ഗർഭിണിയെ മർദ്ദിച്ച സംഭവം: കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍
കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കണമെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് കേരള വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി. പ്രതികളുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ആക്രമണത്തിനിരയായ ജോസ്‌ന സിബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷനംഗം അഡ്വ എംഎസ് താരയുടെ നടപടി. സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
വീട്ടില്‍ കയറി ഗർഭിണിയെ മർദ്ദിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അറസ്റ്റില്‍
വെളംകോട് ലക്ഷം വീട് കോളനിയിലെ തേനാംകുഴിയിൽ സിബി ചാക്കോ, ഭാര്യ നാലരമാസം ഗർഭിണിയായ ജോസ്‌ന, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെ വീട്ടിൽ കയറി ആക്രമിച്ചു പരുക്കേല്‍പ്പിച്ചു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ജോസ്‌നയുടെ നാലരമാസം വളർച്ചയായ ഗർഭസ്ഥശിശു രക്തസ്രാവത്താല്‍ മെഡിക്കൽ കോളേജിൽവച്ച് നഷ്ടപ്പെട്ടിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് കുടുംബം പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
സിപിഎം-പൊലീസ് കൂട്ടുകെട്ടാണ് അറസ്റ്റു വൈകിപ്പിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. സിപിഎം കല്ലന്ത്രമേട് ബ്രാഞ്ച് സെക്രെട്ടറി തമ്പി തെറ്റാലിൽ (51),വടക്കേടത്തു രഞ്ജിത്(35),പുത്തൻകണ്ടത്തിൽ ജോയി മാർക്കോസ് (40),മലാംപറമ്പിൽ സെയ്തലവി(40),നക്ളികാട്ടുകുഴിയിൽ സരസു(60),വലിയപറമ്പിൽ ബിനോയി (38) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.