നടി ആക്രമിക്കപ്പെട്ട കേസ്: പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും കിട്ടി, നിര്‍ണായക തെളിവുകള്‍!!
ഇതില്‍ തന്നെയാണോ നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതുന്ന പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും സിം കാര്‍ഡും പോലിസ് കണ്ടെടുത്തു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ കൂട്ടുകാരന്‍ ആലപ്പുഴ അമ്പലപ്പുഴ കക്കാഴം സ്വദേശി മനുവിന്റെ വീട്ടില്‍ നിന്നാണ് ഇവ പോലിസ് പിടിച്ചെടുത്തത്. എന്നാല്‍ ഇതില്‍ തന്നെയാണോ നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
നടി ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം രാവിലെ സുനി മനുവിന്റെ വീട്ടിലെത്തിയിരുന്നു. ഇക്കാര്യം മനുവിന്റെ അമ്മയും സഹോദരിയും പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫോണില്‍ നിന്ന് സിം കാര്‍ഡും മെമ്മറി കാര്‍ഡും എടുക്കുന്നതിന് സഹോദരിയോട് സേഫ്റ്റി പിന്‍ സുനി ആവശ്യപ്പെട്ടെന്നും പോലിസിന് വിവരം ലഭിച്ചു.

എന്നാല്‍ മനുവിന്റെ വീട്ടില്‍ വച്ച് ഇവര്‍ക്ക് ഫോണ്‍ തുറക്കാനായില്ല. മനുവിനെ കൂട്ടി പുറത്തേക്ക് പോയ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചുവന്നത്. ഈ സമയം ഫോണ്‍ തുറന്ന് സിം കാര്‍ഡും മെമ്മറിയും പുറത്തെടുത്തിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. മനുവിനോട് സുനി പണം കടം ചോദിച്ചെങ്കിലും കൊടുത്തിരുന്നില്ലെന്നാണ് മൊഴി. ടിവിയില്‍ ചിത്രം വരാന്‍ തുടങ്ങിയതോടെ മനുവിന്റെ വീട്ടില്‍ നിന്നു സുനി പോവുകയായിരുന്നുവത്രെ.

വിശദമായ പരിശോധനയ്ക്ക് ശേഷമേ ഈ മെമ്മറി കാര്‍ഡില്‍ തന്നെയാണോ നടിയുടെ ദൃശ്യങ്ങളുള്ളതെന്ന് ഉറപ്പിക്കാനാവു. കഴിഞ്ഞ ദിവസം അഭിഭാഷകന്റെ കൈയില്‍ നിന്ന് കിട്ടിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം പ്രതി പോയത് ആലപ്പുഴയിലേക്കാണ്. അവിടെ നിന്നു തിരിച്ച് കൊച്ചയിലെത്തി ശേഷമാണ് കോയമ്പത്തൂരിലേക്കു പോയത്. കോയമ്പത്തൂരിലേക്ക് പോവുന്നതിന് തൊട്ടു മുമ്പ് പുതിയ മൊബൈല്‍ ഫോണ്‍ കളമശേരിയിലെ കടയില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍ താന്‍ ഗോശ്രീ പാലത്തില്‍ നിന്ന് വലിച്ചറിഞ്ഞു എന്നാണ് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞത്. ഇത് കണ്ടെത്താനായി പാലത്തിന് അടിയിലെ കായലില്‍ നാവികസേനയുടെ അഞ്ചംഗ മുങ്ങല്‍വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. സ്ഥലം കാട്ടിക്കൊടുക്കുന്നതിന് പള്‍സര്‍ സുനിയെയും വിജീഷിനെയും പാലത്തിലെത്തിച്ചിരുന്നു. അതേസമയം, പ്രതി ഒളിവില്‍ പോയ സമയത്ത് താമസിച്ച ആലപ്പുഴ, കുണ്ടന്നൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

ഫോണിന്റെയും ഗൂഢാലോചനയുടെയും കാര്യത്തില്‍ സുനി ഇടക്കിടെ മൊഴി മാറ്റി പറയുന്നത് പോലിസിനെ കുഴക്കുന്നുണ്ട്. തുടര്‍ന്നാണ് സുനി ഒളിവില്‍ കഴിയവെ പോയെന്ന് പറയുന്ന എല്ലാ പ്രദേശങ്ങൡലും പോലിസ് തെളിവെടുപ്പിനെത്തുന്നത്. എന്നാല്‍ വാഗമണില്‍ നിന്നു കാര്യമായ തുമ്പൊന്നും പോലിസിന് ലഭിച്ചില്ലെന്നാണ് വിവരം.

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലിസ് കരുതുന്നത്. എന്നാല്‍ കാറില്‍ വച്ച് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും അതില്‍ ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്താലേ പോലിസിന്റെ വാദം ശരിയാവൂ. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍ എല്ലാം പാളും. നടിയുടെ ഫോട്ടോകളും വീഡിയോകളുമെടുത്തിട്ടുണ്ടെന്നാണ് നേരത്തെ അറസ്റ്റിലായ മണികണ്ഠന്‍ പറഞ്ഞിരിക്കുന്നത്. നടിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തിയ പോലിസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് ഫോണും ലാപ്‌ടോപ്പും കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണല്ലെന്നാണ് വിവരം. കോയമ്പത്തൂരില്‍ നിന്ന് കണ്ടെടുത്ത ഫോണ്‍, പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍, നടിയുടെ മൊഴില്‍ പറയുന്ന വെള്ള കവറുള്ള ഫോണ്‍ തുടങ്ങി വിവിധ ഫോണുകള്‍ സംബന്ധിച്ച മൊഴികളാണുള്ളത്. ഇതില്‍ ഏത് ഫോണാണ് പ്രതി ദൃശ്യം പകര്‍ത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ഫോണില്‍ പകര്‍ത്തിയ രംഗങ്ങള്‍ പ്രതികള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അത് വീണ്ടെടുക്കാന്‍ സാധിക്കും.

മാര്‍ച്ച് അഞ്ച് വരെയാണ് പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. അതിന് മുമ്പ് മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ടാണ് പ്രതികള്‍ പോയെന്ന് പറയുന്ന എല്ലാ സ്ഥലങ്ങളിലും പോലിസ് തിരച്ചില്‍ നടത്തുന്നത്. കോയമ്പത്തൂരില്‍ നിന്ന് പ്രതികള്‍ ഇടുക്കിയിലെ വാഗമണിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് കീഴടങ്ങാനായി എത്തിയത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫോണ്‍ വെണ്ണലയിലെ അഴുക്കുചാലിലേക്കിട്ടുവെന്നാണ് സുനി ആദ്യം നല്‍കിയ മൊഴി. ഇതനുസരിച്ച് പോലിസ് ഓട അരിച്ചുപെറുക്കിയെങ്കിലും ഫോണ്‍ കിട്ടിയില്ല. സുനി മൊഴി മാറ്റിപ്പറഞ്ഞ് കബളിപ്പിക്കുകയാണോ എന്നും പോലിസിന് സംശയമുണ്ട്. പ്രതി മൊഴി മാറ്റുന്നത് അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications