ഷുഹൈബ് കൊലക്കേസില്‍ ദുരൂഹ സാന്നിധ്യം; വൈശാഖനെ തേടി പോലീസ്!! വയനാട്ടിലേക്കൊരു ടൂര്‍
കാറുടമയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാകും വൈശാഖനെയും ചോദ്യം ചെയ്യുക.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ദുരൂഹമായ പല മുഖങ്ങളും പുറത്തുവരുന്നു. അക്രമികള്‍ വന്നുവെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയ പോലീസ് കാറുടമയെ ചോദ്യം ചെയ്തു. അപ്പോഴാണ് പുതിയ വ്യക്തിയെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞദിവസം കര്‍ണാടകയില്‍ നിന്ന് അറസ്റ്റിലായവര്‍ക്കാണ് ഈ വ്യക്തിയുമായി ബന്ധം. ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. കാര്‍ വാടകക്ക് എടുത്തതാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിന് ബോധ്യമായത്. പക്ഷേ ആരാണ് ഈ പുതിയ വ്യക്തി...
കാറും ഉടമയും
ഷുഹൈബും കൂട്ടുകാരും നാട്ടിലെ തട്ടുകടയില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ് അക്രമി സംഘമെത്തിയത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു വെട്ടിക്കൊന്നത്. അക്രമികള്‍ എത്തിയ കാര്‍ ആണ് പോലീസ് കഴിഞ്ഞിദവസം കണ്ടെത്തിയത്.
വാടകയ്ക്ക് എടുത്തു
അരോളി സ്വദേശിയായ വ്യക്തിയുടേതാണ് കാറെന്ന് പോലീസ് കണ്ടെത്തി. ഇയാളില്‍ നിന്ന് കാര്‍ വാടകക്ക് എടുത്താണ് അക്രമികള്‍ വന്നതത്രെ. കഴിഞ്ഞദിവസം അറസ്റ്റിലായവരാണ് കാര്‍ വാടകക്ക് എടുത്തത്.
അഖിലാണ് കൊണ്ടുപോയത്
അന്‍വര്‍, അഖില്‍, അസ്‌കര്‍ എന്നിവരാണ് കര്‍ണാടകയിലെ വിരാജ് പേട്ടയില്‍ നിന്ന് പോലീസ് പിടിയിലായത്. ഇതില്‍ അഖിലാണ് അരോളി സ്വദേശിയുടെ കാര്‍ വാടകക്ക് എടുത്തത്. ഇക്കാര്യം ഉടമ പോലീസിനോട് പറഞ്ഞു.
ഇടനിലക്കാരന്‍ വൈശാഖന്‍
വയനാട്ടിലേക്ക് ടൂര്‍ പോകാനാണെന്ന് പറഞ്ഞാണ് അക്രമികള്‍ കാര്‍ വാടകയ്ക്ക് വാങ്ങിയതത്രെ. വൈശാഖന്‍ എന്നയാള്‍ വഴിയാണ് അഖില്‍ കാര്‍ വാടകയ്ക്ക് എടുത്തത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് കേള്‍ക്കാത്ത വ്യക്തിയാണ് വൈശാഖന്‍.
ചോദ്യം ചെയ്യാന്‍ നീക്കം
വൈശാഖന്‍ ആരാണെന്ന് പോലീസ് കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇയാള്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിയുമോ എന്ന കാര്യം വ്യക്തമല്ല.
ഗൂഢാലോചനയുടെ ആഴം
ചോദ്യം ചെയ്താല്‍ എന്തെങ്കിലും തുമ്പ് കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. സിപിഎമ്മുകാരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് നേരത്തെ പറഞ്ഞതാണ്. പക്ഷേ, ഗൂഢാലോചനയുടെ ആഴമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
ഒരു ദിവസം വൈകി
വാടകയ്ക്ക് എടുത്ത കാര്‍ നേരത്തെ പറഞ്ഞതിനും ഒരു ദിവസം വൈകിയാണ് തിരിച്ചേല്‍പ്പിച്ചത്. ഹര്‍ത്താലാണ് എന്ന കാരണമാണ് ഇതിന് പറഞ്ഞത്. വാടകയ്ക്ക് എടുത്തതിന് പണവും സംഘം നല്‍കിയിരുന്നു.
കാറുടമയുടെ പരാതി
കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറുടമ വീട്ടില്‍ ഇല്ലാത്ത സമയമാണ് പോലീസ് കാറെടുത്ത് കൊണ്ടുപോയതെന്ന് ആക്ഷേപമുണ്ട്. പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ കാര്‍ കൊണ്ടുപോയെന്ന് കാണിച്ച് ഉടമ പുതിയ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ടുകാര്യങ്ങള്‍
കാറുടമയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാകും വൈശാഖനെയും ചോദ്യം ചെയ്യുക. ഇനി ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചിലരെയും പിടികൂടാനുണ്ട്.
ആരോഗ്യനില വഷളായി
അതിനിടെ, കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചിലപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
കരിങ്കൊടി പ്രതിഷേധം
മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കരിങ്കൊടി കാണിച്ചു. ഞായറാഴ്ച രാവിലെയാണ് കരിങ്കൊടി കാണിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.
ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ ആകാശ് തില്ലങ്കേരിയുടെ പിതാവും! ഇത് എന്റെ വകയെന്ന് രവീന്ദ്രൻ...
സൗദി അണിഞ്ഞൊരുങ്ങുന്നു; ന്യൂയോര്‍ക്കിനേക്കാള്‍ 33 ഇരട്ടി വലിപ്പത്തില്‍!! ലണ്ടനേക്കാള്‍ 19 ഇരട്ടി
സ്ത്രീയെ മാംസമായി കണ്ടവര്‍; വിറ്റത് 50000 രൂപയ്ക്ക്!! ദുബായ്, ഷാര്‍ജ, മസ്‌കത്ത്, നടുക്കുന്ന പീഡനം