മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ കുറ്റപത്രം ഇതുവരെ കോടതിയില്‍ എത്തിയിട്ടില്ല. കുറ്റപത്രത്തിന്റെ അന്തിമ രൂപം സംബന്ധിച്ച് അന്വേഷണ സംഘത്തിനുള്ളില്‍ തന്നെ ആശയക്കുഴപ്പമുണ്ടെന്നാണ് കരുതേണ്ടത്.
കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ ചില നിര്‍ണായക ട്വിസ്റ്റുകള്‍ പോലീസ് വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കുറ്റപത്രം കോടതിക്ക് മുന്നിലെത്തുന്നത് പഴുതടച്ച തരത്തിലാകണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ബന്ധമുണ്ട്. ദിലീപിനെതിരെ പുതിയ സാക്ഷിയെ കുറ്റപത്രത്തിലുള്‍പ്പെടുത്താനാണ് പോലീസ് നീക്കം.
ഗുജറാത്തിൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ തകർച്ച.. വിജയം കൈയ്ക്കും! കാൽക്കീഴിലെ മണ്ണിളകുന്നു
കോടതിയിലെത്താതെ കുറ്റപത്രം
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം നേരത്ത പോലീസ് സമര്‍പ്പിച്ചിട്ടുള്ളതാണ്. നടിയെ ആക്രമിച്ചത് ഗൂഢാലോചന നടത്തിയതാണ് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം കുറ്റപത്രം ആവശ്യമായി വന്നിരിക്കുന്നത്. ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പോലീസ് ആരോപിക്കുന്ന നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അവകാശ വാദം. എന്നാല്‍ ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല
സാക്ഷിപ്പട്ടികയിൽ പുതിയ ആൾ
കേസിലെ പ്രധാന സാക്ഷികളിലൊരാളായ ലക്ഷ്യയിലെ ജീവനക്കാരന്‍ നേരത്തെ കൂറുമാറിയിരുന്നു. സാക്ഷിപ്പട്ടികയിലേക്ക് പോലീസ് പുതിയൊരു പേര് കൂടി കൂട്ടിച്ചേര്‍ത്തതായി മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദിലീപിന്റെ കുടുംബ ഡോക്ടര്‍ ഹൈദരലിയെ ആണത്ര പോലീസ് സാക്ഷിയാക്കി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വ്യാജരേഖയുണ്ടാക്കിയെന്ന്
നടി ആക്രമിക്കപ്പെട്ട ദിവസവും അതിനോട് ചേര്‍ന്ന ദിവസങ്ങളിലും ദിലീപ് പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്നെന്ന് വ്യാജ രേഖയുണ്ടാക്കിയതായി പോലീസ് ആരോപിച്ചിരുന്നു. ദിലീപിന് വ്യാജ രേഖയുണ്ടാക്കി നല്‍കിയതായി പോലീസ് പറയുന്നത് ആലുവയിലെ അന്‍വര്‍ ആശുപത്രിയില്‍ നിന്നാണെന്നാണ്. ഈ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയാണ് നടന്റെ കുടുംബ ഡോക്ടറായ ഹൈദരലി.
പോലീസ് ആരോപിക്കുന്നത് ഇങ്ങനെ
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഫെബ്രുവരി 17ന് ദിലീപ് തനിക്ക് കീഴില്‍ ചികിത്സയില്‍ ആയിരുന്നുവെന്നാണ് ഡോക്ടര്‍ ഹൈദരലി നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് അല്ലാതിരുന്ന ദിവസവും ചികിത്സയില്‍ ആയിരുന്നെന്നാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതെന്ന് പോലീസ് ആരോപിക്കുന്നു.
നഴ്സുമാരുടെ രഹസ്യമൊഴി
ഇത് ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം ആശുപത്രി അധികൃതര്‍ ചെയ്തതാണ് എന്നാണ് പോലീസ് വാദിക്കുന്നത്. ഈ ദിവസങ്ങളില്‍ ദിലീപ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചെന്നതായും അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് വാദത്തെ സാധൂകരിക്കുന്ന രഹസ്യമൊഴി ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതി ചേർക്കാൻ ആലോചിച്ചെന്ന്
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഹൈദരലിയെ കേസില്‍ പ്രതി ചേര്‍ക്കാനാണ് പോലീസ് ആദ്യം ആലോചിച്ചിരുന്നത് എന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഉന്നതര്‍ ഇടപെട്ട് ഹൈദരലിയെ സാക്ഷിയാക്കി മാറ്റുകയായിരുന്നുവെന്നും മംഗളം പറയുന്നു. ദിലീപിന് ആശുപത്രിയില്‍ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയെന്ന ആരോപണം ഡോക്ടര്‍ നേരത്തെ നിഷേധിച്ചിരുന്നു.
ഈ സാക്ഷിയും പാലം വലിക്കുമോ
ദിലീപ് പനി ബാധിച്ച് നാല് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്ന് ഹൈദരലി പറയുകയുണ്ടായി. പകല്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രാത്രി വീട്ടില്‍ പോവുകയായിരുന്നു ദിലീപിന്റെ പതിവെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ദിലീപിന് പരിചയമുള്ള ഡോക്ടറെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കുന്നത് സംബന്ധിച്ച് പോലീസില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടത്രേ. കാരണം പോലീസിന് അനുകൂലമായി ഡോക്ടര്‍ മൊഴി നല്‍കുമെന്ന് കരുതാന്‍ സാധിക്കില്ല.
മഞ്ജുവും കാവ്യയുടെ ജോലിക്കാരനും
കേസിലെ പ്രധാന സാക്ഷികളിലൊരാൾ നേരത്തെ മൊഴി മാറ്റിയിരുന്നു. ലക്ഷ്യയിൽ പൾസർ സുനി വന്നത് കണ്ടുവെന്ന് പറഞ്ഞ ജീവനക്കാരനാണ് കോടതിയിലെ രഹസ്യമൊഴിയിൽ മലക്കം മറിഞ്ഞത്. ഇതോടെ ദിലീപും സുനിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുള്ള വലിയൊരു കണ്ണിയാണ് അറ്റത്. മാത്രമല്ല സാക്ഷിപ്പട്ടികയിൽ പോലീസ് ഉൾപ്പെടുത്താനിരുന്ന മഞ്ജു വാര്യർ സാക്ഷിയാകാനില്ലെന്ന് അറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ തിരിച്ചടികൾക്കിടയിൽ ദിലീപിന്റെ അടുപ്പക്കാരനായ ഡോക്ടറെ പ്രോസിക്യൂഷൻ സാക്ഷിയാക്കുന്നത് എത്രത്തോളം ഫലം കാണുമെന്ന സംശയമാണ് ഉയരുന്നത്.