കണ്ണിറുക്കിയപ്പോള്‍ മതവികാരം വ്രണപ്പെട്ടു.. ഒമര്‍ ലുലുവിനും പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിരെ കേസ്!!
കോഴിക്കോട്: പ്രിയ പ്രകാശ് വാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനകം തന്നെ വിവാദങ്ങള്‍ തേടി വന്നു. മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തില്‍ പ്രിയ കണ്ണിറുക്കിയതും പുരികമുയര്‍ത്തിയതും മതവികാരം വ്രണപ്പെടുത്തി എന്നാണ് ആരോപണം. ഒരു സംഘം മുസ്ലീം യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു അഡാര്‍ ലൗ സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനും പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
ആന്റണി പെരുമ്പാവൂരിന്റെ നെഞ്ചത്ത് കൊടി കുത്തി സിപിഎം.. നികത്തിയ പാടത്ത് കൃഷിയും ഇറക്കും!
കേട്ട് പഴകിയ ഗാനം
മാണിക്യ മലരായ പൂവി എന്ന ഗാനം ഒമര്‍ ലുലുവിന്റെയോ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്റെയോ ഗായകന്‍ വിനീത് ശ്രീനിവാസന്റെയോ സൃഷ്ടിയല്ല. മറിച്ച് വളരെ പണ്ട് മുതലേ മലയാളികള്‍ക്ക് പരിചയമുള്ള പാട്ടാണ്. ജബ്ബാര്‍ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ചിട്ടപ്പെടുത്തിയതാണ് യഥാര്‍ത്ഥ ഗാനം.
മതവികാരം വ്രണപ്പെട്ടു
ഈ ഗാനമാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗാനം പുറത്ത് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രിയ പ്രകാശ് വാര്യര്‍ എന്ന നടി സൂപ്പര്‍ ഹിറ്റായി മാറി. അതിനിടെയാണ് അവിശ്വസനീയം എന്ന് തന്നെ പറയാവുന്ന ഒരു പരാതി പാട്ടിനെതിരെ ഒരു കൂട്ടര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.
പ്രവാചകനെ നിന്ദിക്കുന്നു
അതും കേരളത്തില്‍ നിന്നല്ല. അങ്ങ് ഹൈദരാബാദില്‍ നിന്നാണ് പരാതി. പാട്ട് മുസ്ലീംങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതി. ഈ ഗാനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അതില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നും ഗാനരംഗവും പ്രവാചകനെ അപമാനിക്കുന്നതാണ് എന്നുമാണ് പരാതി.
പോലീസ് കേസെടുത്തു
ഈ പരാതി പ്രകാരം ഒമര്‍ ലുലുവിനും നടി പ്രിയയ്ക്കും എതിരെ ഫലക്‌നമ പോലീസ് കേസെടുത്തിരിക്കുകയാണ്. ഐപിസി സെക്ഷന്‍ 295 പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫലക്‌നമ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി സത്യനാരായണയാണ് ഇക്കാര്യം അറിയിച്ചത്.
57 യുവാക്കൾ പരാതിക്കാർ
ഹൈദരാബാദിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മുഖീതിന്റെ നേതൃത്വത്തില്‍ 57 മുസ്‌ലീം യുവാക്കള്‍ ചേര്‍ന്നാണ് ഗാനത്തിന് എതിരെ പോലീസില്‍ പരാതി നല്‍കിയത്. പ്രിയ പ്രകാശ് വാര്യര്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അബ്ദുള്‍ മുഖീത് പറയുന്നു. എന്നാൽ പ്രവാചകനുമായി ബന്ധപ്പെട്ട വരികളുള്ള ഒരു ഗാനം ഇത്തരത്തില്‍ പ്രണയഗാനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.
ശ്രദ്ധ കിട്ടാനുള്ള തന്ത്രം
57 മുസ്ലീം യുവാക്കൾ തങ്ങളുടെ ഒപ്പും വിലാസവും ഫോണ്‍ നമ്പറും അടക്കമാണ് പരാതി നല്‍കിയത്. പ്രവാചകനെ നിന്ദിക്കുന്ന ഗാനം മലയാളത്തിൽ ഇറങ്ങിയതിനെക്കുറിച്ച് കേരള പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും എന്നാല്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കാനാണ് പറഞ്ഞതെന്നും അബ്ദുള്‍ മുഖീത് പറയുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനുള്ള ശ്രമമാണ് ഇതെന്നാണ് കരുതുന്നത്.
വ്യാജ ഫത്വ
അതിനിടെ പ്രിയ പ്രകാശ് വാര്യർക്കെതിരെ മുസ്ലിം പുരോഹിതൻ ഫത്വ പുറപ്പെടുവിച്ചു എന്ന തരത്തിലും സോഷ്യൽ മീഡിയ വഴി പ്രചാരണം നടക്കുന്നുണ്ട്. സംഘപരിവാർ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് വ്യാജ ഫത്വ പ്രചാരണം പുരോഗമിക്കുന്നത്. ടൈംസ് നൌവിനോട് സാദൃശ്യമുള്ള ടൈംസ് ഹൌ എന്ന ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് ഇത്തരമൊരു ട്വീറ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്.