ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും; കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ....
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. ബിഷപ്പിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാൻ അനുമതി തേടി കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഇതുവരെ കുറ്റസമ്മതം നടത്താത്ത സാഹചര്യത്തിലാണ് അന്വേഷണസംഘം നുണപരിശോധനയുടെ സാധ്യത തേടുന്നത്. അതേസമയം ബലാത്സംഗ പരാതിയിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും.

മൗനം തന്നെ
വ്യക്തമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ മൂന്ന് ദിവസത്തോളം അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാൽ ഈ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിനോട് മൗനം പാലിക്കുന്ന നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്. മിക്ക ചോദ്യങ്ങൾക്കും അല്ല എന്ന മറുപടിയാണ് ബിഷപ്പ് നൽകിയത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പോളിഗ്രാഫ് പരിശോധന നടത്താനുള്ള നീക്കം നടത്തുന്നത്.

നിർണായകം
ബിഷപ്പിന്റെ കേസിൽ നുണപരിശോധന നിർണായകമാകും. കോടതി അനുമതി നൽകിയിട്ടും ബിഷപ്പ് നുണപരിശോധനയ്ക്ക് തയാറായില്ലെങ്കിൽ ഇതും സാഹചര്യ തെളിവായി ഉൾപ്പെടുത്താമെന്നാണ് കരുതുന്നത്.

കൂടുതൽ അറസ്റ്റ്
കന്യാസ്ത്രീയുടെ പരാതിയിന്മേൽ കൂടുതൽ നടപടികളും ഉടൻ ഉണ്ടാകും. പരാതിക്കാരിയേയും സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിക്കുക, തെളിവ് നശിപ്പിക്കാൻ ശ്രമിക്കുക, കുറ്റകൃത്യം മറച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.

സ്വാധീനിക്കാൻ ശ്രമം
കന്യാസ്ത്രീക്ക് പണവും ഭൂമിയും നൽകി സ്വാധീനിക്കാൻ ശ്രമിച്ച ഫാദർ ജെയിംസ് എർത്തയിൽ, കന്യാസ്ത്രീയെ അപമാനിക്കുന് തരത്തിൽ ചിത്രങ്ങൾ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പിആർഒ തുടങ്ങിയവരാണ് മറ്റുപ്രതികൾ. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

തെളിവെടുപ്പ്
അതേസമേയം ബിഷപ്പ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുകയാണ്. പീഡനം നടന്നുവെന്ന് പറയുന്ന ഇരുപതാം നമ്പർ മുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ്. പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെയുള്ളവരെ മഠത്തിൽ നിന്നും മാറ്റിയിട്ടുണ്ട്.

തെളിവുകൾക്കായി
കന്യാസ്ത്രീ പീഡനത്തിന് ഇരയായ 2014 മുതൽ 2016 കാലയളവിൽ ബിഷപ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വസ്ത്രങ്ങൾ തുടങ്ങിയവ വീണ്ടെടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. കുറവിലങ്ങാട് മഠത്തിൽ മാത്രം തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം.












Click it and Unblock the Notifications