പുലർച്ചെ സിനിമാ സ്റ്റൈലിൽ യതീഷ് ചന്ദ്ര വിയ്യൂർ ജയിലിൽ, ടിപി കേസ് പ്രതി ഷാഫിയെ നൈസായി പൂട്ടി!
Recommended Video
കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന സമരകാലത്ത് സോഷ്യല്‍ മീഡിയ താരമാക്കിയ പോലീസ് ഓഫീസറാണ് തൃശൂര്‍ എസ്പി യതീഷ് ചന്ദ്ര. ബിജെപി നേതാക്കളെ മുഖം നോക്കാതെ കൈകാര്യം ചെയ്തതിനാണ് ഇടത് അണികള്‍ ഉള്‍പ്പെടെ യതീഷ് ചന്ദ്രയെ ഹീറോ ആക്കിയത്.
ടിപി ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയെ ജയിലില്‍ നിന്ന് മൊബൈലുകളുമായി പൊക്കി യതീഷ് ചന്ദ്ര വീണ്ടും താരമായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ യതീഷ് ചന്ദ്ര മിന്നല്‍ പരിശോധന നടത്തിയത്. മാത്രമല്ല കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും പുലര്‍ച്ചെ പരിശോധന നടത്തി.
തടവുകാരുടെ രാജവാഴ്ച
സിപിഎമ്മുകാരായ തടവുകാരുടെ രാജവാഴ്ചയാണ് കണ്ണൂരടക്കമുളള സംസ്ഥാനത്തെ മിക്ക ജയിലുകളിലും നടക്കുന്നതെന്ന് ആരോപണമുണ്ട്. ജയിലുകളില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന് നിരന്തരമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിയ്യൂരിലും കണ്ണൂരിലും മിന്നല്‍ പരിശോധന നടന്നത്.. ടിപി കൊലക്കേസ് പ്രതിയായ മുഹമ്മദ് ഷാഫി വിയ്യൂര്‍ ജയിലിലെ തടവ് പുളളിയാണ്.
സിനിമാ സ്റ്റൈല്‍ പരിശോധന
വിയ്യൂരില്‍ തടവ് പുളളികള്‍ ഫോണടക്കം ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പുലര്‍ച്ച നാല് മണിയോടെ യതീഷ് ചന്ദ്രയുടെ സിനിമാ സ്റ്റൈല്‍ പരിശോധന നടന്നത്. ഷാഫിയില്‍ നിന്നും രണ്ട് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. നേരത്തെയും ഷാഫിയില്‍ നിന്ന് രണ്ട് തവണ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഷാഫിയെ പൂട്ടി
വിയ്യൂരില്‍ നിന്ന് ആകെ നാല് ഫോണുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. 2013ല്‍ കോഴിക്കോട് ജയിലില്‍ കഴിയുമ്പോള്‍ ഷാഫിയെ ഫോണ്‍ ഉപയോഗിക്കുന്നതിന് പിടികൂടിയിരുന്നു. 2017ല്‍ വിയ്യൂര്‍ ജയിലിലും ടിപി കേസ് പ്രതികള്‍ ഫോണുപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് മൂന്നാം തവണയാണ് ഷാഫിയില്‍ നിന്നും ഫോണുകള്‍ പിടിച്ചെടുക്കുന്നത്. ടിപി കേസിലെ അഞ്ചാം പ്രതിയായ ഷാഫി ജീവപര്യന്തം തടവുകാരനാണ്.
കണ്ണൂരിലും മിന്നൽ റെയ്ഡ്
ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരം ആയിരുന്നു വിയ്യൂരിലെ പരിശോധന. അതേസമയം സമാന്തരമായി പുലര്‍ച്ചെ ഋഷിരാജ് സിംഗ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തി. കണ്ണൂര്‍ ജയിലിലെ പ്രതികളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെത്തി. പ്രതികള്‍ പുറത്തുളള ആരെയാണ് വിളിച്ചത് എന്ന് കണ്ടെത്താന്‍ സിംകാര്‍ഡുകളും മൊബൈലും പോലീസിന് കൈമാറിയിരിക്കുകയാണ്.
കഞ്ചാവടക്കം പിടികൂടി
മൊബൈലുകള്‍ കൂടാതെ ബാറ്ററികള്‍, കഞ്ചാവ്, പുകയില, ഇരുമ്പ് വടി പോലുളള ആയുധങ്ങള്‍, റേഡിയോ, ചിരവ എന്നിവയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് പിടിച്ചെടുത്തു. മാത്രമല്ല പണവും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ മതില് വഴി പുറത്ത് നിന്നും മദ്യം അടക്കമുളളവ ജയിലിലേക്ക് എത്തുന്നതും തടവുകാര്‍ പിരിവിട്ട് ടിവി വാങ്ങിയതും അടക്കമുളള സംഭവങ്ങള്‍ കണ്ണൂരില്‍ വിവാദമായിരുന്നു.