ദിലീപിനെ വിറപ്പിച്ച പോലീസിനെ കുഴക്കി ഈ 'പിടികിട്ടാപ്പുള്ളി'! തൊണ്ണൂറാം ദിവസം അടുക്കുന്നു! ഇനിയെന്ത്?
കൊച്ചി: ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള അതിശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചിട്ടും നടന് ജാമ്യം നേടിക്കൊടുക്കാനായില്ല എന്നത് തന്നെ തെളിവുകള്‍ ശക്തമാണ് എന്നത് വ്യക്തമാക്കുന്നു. പ്രോസിക്യൂഷനും പോലീസും ഇക്കാര്യത്തില്‍ പ്രത്യക അഭിനന്ദനവും നേടുന്നു. ഇനി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുക എന്ന കടമ്പയാണ് പോലീസിന് മുന്നിലുള്ളത്. എന്നാല്‍ പോലീസിനെ ത്രിശങ്കുവിലാക്കുന്ന ചിലതുണ്ട് ഇനിയും പിടികിട്ടാതെ.

പ്രഥമദൃഷ്ട്യാ തെളിവ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ട് എന്നതിന് പ്രഥമ ദൃഷ്ടിയില്‍ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിക്കുകയുണ്ടായി. കേസന്വേഷണം പൂര്‍ത്തിയാവാത്ത ഘട്ടത്തില്‍ ദിലീപിനെ പുറത്ത് വിട്ടാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന വാദവും കോടതി അംഗീകരിച്ചു.

മൊബൈലും മെമ്മറി കാർഡും
ദിലീപ് അകത്താണെങ്കിലും പുറത്ത് പോലീസിനെ കുഴയ്ക്കുന്ന ചിലതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതായിരുന്നു കൊട്ടേഷന്‍ എന്നതിനാല്‍ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നിര്‍ണായക തെളിവുകളാണ്.

മൊഴി മാറ്റി സുനി
കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ഈ ഫോണ്‍ പോലീസിനെ കുഴപ്പിക്കുന്നുണ്ട്. പ്രതി പള്‍സര്‍ സുനി തന്നെ പല തവണ ഇത് സംബന്ധിച്ച് മൊഴി മാറ്റിപ്പറയുകയുണ്ടായി. മൊബൈല്‍ തേടി പോലീസ് കായലിലും ഓടയിലും വരെ തിരഞ്ഞ് കുഴങ്ങി.

ഫോൺ നശിപ്പിച്ചോ
പിന്നീട് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ആണ് മൊബൈല്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആദ്യം മൊബൈല്‍ വിഐപിക്ക് കൈമാറിയെന്നും പിന്നീട് നശിപ്പിച്ച് കളഞ്ഞുവെന്നും വെളിപ്പെടുത്തലുകളുണ്ടായി.

അന്വേഷണം നടക്കുന്നു
എന്നാലിത് അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കാവ്യയുടെ ലക്ഷ്യയില്‍ അടക്കം നടത്തിയ തിരച്ചിലുകള്‍ ഫലം കണ്ടിരുന്നില്ല. ഇപ്പോഴും ഈ സുപ്രധാന തെളിവുകള്‍ക്കായി അന്വേഷണം നടക്കുകയാണ്.

കിട്ടിയില്ലെങ്കിലും കുറ്റപത്രം
ഇവ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും മൂന്നാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കാരണം ഇനിയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപിന് അവസരമുണ്ട്.

പുറത്തിറക്കില്ല
ഈ സാഹചര്യത്തില്‍ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിച്ച് ദിലീപ് പുറത്തിറങ്ങുന്നത് തടയുക എന്നതാണ് പോലീസ് ഉദ്ദേശിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ പിന്നെ വിചാരണ നേരിട്ട് കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാലേ ദിലീപിന് ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളൂ.

ഇനിയും തെളിവുകളുണ്ട്
90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോടതിക്ക് ദിലീപിന് ജാമ്യം അനുവദിക്കാം. കേസുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നു. നിലവില്‍ 219 തെളിവുകളുടെ പട്ടികയാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

അപ്പുണ്ണി സഹകരിക്കുന്നില്ല
പോലീസിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി അപ്പുണ്ണിയാണ് ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണിക്ക് ഗൂഢാലോചന സംബന്ധിച്ച് എല്ലാ വിവരങ്ങളും അറിയാമെന്ന പോലീസ് കരുതുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് അപ്പുണ്ണി നിസ്സകരിക്കുന്നതായി പോലീസ് കോടതിയെ അറിയിക്കുകയുണ്ടായി.

ഇനി അപ്പുണ്ണിക്ക് മുന്നിലെന്ത്
അപ്പുണ്ണി അന്വേഷണത്തോട് സഹകരിച്ചാല്‍ അത് ദിലീപിനെതിരെ പോലീസിന് ശക്തമായ തെളിവാണ്. അപ്പുണ്ണിയാണ് ദിലീപിനും പള്‍സര്‍ സുനിക്കും ഇടയിലെ കണ്ണിയായി പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്. ദിലീപ് പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ അപ്പുണ്ണി ഇനി എന്ത് നിലപാടാകും സ്വീകരിക്കുക എന്നാണ് അറിയേണ്ടത്.












Click it and Unblock the Notifications