ശബരിമലയിലെ പ്രതിഷേധക്കാരെ പൂട്ടാൻ പുതിയ തന്ത്രവുമായി പോലീസ്; ബിജെപി സർക്കുലറിന് തടയിടാൻ മറുതന്ത്രം
തിരുവനന്തപുരം: മണ്ഡലകാല തീർത്ഥാടനത്തിനായി ഇത്തവണ നട തുറന്നിട്ടും സ്ത്രീകളാരും ശബരിമലയിലേക്ക് എത്തിയിട്ടില്ല. പൊതുവേ ശാന്തമായ അന്തരീക്ഷത്തിൽ മന: പൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. കടുത്ത നിയന്ത്രണങ്ങൾക്കും പോലീസ് വലയത്തിനുമിടയിൽ വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തുണ്ടായത്.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ സാധ്യതയുള്ള നേതാക്കളെ സന്നിധാനത്തേയ്ക്ക് കടത്തിവിടില്ലെന്നാണ് പോലീസ് നിലപാട്. പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ പോലീസും പുതിയ തന്ത്രങ്ങൾ പയറ്റാനൊരുങ്ങുകയാണ്. ക്രിമിനൽ പശ്ചാത്തലമുളളവരെ കർശന നിബന്ധനകളോടുകൂടി മാത്രം സന്നിധാനത്തേയ്ക്ക് കടത്തി വിടാനാണ് പോലീസ് നീക്കം. ശബരിമലയിൽ സംഘടിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന ബിജെപി സർക്കുലർ പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസ് കൂടുതൽ കടുത്ത നടപടികളിലേക്ക് പോകുന്നത്.
നോട്ടീസ്
ശബരിമല ദർശനത്തിനായി എത്തുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പോലീസ് നോട്ടീസ് നൽകും. ഇവർ കൃത്യം ആറുമണിക്കൂറിനുള്ളിൽ തന്നെ മലയിറങ്ങണമെന്നാണ് നിർദ്ദേശം. യാതൊരു കാരണവശാലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കേണ്ടെന്നാണ് പോലീസ് തീരുമാനം.
ഇന്റലിജൻസ് റിപ്പോർട്ട്
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് നോട്ടീസ് നൽകുക. ശബരിമലയിൽ പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക നൽകാൻ ഇന്റലിജൻസിന് നിർദ്ദേശം നൽകിയിരുന്നു. ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിൽ വയ്ക്കാനായിരുന്നു പോലീസ് തീരുമാനം.
നിരോധനാജ്ഞ ലംഘിച്ചാൽ
നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടാനോ, പ്രതിഷേധത്തിന് പങ്കെടുക്കാനോ പാടില്ല, പോലീസ് നിർദ്ദേശങ്ങൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, മാധ്യമങ്ങൾക്ക് മുമ്പിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയോ ചെയ്യാൻ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ശശികലയ്ക്കും നിയന്ത്രണം
വിലക്ക് ലംഘിച്ച് രാത്രിയിൽ സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശശികല പേരക്കുട്ടികളുടെ ചോറൂണ് ചടങ്ങിനായി വീണ്ടും സന്നിധാനത്തേയ്ക്ക് പോകാൻ എത്തിയപ്പോൾ സമാനമായ നിർദ്ദേശങ്ങളാണ് പോലീസ് മുന്നോട്ട് വച്ചത്. കൃത്യം ആറുമണിക്കൂറിനുള്ളിൽ തിരിച്ചിറങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നിർദ്ദേശങ്ങൾ അംഗീകരിക്കാമെന്ന് എഴുതി ഒപ്പിട്ട് നൽകിയ ശേഷമാണ് ശശികല സന്നിധാനത്തേയക്ക് പ്രവേശിച്ചത്.
പടയൊരുക്കത്തിന് ബിജെപി
നിരോധനാജ്ഞയും പോലീസ് നിയന്ത്രണവും മറികടന്ന് ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സർക്കുലർ ഇറക്കിയത് ബിജെപി തന്നെയാണെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
നിയന്ത്രണം
സന്നിധാനത്തെ പ്രവർത്തകരെ എത്തിക്കേണ്ട ചുമതല ഓരോ ദിവസവും ഓരോ ജില്ലകളിലെ നേതാക്കൾക്കാണ് നൽകിയിരുന്നത്. ഇതേ തുടർന്ന് പുല്ലുമേട് വഴി വരുന്നതിൽ രണ്ട് ജില്ലക്കാർക്ക് ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. ബിജെപി സർക്കുലർ പ്രകാരം ഈ ജില്ലയിൽ നിന്നുള്ളവരായിരുന്നു ചൊവ്വാഴ്ചയും, ബുധനാഴ്ചയും സന്നിധാനത്ത് എത്തേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
അറസ്റ്റിലായർ തിരുവനന്തപുരത്ത്
സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം അർധരാത്രി വലിയനടപ്പന്തലിൽ വലിയ പ്രതിഷേധങ്ങൾ നടന്നത്. 69 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിന് മുമ്പിൽ നാമജപ പ്രതിഷേധം അരങ്ങേറി.
വിവാഹ വേദിക്കരികിൽ വെച്ച് വരന് വെടിയേറ്റു; തോളിൽ തറഞ്ഞ ബുള്ളറ്റുമായി വരൻ താലിചാർത്തി
എരുമേലി ബസ്റ്റാന്‍റിലെത്തിയ വിജയവാഡ സ്വദേശിയായ യുവതിക്ക് നേരെ പ്രതിഷേധം.. തടയല്‍