ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യും; അന്വേഷണസംഘം പഞ്ചാബിലേക്ക്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പഞ്ചാബിലേക്ക് പുറപ്പെടും. ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു. ബുധനാഴ്ചയാണ് അന്വേഷണസംഘം പഞ്ചാബിലേക്ക പുറപ്പെടുക.
ബിഷപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഇതുവരെ ചോദ്യം ചെയ്യാത്തതിൽ അന്വേഷണ സംഘത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. വൈദ്യപരിശോധനഫലത്തിൽ കന്യാസ്ത്രി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ജലന്ധർ ബിഷപ്പ് 13 തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് കന്യാസ്ത്രി പരാതിയിൽ പറഞ്ഞിരിക്കുന്നത്.
കുറവിലങ്ങാട് മഠത്തിലെത്താൻ ബിഷപ്പ് ഉപയോഗിച്ച ബിഎംഡബ്ലു കാർ ഹാജരാക്കണമെന്നും അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിലേക്കെത്തുന്ന വിവരം അന്വേഷണസംഘം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പരാതിക്കാരിയേയും കന്യാസ്ത്രികളെയും സ്വാധിനിക്കാൻ മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ വൈദികനായ ജെയിംസ് എർത്തല ശ്രമം നടത്തിയതിന്റെ തെളിവുകൾ ഇന്നലെ പുറത്ത് വന്നിരുന്നു. പരാതി പിൻവലിച്ചാൽ ജലന്ധർ രൂപത സഹായിക്കുമെന്നും ഭൂമിയും മഠവും അടക്കമുള്ള സൗകര്യങ്ങൾ നൽകുമെന്നും വൈദികൻ വാഗ്ദാനം ചെയ്യുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരുന്നു.