യുവതീ പ്രവേശനത്തിന് പോലീസിന്റെ വ്യത്യസ്ത തന്ത്രം, ശശികലയെ സന്നിധാനത്ത് എത്തിച്ചതിങ്ങനെ
Recommended Video
പമ്പ: ശബരിമലയില്‍ ചരിത്രം കുറിച്ച് കൊണ്ട് മൂന്നാമത്തെ യുവതിയും സന്നിധാനത്ത് ദര്‍ശനം നടത്തിയിരിക്കുകയാണ്. ശ്രീലങ്കയില്‍ നിന്നുമെത്തിയ ശശികല എന്ന 47കാരിയാണ് സന്നിധാനത്ത് തൊഴുത് മടങ്ങിയത്. ഇതോടെ പതിനെട്ടാം പടിയിലൂടെ കയറി ദര്‍ശനം നടത്തിയ ആദ്യ യുവതി ആയിരിക്കുകയാണ് ശശികല.
കനകദുര്‍ഗയേയും ബിന്ദുവിനേയും കൃത്യമായ പദ്ധതി തയ്യാറാക്കി സന്നിധാനത്ത് എത്തിയ പോലീസിന് ശശികലയുടെ കാര്യത്തിലും കൃത്യമായ പദ്ധതിയുണ്ടായിരുന്നു. പോലീസ് ശശികലയെ ഭക്തജനത്തിരക്കിലൂടെ സന്നിധാനത്തേക്ക് എത്തിച്ചത് ഇങ്ങനെയാണ്:
വ്യത്യസ്ത പ്ലാനുമായി പോലീസ്
ഭര്‍ത്താവ് അശോക കുമാരനും മകനുമൊപ്പമാണ് ശശികല ശബരിമലയിലേക്ക് എത്തിയത്. ഇവര്‍ പോലീസിനോട് ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ആവശ്യപ്പെട്ടു. ശശികലയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചതോടെ 47 വയസ്സാണ് പ്രായമെന്ന് പോലീസ് മനസ്സിലാക്കി. പിന്നാലെ ശശികലയെ സന്നിധാനത്ത് എത്തിക്കാന്‍ പോലീസ് വിശദമായ പദ്ധതി തന്നെ ആസൂത്രണം ചെയ്തു.
വിവരം രഹസ്യമാക്കി
മല കയറാന്‍ യുവതി എത്തിയ വിവരം പോലീസ് രഹസ്യമാക്കി വെച്ചു. വളരെ കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞിരുന്നത്. പമ്പയില്‍ നിന്ന് രാത്രിയോടെ ശശികലയും കുടുംബവും മല കയറിത്തുടങ്ങി. വളരെ കുറഞ്ഞ പോലീസുകാരാണ് ശശികലയ്ക്ക് സുരക്ഷയൊരുക്കിയത്. ചിലര്‍ മഫ്തി വേഷത്തിലും അയ്യപ്പ വേഷത്തിലുമായിരുന്നു.
രണ്ട് പോലീസ് സംഘം
അതുകൊണ്ട് തന്നെ മറ്റ് ഭക്തര്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇക്കാര്യം തിരിച്ചറിയാന്‍ സാധിച്ചില്ല. രണ്ട് സംഘങ്ങള്‍ ആയിട്ടാണ് പോലീസ് ശശികലയ്ക്ക് സുരക്ഷ ഒരുക്കിയത്. ശശികലയ്ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിന് പിന്നില്‍ 20 മീറ്റര്‍ അകലത്തില്‍ മറ്റൊരു സംഘം കൂടി പിന്തുടരുന്നുണ്ടായിരുന്നു.
ആദ്യ സംഘം പിന്മാറി
എന്നാല്‍ ആദ്യ സംഘത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. ഇതോടെ യുവതികളെ കയറ്റാനുളള ശ്രമം എന്ന് വാര്‍ത്തകള്‍ പരന്നു. എന്നാല്‍ പോലീസുകാരുടെ ആദ്യ സംഘം ദൗത്യത്തില്‍ നിന്ന് പിന്മാറി. യുവതിയെ തിരിച്ചിറക്കിയെന്നും ഭര്‍ത്താവും മകനുംമാത്രമാണ് സന്നിധാനത്തേക്ക് പോകുന്നത് എന്നും വിവരം പരന്നു.
പതിനെട്ടാം പടി കയറി
ഈ സമയം രണ്ടാം സംഘം പോലീസുകാര്‍ ശശികലയുടെ സുരക്ഷയ്ക്ക് വേണ്ടി ഒപ്പം ചേര്‍ന്നു. ആരും തിരിച്ചറിയാതെ ഭക്തര്‍ക്കൊപ്പം ശശികല മല ചവിട്ടി. നട അടയ്ക്കുന്നതിന് 1 മിനുട്ട് മുന്‍പ് പതിനെട്ടാം പടി കയറി അയ്യപ്പനെ തൊഴുതു. ദര്‍ശനത്തിന് ശേഷം സാധാരണ ഭക്തരുടെ ക്യൂവിലേക്ക് പോലീസ് ശശികലയെ മാറ്റി.
മാധ്യമങ്ങൾക്ക് മുന്നിൽ നാടകം
സന്നിധാനത്തെ പോലീസിന് പോലും സംശയം തോന്നാത്തക്ക രീതിയിലാണ് കാര്യങ്ങള്‍ നടന്നത്. രാത്രി 11.46ന് ശശികല മലയിറങ്ങി. തിരിച്ച് മല ഇറങ്ങുമ്പോള്‍ ശശികലയുടെ ഭര്‍ത്താവിനെ മാധ്യമങ്ങള്‍ വളഞ്ഞിരുന്നു. എന്നാല്‍ ശശികലയ്ക്ക് തൊഴാന്‍ സാധിച്ചില്ലെന്നും പതിനെട്ടാം പടിക്ക് താഴെ വരെ എത്തി മടങ്ങിയെന്നുമാണ് അശോകന്‍ പോലീസ് നിര്‍ദേശ പ്രകാരം മാധ്യമങ്ങളോട് പറഞ്ഞത്.
അതിർത്തി കടന്ന ശേഷം സ്ഥിരീകരണം
ഇതേ തന്ത്രം തന്നെ ശശികലയും പുറത്തിറക്കി. പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി എന്നായിരുന്നു ശശികലയുടെ പ്രതികരണം. ശ്രീലങ്കന്‍ കുടുംബത്തിന് സുരക്ഷതമായി മടങ്ങാന്‍ പോലീസ് ഒരുക്കിയ നാടകമായിരുന്നു ഇതെല്ലാം. ഈ കുടുംബം പത്തനംതിട്ട ജില്ല കടന്നതിന് ശേഷം മാത്രമാണ് പോലീസ് ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് സിസിടിവി ദൃശ്യം പുറത്ത് വിട്ടത്.