മരണഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയം? കെ സുരേന്ദ്രൻ കണ്ണൂരിലേക്ക്
കൊട്ടാരക്കര: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാനെത്തിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായത്. പിന്നാലെ മറ്റ് കേസുകളും സുരേന്ദ്രനെ തേടിയെത്തി. ഒരു കേസില്‍ ജാമ്യം കിട്ടുമ്പോള്‍ അടുത്തത് എന്ന നിലയിലാണ് കാര്യങ്ങള്‍. 52കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലാകട്ടെ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.
കൊട്ടാരക്കര സബ്ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രനെ കണ്ണൂരിലെ മറ്റൊരു കേസില്‍ ഹാജരാക്കുന്നതി വേണ്ടി പോലീസ് കൊണ്ടുപോയിരിക്കുകയാണ്. സുരേന്ദ്രനെ പുറത്തിറക്കിയപ്പോള്‍ ജയില്‍ പരിസരത്ത് പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഒന്നിന് പിറകേ ഒന്നായി കേസ്
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുളള സംഘപരിവാര്‍ നേതക്കളെ പോലീസ് നിലയ്ക്കല്‍ വെച്ച് തന്നെ തടഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്. കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചു. എന്നാല്‍ കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കേസിലെ അറസ്റ്റ് വാറണ്ട് സുരേന്ദ്രന് കെണിയായി.
ജാമ്യം കിട്ടിയാലും അകത്ത്
ആ കേസില്‍ ജാമ്യം കിട്ടിയാലും പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം മറ്റൊരു കേസിലും സുരേന്ദ്രന്‍ കുടുങ്ങി. സന്നിധാനത്ത് വെച്ച് തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന ഭക്തയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. ഈ കേസിലാകട്ടെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. വീണ്ടും കൊട്ടരക്കര സബ് ജയിലിലേക്ക് പോകേണ്ടി വന്ന സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
സുരേന്ദ്രൻ കണ്ണൂരിലേക്ക്
അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയിരിക്കുന്നത്. രാവിലെ ഒന്‍പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ട് പോയത്. ഇന്ന് രാത്രി കോഴിക്കോട് ജയിലില്‍ പാര്‍പ്പിച്ച ശേഷം തിങ്കളാഴ്ച കണ്ണൂരിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയിലിന് മുന്നിൽ ഉന്തും തളളും
അതേസമയം സുരേന്ദ്രനെ കൊട്ടരക്കര ജയിലില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ ജയിലിന് മുന്നില്‍ വെച്ച് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സുരേന്ദ്രന് പിന്തുണ നല്‍കാന്‍ എഎന്‍ രാധാകൃഷ്ണന്‍ അടക്കമുളള നേതാക്കളും ജയിലില്‍ എത്തിയിരുന്നു. താന്‍ പങ്കെടുക്കാത്ത പരിപാടികളുടെ പേരില്‍ പോലും പ്രതി ചേര്‍ക്കാനാണ് പോലീസ് ശ്രമം എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
കണ്ണൂരിൽ പോകാൻ ഭയമില്ല
കണ്ണൂരില്‍ പോകാന്‍ തനിക്ക് ഭയമില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മരണഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയമെന്ന് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കണ്ണൂര്‍ വീരബലിദാനികളുടെ നാടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയക്കരുത് എന്ന് കെ സുരേന്ദ്രന്‍ കോടതിയോട് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വ്ന്നിരുന്നു.
കള്ളക്കേസ് ചുമത്തുന്നു
ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്ക് നേരെ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് മനപ്പൂര്‍വ്വം കള്ളക്കേസുകള്‍ ചുമത്തുകയാണ്. പല കേസുകളിലും തനിക്ക് സമന്‍സുകള്‍ ലഭിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലെ കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചേക്കും. എന്നാലത് കൊണ്ടും സുരേന്ദ്രന് പുറത്ത് ഇറങ്ങാന്‍ സാധിക്കില്ല. സന്നിധാനത്തെ ഗൂഢാലോചനക്കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ജാമ്യത്തിന് ശ്രമം
അതുകൊണ്ട് തന്നെ കണ്ണൂരിലെ കേസില്‍ ജാമ്യം ലഭിച്ചാലും പോലീസ് സുരേന്ദ്രനെ തിരിച്ച് കൊട്ടരക്കര ജയിലിലേക്ക് തന്നെ എത്തിക്കും. അയ്യപ്പന് വേണ്ടി എത്ര കാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച സുരേന്ദ്രന്‍ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റന്നാള്‍ ആണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
അമിത് ഷാ പിന്നേം വീണു! ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി താഴേക്ക്