ബാലഭാസ്കറിന്റെ മരണം; അർജുൻ ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്, സാമ്പത്തിക ബന്ധങ്ങൾ പരിശോധിക്കുന്നു
തിരുവനന്തപുരം: മലയാളക്കരയെ കണ്ണീരിലാഴ്ത്തി ബാലഭാസ്കർ ഓർമയായിട്ട് മാസങ്ങൾ കടന്നുപോയെങ്കിലും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിക്കുന്നില്ല. ബാലഭാസ്കറിന്റെ മരണ ശേഷം ഒരുമാസത്തോളം കഴിഞ്ഞ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുനും ബാലുവിന്റെ ഭാര്യ ലക്ഷ്മിയും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളാണ് ദുരൂഹതയുടെ തുടക്കം.
അപകടം സമയത്ത് ഒപ്പമുണ്ടായിരുന്ന അർജുൻ രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ബാലഭാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ വിവാഹിതനാകുന്നു; വധു സഹോദരിയുടെ സഹപാഠി
മൊഴികളിലെ വൈരുദ്ധ്യം
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ ആയിരുന്നുവെന്ന് അർജുനും രാത്രി യാത്രകളിൽ ബാലഭാസ്കർ വാഹനം ഓടിക്കാറില്ലെന്ന് ഭാര്യ ലക്ഷ്മിയും മൊഴി നൽകിയതോടെയാണ് കേസിൽ ചില ദുരൂഹതകൾ സംശയിക്കാൻ തുടങ്ങിയത്. എന്നാൽ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയവരുടെയും പ്രദേശവാസികളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.
പാലക്കാട്ടെ ആയുർവേദ ആശുപത്രി
പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രി ഉടമയുമായി ബാലുവിനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
അർജുൻ ബന്ധു
ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന ആയുർവേദ ഡോക്ടറുടെ കുടുംബാംഗമാണ് അർജുനെന്നാണ് പരാതിയിൽ പറയുന്നത്. തൃശൂരിൽ താമസിക്കാനായി മുറിയെടുത്തിരുന്നിട്ടും എന്തുകൊണ്ടാണ് രാത്രി തന്ന തിടുക്കപ്പെട്ട് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതെന്നതിലും വ്യക്തത വരുത്തണമെന്ന് പിതാവ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ക്രിമിനൽ കേസുകളിൽ പ്രതി
അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന അർജുൻ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. എടിഎം തട്ടിപ്പ് നടത്തിയ പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലത്തും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലുമാണ് ഇയാൾക്കെതിരെ കേസുകൾ ഉള്ളത്.
എട്ട് ലക്ഷത്തിന്റെ ഇടപാട്
പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ബാലഭാസ്കർ നൽകിയ എട്ട് ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഇതുവരെ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
സെപ്റ്റംബറിന്റെ ദുഖം
ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ അപകടം സംഭവിക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ നടത്തിയ തിരികെ വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടം. രണ്ടു വയസുകാരി മകൾ തേജസ്വനി തൽക്ഷണം മരിച്ചു. അധികം വൈകാതെ ബാലഭാസ്കറും യാത്രയായി.
തനിച്ചായി ലക്ഷ്മി
ഭർത്താവിന്റെയും മകളുടെയും വിയോഗമറിയാതെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലക്ഷ്മി. ലക്ഷ്മിയുടെ കാലുകൾക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു. ഒരുമാസം നീണ്ട ആശുപത്രിവാസത്തിന് ശേഷമാണ് ലക്ഷ്മി ഡിസ്ചാർജാകുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി ഇപ്പോൾ.