കുറ്റിപ്പുറം ബോംബ്, പോലീസ് അന്വേഷണം അവസാനിപ്പിച്ചു, കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും
മലപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയോരത്തുനിന്നും ക്ലേമോര്‍ കുഴിബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു, കേസ് എന്‍.ഐ.എക്ക് കൈമാറണമെന്നാവശ്യപ്പെട്ടു തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍ അജിത്കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. മൂന്നു മാസമായി കേസുമായി ബന്ധപ്പെട്ടു പോലീസ് യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും ഇതിന് കാരണം സൈനിക ആയുധശാലകളില്‍നിന്നും ആവശ്യമായത വിവരങ്ങള്‍ ലഭിക്കാത്തതിനാലാണെന്നും പോലീസ് പറയുന്നു. ഇതിനാല്‍ പോലീസിന് ഇനി തുടര്‍അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നും കേസ് എന്‍.ഐ.എയെ ഏല്‍പിക്കുകയാണു ഉചിതമെന്നും അന്വേഷണ സംഘം തൃശൂര്‍ റേഞ്ച്് ഐ.ജി അറിയിച്ചതിനെ തുടര്‍ന്നാണു അദ്ദേഹം ഇത്തരത്തില്‍ കത്തു ഡി.ജി.പിക്ക് കൈമാറിയത്.
വിഷയത്തില്‍ അന്വേഷണ സംഘത്തിന്റെ നിലപാടിനോട് യോജിച്ച തീരുമാനംതന്നെയാണു ഡി.ജി.പിയും എടുക്കുകയെന്നാണു കരുതുന്നത്. അങ്ങിനെയെങ്കില്‍ കേസ് ഏറ്റെടുക്കാന്‍ എന്‍.ഐ.എയോടു പോലീസ് ആവശ്യപ്പെടും. പോലീസ് ആവശ്യപ്പെടുന്ന മുറക്ക് കേസ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നാണു എന്‍.ഐ.എ അധികൃതര്‍ പറയുന്നത്. പോലീസ് നടത്തിയ അന്വേഷത്തില്‍നിന്നാണ് ഈബോംബുകള്‍ ഇന്ത്യന്‍സൈനിക ആയുധശാലകളില്‍നിര്‍മിച്ചതാണെന്നു കണ്ടെത്തിയത്.
എന്നാല്‍ ബോംബുകളുടെ സീരിയല്‍ നമ്പറുകള്‍ പരിശോധിച്ച ശേഷമുള്ള റിപ്പോര്‍ട്ട് ആയുധശാലകളില്‍നിന്നും ലഭിച്ചാല്‍ മാത്രമെ പോലീസിന് തുടര്‍ അന്വേഷണം നടത്താന്‍ സാധിക്കുവെന്നിരിക്കെ മൂന്നുമാസമായിട്ടും ഇതുസംബന്ധിച്ച ഒരു വിവരവും സൈന്യം കൈമാറിയില്ല. ഇതോടെയാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. ആയുധശാലകളില്‍നിര്‍മിച്ച ബോബ് എവിടേക്കാണു കൈമാറിയതെന്നതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമെ പോലീസിന് തുടര്‍അന്വേഷണം നടത്താന്‍ കഴിയൂ.
വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ ഇ-മെയില്‍ മുഖേന അറിയിക്കാമെന്ന് ആയുധശാലയകളില്‍നിന്നും അറിയിച്ചിരുന്നത്. മഹാരാഷ്ട്രയില്‍നിന്നും പഞ്ചാബിലെ പത്താംകോട്, ജണ്ഡീഖഡ്, കാശ്മീര്‍ ആയുധസബ്ഡിപ്പോകളിലേക്ക് അയച്ച ബോംബുകളാണ് ഇവയെന്നാണു ആയുധശാലയില്‍നിന്നും വാക്കാല്‍ പോലീസിനോട് പറഞ്ഞിരുന്നത്. 2001ല്‍ മഹാരാഷ്ട്രയിലെ പുല്‍ഗാവിലേയും പൂനൈയിലേയും സൈനിക ആയുധശാലകളില്‍ എത്തിയ ബോംബുകള്‍ പിന്നീടാണ് സബ്ഡിപ്പോളിലേക്ക് അയച്ചത്. ഓരോബോംബിന്റെയും ആയുധങ്ങളുടേയും സീരിയല്‍ നമ്പര്‍ അടക്കം പരിശോധിച്ചാണു ആയുധശാലകളില്‍നിന്നും ഇക്കാര്യം പോലീസിന് ലഭിച്ചത്.
ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍പോയ കേരളാ പോലീസ് കഴിഞ്ഞ കഴിഞ്ഞ ജനുവരി 19നാണു നാട്ടില്‍തിരിച്ചെത്തിയത്. 2008ന് ശേഷം നിര്‍മിച്ച ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും വിവരങ്ങള്‍ ആയുധശാലകളില്‍ കമ്പ്യൂട്ടറൈസേഷനാണ്. ഇവയുടെ വിവരങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ ലഭ്യമാകുമെങ്കിലും ഇതിനു മുമ്പു നിര്‍മിച്ചവയുടെ വിവങ്ങള്‍ കണ്ടെത്താന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ പോലീസിനോട് പറഞ്ഞത്.
അന്വേഷണത്തിനായി 11ദിവസമാണു കേരളാപോലീസ് മഹരാഷ്ട്രയില്‍ തങ്ങിയത്. ക്ലേമോര്‍ കുഴിബോംബ് എന്നാണു കണ്ടെത്തിയ ബോംബിന്റെ പേരെങ്കിലും ഇവ കുഴിബോംബല്ലെന്നും പുറത്തുവെച്ചുംഉപയോഗിക്കാവുന്നവയാണെന്നും സൈനിക വൃത്തങ്ങള്‍ പോലീസിനോട് പറഞ്ഞിരുന്നു. സൈന്യം മാത്രം ഉപയോഗിച്ചുവരുന്ന ഈ ബോംബ് പൊട്ടിയാല്‍ നൂറുമീറ്ററിനകത്തുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്നും സൈനിക ആയുധശാലയില്‍നിന്നും പോലീസിന് വിവരംലഭിച്ചു. 700ഓളംചെറിയ ബോളുകളാണു ഒരുക്ലേമോര്‍ കുഴിബോംബിനകത്തുണ്ടാകുക.
മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘമാണു മഹാരാഷ്ട്രയില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ ജനുവരി നാലിന് വൈകിട്ട് വളാഞ്ചേരി സ്വദേശിയായ യുവാവാണ് പാലത്തിന് 15 മീറ്റര്‍ അകലെയായി പുഴയില്‍ ബോംബുകള്‍ ആദ്യം കണ്ടത്. സംശയം തോന്നിയ യുവാവ്‌രാത്രി ഒമ്പതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.