സഭക്കെതിരെയുള്ള ലൂസിയുടെ പരാതികളില്‍ തെളിവില്ല; പരാതി വാസ്തവ വിരുദ്ധം, അന്വേഷണം അവസാനിപ്പിക്കുന്നു!
കൊച്ചി: സഭക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികൾ അവാസ്തവവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് വെള്ളമുണ്ട പോലീസ്. സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പരാതികളില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി. അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സിസ്റ്റര്‍ ലൂസിക്ക് വേണമെങ്കില്‍ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നും പോലീസ് മറുപടിയിൽ വ്യക്തമാക്കുന്നു.
മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറയ്ക്കൽ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി ഈ വീഡിയോ സഹിതം സിസ്റ്റർ ലൂസി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചിട്ടില്ല എന്നാണ് വെള്ളമുണ്ട പോലീസ് വ്യക്തമാക്കി. സിസ്റ്റർ താമസിക്കുന്ന കാരയ്ക്കാമല മഠത്തിൽ ചിലര്‍ പ്രകടനവുമായെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും തെളിവില്ലെന്നു പറഞ്ഞ് പോലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.
മഠത്തിൽ പൂട്ടിയിട്ടെന്ന ആരോപണം
നേരത്തെ തന്നെ മഠത്തിൽ പൂട്ടിയിട്ടു എന്ന പരാതി നൽകിയിരുന്നെങ്കിലും പോലീസ് അന്വേഷണം നടത്തിയില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. സിസ്റ്റർ നൽകിയ പരാതികൾ അവാസ്തവവും നിയമത്തെ തെറ്റിധരിപ്പിക്കുന്നതും ആണെന്നാണ് വെളളമുണ്ട പോലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചത്. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. പോലീസും മഠം അധികൃതരും ഒത്തു കളിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റര്‍ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ ഇത്തരത്തിലുള്ള മറുപടി ലഭിച്ചിരിക്കുന്നത്.
'കർത്താവിന്റെ നാമത്തിൽ'
അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതാനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് സഭയിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ ഏറെ ചർച്ചാ വിഷയമായിരുന്നു. കർത്താവിന്റെ നാമത്തിൽ എന്നാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പേര്. മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തുവരാത്ത യാഥാർത്ഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുര ആത്മകഥയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
മഠത്തിന് മുന്നിൽ പ്രകടനം
വൈദീകർ മഠത്തിലെ കന്യാസ്ത്രീകളുമായി ഇടപെടുന്ന രീതികളെ കുറിച്ച് 'കർത്താവിന്റെ നാമത്തിൽ' എന്ന പേരിൽ സിസ്റ്റർ ലൂസി കളപ്പുര പുരസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതിഷേധവും രൂക്ഷമായിരുന്നു. മഠത്തിന് വെളിയിലൂടെ അപമാനിക്കുന്ന തരത്തിൽ പ്രകടനം നടത്തിയെന്നും, തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് സിസ്റ്റർ ലൂസി കളപ്പുര പോലീസിൽ പരാതി നൽകിയിരുന്നത്. സഭയുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേർക്കുന്നു. ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം.
നാല് തവണ ലൈംഗീക പീഡനത്തിനിരയായി
മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര പുസ്തകത്തിലൂടെ തുറന്ന് പറഞ്ഞത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്കത്തിൽ പ്രതിപാദിക്കുന്നുണ്ട്. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കാര്യവും 'കര്‍ത്താവിന്റെ നാമത്തിൽ' എന്ന് പേരിട്ട് ആത്മകഥയിൽ സിസ്റ്റർ ലൂസി കളപ്പുര എഴുതിയിരുന്നു.