വാനിലെത്തിയ രണ്ടുപേര്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി'; പൊലീസ് വട്ടം കറങ്ങിയത് അഞ്ചു മണിക്കൂര്‍
വിദ്യാനഗര്‍: വാനിലെത്തിയ രണ്ട് പേര് തട്ടിക്കൊണ്ടുപോയെന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് അഞ്ചുമണിക്കൂറോളം വട്ടം കറങ്ങി. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട എട്ടാംക്ലാസ് വിദ്യാര്‍ത്ഥി കൈക്കും നെഞ്ചത്തും മുറിവേറ്റ നിലയില്‍ സ്കൂളിലെത്തിയതായി അറിയിച്ച് ഇന്നലെ ഉച്ചക്ക് 2മണിയോടെയാണ് എടനീരിലെ ഒരു സ്കൂള്‍ പ്രിന്സിപ്പാല് വിദ്യാനഗര്‍ പൊലീസില്‍ വിളിക്കുന്നത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്കൂളിലെത്തി. കൈക്കും നെഞ്ചത്തും മുറിവേറ്റ്, വസ്ത്രങ്ങള്‍ കീറിയ നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ പൊലീസും അമ്പരന്നു. പൊലീസിനോട് വിദ്യാര്‍ത്ഥി കാര്യങ്ങള്‍ വിവരിച്ചു:-
ഇന്നലെ രാവിലെ സ്കൂള്‍ പരിസരത്തെ ഒരു കടയിലേക്ക് പോകുന്നതിനിടെ വെള്ളവാനിലെത്തിയ രണ്ട് പേര് ബലമായി പിടിച്ച് വാനില്‍ കയറ്റുകയായിരുന്നു. കറുത്ത ടീഷര്‍ട്ടും നീല ജീന്സുമണിഞ്ഞയാളാണ് വാനില്‍ കയറ്റിയത്. വെള്ള ബനിയനും മുണ്ടുമുടുത്തയാളായിരുന്നു വാന്‍ ഓടിച്ചിരുന്നത്. ചെര്‍ക്കള ഭാഗത്തേക്ക് വാന്‍ ഓടിച്ച് പോയി. അതിനിടെ പിറകിലിരിക്കുന്നയാള്‍ക്ക് ഫോണ്‍ വന്നു. ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടെന്നും ഞങ്ങളങ്ങോട്ട് വരുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ പൊലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ആദൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ആദൂരിലെത്തിയപ്പോള് വീണ്ടും ഫോണ്‍ വന്നു. അതിനിടെ കറുത്ത ടീഷര്‍ട്ട് ഇട്ടയാളുടെ കൈക്ക് കടിച്ച് വാനില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഓടിക്കിതച്ച് ആദൂരിലെ ബന്ധുവീട്ടിലാണെത്തിയത്. അവിടെ വെച്ച് ബന്ധുവായ സ്ത്രീയോട് തന്നെ തട്ടിക്കൊണ്ടുപോയ കഥ വിവരിച്ചു. രക്തമൊലിക്കുന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ട ബന്ധു നിലവിളിച്ചു. ഉടന്‍തന്നെ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. അതിനിടെ പിതാവും ആദൂരിലെത്തി. വിദ്യാര്‍ത്ഥിയെ സ്കൂളിലെത്തിച്ച് പ്രിന്‍സിപ്പാലിനോട് കാര്യങ്ങള്‍ വിവരിച്ചു.
സ്കൂളിലെത്തിയ പൊലീസ് വൈകിട്ടോടെ വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സി.ഐ. ബാബു പെരിങ്ങയത്തും വിദ്യാര്‍ത്ഥിയില്‍ നിന്ന് മൊഴിയെടുത്തു. വിദ്യാര്‍ത്ഥിയുടെ ശരീരത്തിന്റെ മുന്‍ഭാഗത്ത് മാത്രം മുറിവേറ്റത് പൊലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. നുണപരിശോധന നടത്തുമെന്നും സത്യം പറയണമെന്നും താക്കീത് ചെയ്തതോടെ തട്ടിക്കൊണ്ടുപോകല്‍ വിദ്യാര്‍ത്ഥി മെനഞ്ഞ നാടകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ സ്കൂളില്‍ ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ഇടക്കിടെ ക്ലാസില്‍ പോകാത്തതിനാല്‍ പല പാഠഭാഗങ്ങളും നോട്ട് പുസ്തകത്തില്‍ എഴുതിയിരുന്നില്ല. പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാനാണ് വിദ്യാര്‍ത്ഥി തട്ടിക്കൊണ്ടുപോകല്‍ നാടകം മെനഞ്ഞത്. വിദ്യാര്‍ത്ഥിയുടെ മൊഴി പ്രകാരം ബാഗും പുസ്തകവും ചെരുപ്പും ആദൂരിലെ ഒരു കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയില്‍ രാത്രി നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി.
ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!