്ങൾ എല്ലാവരും.. ഇന്ന് കണ്ടവരൊക്കെ, കണ്ടവരോടൊക്കെ സംസാരിച്ചത് ഈ മനുഷ്യന്റെ കാര്യം മാത്രമായിരുന്നു.. ഇതു എഴുതുന്നതിനു കുറച്ചു മുൻപ് എന്റെ കൂട്ടുകാരൻ, സഹപ്രവർത്തകൻ അനൂപ് കെ സി എന്നോട് പറഞ്ഞു.."ബാലഭാസ്കർ കാരണം,ആ മനുഷ്യൻ എന്ന ഒറ്റക്കാരണം കൊണ്ട് വയലിൻ പഠിക്കണം എന്നു തോന്നിയിട്ടുണ്ട്" എന്ന്.
അവസാനത്തെ ശ്വാസം
പലരിലും അദ്ദേഹം ചെലുത്തിയ സ്വാധീനം പല തരത്തിലാവാം.. സംഗീതം എന്നപോലെ അദ്ദേഹത്തിന്റെ സൗന്ദര്യത്തോടും ആ പുഞ്ചിരിയോടും അടങ്ങാത്ത ആരാധനയും അഭിനിവേശവും തോന്നിയിട്ടുണ്ട് എനിക്ക് പലപ്പോഴും.. അല്ല, എല്ലായ്പ്പോഴും.. ഇപ്പോൾ സമയം 12:55 ആയി.. ഇന്നലെ ഈ സമയത്തു ബാലു അദ്ദേഹത്തിന്റെ അവസാന ശ്വാസം എടുത്തിട്ടുണ്ടാവും... തിരിച്ചു വിടാൻ പറ്റില്ല എന്നുറപ്പുള്ള ജീവിശ്വാസത്തിന്റെ ഏറ്റവും അവസാനത്തെ കണിക.. കഴിഞ്ഞ ചൊവ്വാഴ്ച മകൾ തേജസ്വിനി ബാല ഇല്ലാതായത് ബാലു അറിഞ്ഞിരുന്നിരിക്കില്ല.
നിനക്കായ് തോഴി പുനർജനിക്കാം
എങ്കിലും ആ അബോധാവസ്ഥയിലും ആ മനുഷ്യന്റെ ഹൃദയം തന്റെ വയലിനിൽ മീട്ടിയിട്ടുണ്ടാവും.. അവൾക്കു വേണ്ടി പലവട്ടം മീട്ടിയ ആ വരികൾ... "മലർകൊടി പോലെ, വർണത്തുടി പോലെ, മയങ്ങൂ നീയെൻ മടിമേലെ" എന്ന്.. അഞ്ഞൂറ്റി ഇരുപത്തി ആറാം നമ്പർ മുറിയിൽ തന്റെ ഒരു വശത്ത് കിടന്നിരുന്ന തന്റെ പ്രിയതമയോട് യാത്ര പറയാൻ പറ്റാതെ പോകേണ്ടി വന്നപ്പോഴും ആ വയലിനിൽ ലക്ഷ്മിയുടെ പ്രിയപ്പെട്ട ബാലു പാടിയിട്ടുണ്ടാവും..."നിനക്കായ് തോഴി പുനർജനിക്കാം...ഇനിയും ജന്മങ്ങൾ ഒന്നുചേരാം" എന്ന്.
Recommended Video
പൊട്ടിയത് ഹൃദയങ്ങളാണ്
പ്രിയപ്പെട്ട ബാലഭാസ്കർ.....അങ്ങയോട് "വിട" എന്ന രണ്ടക്ഷരം ഉരിയാടാൻ ഞങ്ങൾക്ക് പറ്റുന്നില്ല.... പൊട്ടിയത് ആ വയലിനിലെ കമ്പികൾ മാത്രമല്ല ബാലു... ഞങ്ങളുടെ ഹൃദയങ്ങളാണ്.. നിലച്ചു പോയത് അങ്ങയുടെ ഹൃദയമെങ്കിലും നിറഞ്ഞു തുളുമ്പുന്നത് ഞങ്ങളുടെ കണ്ണുകളും മനസുകളുമാണ്... അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു നിങ്ങൾ ഞങ്ങൾക്ക്..... ഓർമകൾ മരിക്കില്ല എന്ന് ഉറപ്പാവുന്നു ഞങ്ങൾക്ക്..." ബാലഭാസ്കറിന്റെ ശരീരം ജീവനില്ലാതെ കിടത്തിയിരിക്കുന്ന ഈ രാത്രിയിൽ എനിക്ക് ഉറക്കം വരില്ല എന്ന ഉറപ്പുണ്ടെങ്കിലും അതിരാവിലെ ജോലിക്ക് പോവണമെന്നതുകൊണ്ട് കിടക്കട്ടെ
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീലേഷ് തിയ്യഞ്ചേരിയുടെഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെ
കണ്ടപ്പോൾ അവൻ ആദ്യമായി കരഞ്ഞു, ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു.. ബാലുവിനെ ഓർത്ത് വിതുമ്പി സ്റ്റീഫൻ