നടിയുടെ ദൃശ്യങ്ങളിലെ ദുരൂഹ സ്ത്രീശബ്ദം.. കോടതിയിൽ രേഖാമൂലം പോലീസ് റിപ്പോർട്ട്
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം ദിലീപിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങളായി. എന്നാല്‍ കേസില്‍ ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല. പോലീസിനെതിരെ ദിലീപ് കോടതി കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കുറ്റപത്രത്തിനെതിരെയും നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുമുള്ള രണ്ട് ഹര്‍ജികളാണ് ദിലീപിന്റെതായി കോടതിക്ക് മുന്നിലുള്ളത്. ഇവ കോടതി തീര്‍പ്പാക്കാനിരിക്കുന്നതേ ഉള്ളൂ. അതിനിടെ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് കൊണ്ട് അന്വേഷണ സംഘം കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വിനുവിനെ വെളിയിൽ തള്ളിയോ? 'മത്തി വിനു' എവിടെയെന്ന് ചോദിച്ചവർക്ക് മറുപടി ഇതാ!
ദിലീപിന്റെ ആവശ്യം
നടിയെ ആക്രമിക്കുമ്പോള്‍ പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭ്യമാക്കണം എന്നതാണ് ദിലീപിന്റെ ആവശ്യം. ഈ ദൃശ്യങ്ങളെക്കുറിച്ച് ദിലീപ് സംശയങ്ങളും ഉന്നയിക്കുകയുണ്ടായി. ദൃശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ദിലീപിന്റെ ഹര്‍ജിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയിരുന്നു.
നിലപാടിലുറച്ച് പ്രോസിക്യൂഷൻ
കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ സാധിക്കില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ പ്രോസിക്യൂഷന്‍ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു.
ദിലീപിന്റെ സംശയം
ദൃശ്യങ്ങളിലെ സംഭാഷണം സംബന്ധിച്ച് ദിലീപ് കോടതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും അത് പോലീസ് എഡിറ്റ് ചെയ്ത് മാറ്റി എന്നുമായിരുന്നു ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ സംഭാഷണം മാത്രം നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
സംഭാഷണം മാത്രം നൽകാം
കോടതിക്ക് തോന്നുന്നു എങ്കില്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തി സംഭാഷണം രേഖപ്പെടുത്തി ദിലീപിന് നല്‍കാമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ പോലീസ് ക്രമക്കേട് നടത്തിയെന്നും അത് തെളിയിക്കുന്നതിന് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം എന്നുമാണ് ദിലീപിന്റെ വാദം.
അനീഷിന്റെ മൊഴിപ്പകർപ്പ്
കേസില്‍ മാപ്പ്‌സാക്ഷിയായ പോലീസുകാരന്‍ അനീഷിന്റെ മൊഴിപ്പകര്‍പ്പ് വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനീഷ് കോടതിയില്‍ രഹസ്യമൊഴി നല്‍കുകയാണ് ചെയ്തത് എന്നും പോലീസ് അനീഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരിക്കുന്നത്.
നീട്ടിക്കൊണ്ട് പോകരുതെന്ന് കോടതി
ഹര്‍ജി പരിഗണിക്കവേ ഇതിങ്ങനെ നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണയ്ക്കായി കൈമാറേണ്ടതുണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു. അതിനിടെ അന്വേഷണ സംഘത്തിന്റെ തലവനായ ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും അങ്കമാലി കോടതി ഉത്തരവിട്ടു.
പ്രതിഭാഗം വാദങ്ങൾ
നേരത്തെ ഹർജിയിന്മേൽ വാദം നടക്കവേ ദിലീപിന്റെ അഭിഭാഷകൻ പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിലെ അനുബന്ധ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്ന് സംശയിക്കുന്നതായാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യം ഉന്നയിച്ചു.
പോലീസിന് ഭയം
കേസിലെ മറ്റ് രേഖകള്‍ തന്നപ്പോള്‍ ദൃശ്യങ്ങള്‍ പോലീസ് നല്‍കാന്‍ തയ്യാറാവാത്തത് മറ്റ് പലതും പുറത്ത് വരും എന്ന ഭയം കൊണ്ടാണ് എന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദം ഉയര്‍ത്തി. ദൃശ്യങ്ങളിലെ സ്ത്രീശബ്ദത്തിന്റെ ഉറവിടം എവിടെയാണ് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിക്കുകയുണ്ടായി.
രേഖകൾ ലഭിച്ചില്ല
ദൃശ്യങ്ങളില്‍ ഉണ്ടെന്ന് കരുതുന്ന സ്ത്രീ ശബ്ദം പരിശോധനയിലൂടെ മാത്രമേ വ്യക്തമാവൂ. എഡിജിപി മുതല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ പരിശോധിച്ച ശേഷമാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. തങ്ങള്‍ 250ലേറെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട 93 രേഖകള്‍ മാത്രമാണ് ലഭിച്ചത് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.
പോലീസിന്റെ സത്യവാങ്മൂലം
ദിലീപിന് നടിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിനെ എതിര്‍ത്ത് കൊണ്ട് പോലീസ് കോടതിയില്‍ നേരത്തെ സത്യാവാങ്മൂലം നല്‍കിയിരുന്നു. മൊബൈലും ദൃശ്യങ്ങളും ദിലീപിന്റെ കയ്യിലുണ്ടെന്ന് സംശയിക്കുന്നതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ പരാതിയില്‍ അക്കാര്യം വ്യക്തമാകുന്നുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു.
മൊബൈൽ ദിലീപിന്റെ കയ്യിലോ?
ദൃശ്യത്തിലെ സ്ത്രീശബ്ദം കോടതിയിയില്‍ വെച്ച് പരിശോധിച്ചപ്പോള്‍ കേട്ടതാണ് എന്ന ദിലീപിന്റെ വാദം തെറ്റാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദൃശ്യങ്ങളിലെ സൂക്ഷ്മശബ്ദങ്ങളെക്കുറിച്ച് ദിലീപിന് അറിവുണ്ട് എന്നത് വാദത്തിന് തെളിവായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കാരണം ഒരു തവണ കേട്ടാല്‍ തിരിച്ചറിയാവുന്ന ശബ്ദമല്ല അത്. അത്യാധുനിക ലാബില്‍ സൂക്ഷ്മ പരിശോധനയിലൂടെ മാത്രമേ അത് തിരിച്ചറിയാന്‍ സാധിക്കൂ എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
വിദേശ യാത്രയും സംശയത്തിൽ
ദിലീപിന്റെ വിദേശയാത്ര ശബ്ദം പരിശോധിക്കാന്‍ വേണ്ടിയായിരുന്നോ എന്ന സംശയവും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഉന്നയിച്ചു.ഇക്കാര്യങ്ങളെല്ലാം തന്നെ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപിന്റെ കയ്യിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പോലീസ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു.