Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ!

സിപിഎം ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പ്രതിഷേധം കടുക്കുന്നു. ആലപ്പുഴയിലെ പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്ന സുധാകരൻ 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതരായ സിപിഎം പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് സമീപം രൂക്ഷമായ ഭാഷയിലുള്ള പ്രതിഷേധ ബാനറുകൾ സ്ഥാപിച്ചു. സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ സുധാകരന്റെ ആലപ്പുഴ പറവൂരിലെ വസതിക്ക് പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തി.

'കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും'

സിപിഎമ്മിൽ നിന്ന് പുറത്തുപോയ സുധാകരനെ 'വർഗവഞ്ചകൻ' എന്നാണ് പാർട്ടി അനുയായികൾ വിശേഷിപ്പിക്കുന്നത്. 'ഭഗവതിക്കൽ സഖാക്കൾ' എന്ന പേരിൽ സുധാകരന്റെ വീടിന് സമീപം സ്ഥാപിച്ച ബാനറിൽ "കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും" എന്ന വരികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് വി.എസ്. അച്യുതാനന്ദനെ എതിർക്കാൻ നേതൃത്വം ഉപയോഗിച്ചിരുന്ന അതേ പ്രയോഗങ്ങൾ തന്നെ സുധാകരനെതിരെയും തിരിച്ചുവിടുന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. പുന്നപ്ര-വയലാർ സമരഭൂമിയിൽ പാർട്ടിയെ ഒറ്റിക്കൊടുത്തവരോട് വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് ഇത്തരം ബാനറുകളിലൂടെ ഒരു വിഭാഗം പ്രവർത്തകർ നൽകുന്നത്. സൈബർ ഇടങ്ങളിലും അദ്ദേഹത്തിനെതിരെ അതിശക്തമായ പ്രചാരണമാണ് നടക്കുന്നത്. പാർട്ടി നയങ്ങളെയും നേതൃത്വത്തെയും പരസ്യമായി വെല്ലുവിളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ നിലപാട്.

g-sudhakaran-1773372977 jpg

പോലീസ് സുരക്ഷയും ജാഗ്രതയും

പ്രതിഷേധം അക്രമാസക്തമാകാനും സുധാകരന്റെ വസതിക്ക് നേരെ ആക്രമണമുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി പ്രത്യേക സുരക്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുന്നപ്ര പോലീസിന്റെ നേതൃത്വത്തിൽ വീടിന് മുന്നിൽ പിക്കറ്റിംഗും പ്രദേശത്ത് നിരന്തര പട്രോളിംഗും ഏർപ്പെടുത്തി. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ വിവരമനുസരിച്ച് പ്രതിഷേധക്കാർ സംഘടിതമായി വീടിന് മുന്നിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുധാകരന്റെ വസതിയിലേക്കുള്ള സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പോലീസ് ജീപ്പുകൾ വീടിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. മുൻ മന്ത്രി എന്ന നിലയിലുള്ള പ്രോട്ടോക്കോൾ സുരക്ഷയ്ക്ക് പുറമെയാണിത്.

ആരുടേയും മുന്നിൽ മുന്നിൽ മുട്ടുമടിക്കില്ലെന്ന് സുധാകരൻ

തനിക്കെതിരെയുള്ള പോസ്റ്ററുകളോടും ബാനറുകളോടും ജി. സുധാകരൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന വ്യക്തിഹത്യകൾ തന്നെ തളർത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ കഴിഞ്ഞ 63 വർഷമായി പ്രവർത്തിച്ചതിന്റെ നീതി തനിക്ക് ലഭിച്ചില്ലെന്നും, നിരന്തരമായ അവഗണനകൾക്കും ക്രൂശിക്കപ്പെടലിനും ജനങ്ങളുടെ കോടതിയിൽ മറുപടി നൽകാനാണ് അമ്പലപ്പുഴയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ നേരിട്ട് സംസാരിച്ചിട്ടും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ പോരാട്ടം പാർട്ടിക്കെതിരെയല്ലെന്നും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കൾക്കെതിരെയുമാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു. പരമ്പരാഗത രീതിയിലുള്ള ചുമരെഴുത്തുകളോ കൊടിതോരണങ്ങളോ ഇല്ലാത്ത വേറിട്ടൊരു പ്രചാരണ ശൈലിയാകും താൻ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലപ്പുഴയിലെ രാഷ്ട്രീയ മാറ്റങ്ങൾ
അമ്പലപ്പുഴ മണ്ഡലത്തിലെ നിലവിലെ എംഎൽഎ എച്ച്. സലാമുമായുള്ള സുധാകരന്റെ ശീതസമരം ഏറെ നാളായി വാർത്തകളിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ വീഴ്ച വരുത്തിയെന്നാരോപിച്ച് പാർട്ടി അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും തരംതാഴ്ത്തുകയും ചെയ്തത് മുതലാണ് പ്രശ്നങ്ങൾ രൂക്ഷമായത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ സ്വതന്ത്രനായി രംഗത്തെത്തുന്നതോടെ അമ്പലപ്പുഴയിലെ ഇടതുപക്ഷ വോട്ടുകളിൽ വലിയ വിള്ളലുണ്ടാകാൻ സാധ്യതയുണ്ട്. യുഡിഎഫ് അദ്ദേഹത്തിന് പിന്തുണ നൽകാൻ തയ്യാറാണെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ആലപ്പുഴ സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്തവണ അമ്പലപ്പുഴയിൽ നടക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+