കളിയിക്കാവിള കൊലപാതകം: ഭീഷണി നേരിടുന്ന മത-രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീഷണി നേരിടുന്ന മതനേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ പോലീസ് നീക്കം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കളിയിക്കാവിള കൊലപാതകത്തിൽ തമിഴ്നാടും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ദക്ഷിണേന്ത്യയിൽ ആകെ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
'ആരിഫ് ഖാന് രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെക്കണം; എല്ലാ തീരുമാനവും ഗവര്‍ണ്ണറെ അറിയക്കണ്ട'
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെ കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടനയായ അൽ ഉമ തലവൻ മെഹബൂബ് പാഷയാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ ജെബൂബുള്ള, മൻസൂർ,അജ്മത്തുള്ള എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
എഎസ്ഐ വിൽസണിന്റെ കൊലപാതകത്തിന് പിന്നിൽ അൽ ഉമായണെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തെ പറഞ്ഞിരുന്നു. പിടിയിലായ മുഖ്യപ്രതികൾ തൗഫൂഖ്, അബ്ദുൾ സമീം എന്നിവർക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. ഭരണ-പോലീസ് സംവിധാനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായിരുന്നു കൊലപാതകം എന്നായിരുന്നു പിടിയിലായ പ്രതികൾ നൽകിയ മൊഴി. അതേസമയം പ്രതികൾക്ക് വേണ്ട എല്ലാ സഹായവും കേരളത്തിൽ ചെയ്തു നൽകിയെന്ന് കരുതുന്ന സെയ്ദ് അലിയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല,