നിര്‍ണായക നീക്കം; ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും
കോഴിക്കോട്ട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസായ പൊന്നാമറ്റം അന്നമ്മ വധക്കേസിലും മുഖ്യ പ്രതി ജോളിയെ അറസറ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഇതോടെ ഇന്നോ നാളെയോ ജയിലില്‍ എത്തി ജോളിയുടെ അറസ്റ്റ് പോലീസ് വീണ്ടും രേഖപ്പെടുത്തും. അതിനിടെ ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം.
ജോളിയുമായി ജോണ്‍സണ്‍ പല ഇടങ്ങളിലും യാത്ര നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ഏറെ നേരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.വിശദാംശങ്ങളിലേക്ക്
ഫോണ്‍ പരിശോധിച്ചു
ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണാണ് ബിഎസ്എന്‍എല്‍ ജീവനക്കാരാനയ ജോണ്‍സണുമായുള്ള ജോളിയുടെ ബന്ധത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
സിം നല്‍കിയത്
ജോളിക്ക് സിം എടുത്ത് നല്‍കിയത് ജോണ്‍സണാണ്. ജോളിയുമായി ഏറ്റവും അധികം നേരം ഫോണില്‍ സംസാരിച്ചിരുന്ന വ്യക്തിയും ജോണ്‍സണാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല കോയമ്പത്തൂരും കോയമ്പത്തൂരൂം ബെംഗളൂരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇരുവരും യാത്ര പോയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
പരിചയപ്പെട്ടത്
കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയിലാണ് ജോണ്‍സണിന്‍റേയും ജോളിയുടേയും മക്കള്‍ നീന്തല്‍ പഠിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മില്‍ ഏറെ അടുത്തു. ജോണ്‍സണെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന് ജോളി മൊഴി നല്‍കിയിരുന്നു.
രഹസ്യമൊഴി
ഈ സാഹചര്യത്തിലാണ് ജോണ്‍സണ്‍ന്‍റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്താന്‍ ഒരുങ്ങുന്നത്. നാളെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിക്കും.
നിര്‍ണായക വിവരം
അതിനിടെ ജോളി വ്യാജ ഔസ്യത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ടോം തോമസിന്‍റെ തന്നെ ടൈപ്പ് റൈറ്റര്‍ ആണ് ജോളി ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. പൊന്നാമറ്റം വീട്ടിലെ സ്റ്റോര്‍ മുറിയില്‍ ഒളിപ്പിച്ച ടൈപ്പ് റൈറ്റര്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തു.
വീടും പുരയിടവും
ടോം തോമസിന്‍റെ പേരിലുള്ള 38 സെന്‍റ് വീടും പുരയിടവും ടോം തോമസിന്‍റെ മരണശേഷം മകന്‍ റോയിക്കും മരുമകള്‍ ജോളിക്കും അവകാശപ്പെട്ടതാണെന്ന വ്യാജ രേഖകകളാണ് ജോളി തയ്യാറാക്കിയത്.
ഡിടിപി സെന്‍ററില്‍
ഫറോക്കിലെ ഡിടിപി സെന്‍ററില്‍ വെച്ചാണ് വ്യാജ ഒസ്യത്ത് തയ്യാറാക്കിയത്. ടോം തോമസ് നേരത്തേ ഒപ്പിട്ട ഒരു രേഖയിലെ ഒപ്പ് മാത്രം എടുത്ത് വ്യാജ ഒസ്യത്തില്‍ ചേര്‍ത്ത് വെച്ച് ഇതിന്‍റെ പകര്‍പ്പെടുത്തു. ഈ പകര്‍പ്പിന്‍റെ മുകളില്‍ ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് ടോം തോമസിന്‍റെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു.
താമരശ്ശേരിയില്‍
വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ച ശേഷം ടോം തോമസ് താമരശ്ശേരിയില്‍ ഒരു സര്‍വ്വീസ് കണ്‍സല്‍ട്ടന്‍സി തുടങ്ങിയിരുന്നു. ഇവിടെ ഉപയോഗിക്കാനാണ് ടോം തോമസ് ടൈപ്പ് റൈറ്റര്‍ വാങ്ങിയിരുന്നത്.
പോലീസ് നിഗമനം
ടോം തോമസ് സ്ഥിരംടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചിരുന്നതിനാല്‍ അത് ഉപയോഗിച്ച് പേര് എഴുതിയാല്‍ സംശയിക്കപ്പെടില്ലെന്നായിരുന്നു ജോളി കണക്ക് കൂട്ടിയതെന്നാണ് പോലീസ് നിമഗമനം.