അറസ്റ്റ് ഒഴിവാക്കാൻ പാടുപെട്ട് അന്വേഷണസംഘം; എഡിജിപിയുടെ മകൾക്കെതിരെ തെളിവില്ലെന്ന് കോടതിയിൽ
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളെ രക്ഷിക്കാൻ പോലീസിന്റെ പുതിയ തന്ത്രം. എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടും ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ആരോപണങ്ങൾ തെളിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവാസ്കർ കോടതിയിൽ നൽകിയ ഹർജി ജൂലൈ നാലിന് പരിഗണിക്കും.
തെളിവുണ്ടായിട്ടും
എഡിജിപിയുടെ മകൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് പോലീസ് ഡ്രൈവർ പരാതി നൽകിയിട്ട് 16 ദിവസങ്ങൾ കഴിഞ്ഞു. ഗവാസ്കറുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാൽ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്ന നിലപാടെടുത്ത് എഡിജിപിയുടെ മകളുടെ അറസ്റ്റ് വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ശ്രമം. മർദ്ദനം സ്ഥിരീകരിക്കുന്ന കൂടുതൽ സാഹചര്യത്തെളിവുകളും മൊഴികളും ശേഖരിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ഗവാസ്കറിനെതിരെ
ഗവാസ്കർ തന്നെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപിയുടെ മകളും പരാതി നൽകിയിരുന്നു. ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്കർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ ഇനിയും കണ്ടെത്തണം എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
മൊഴികളിലെ വൈരുദ്ധ്യം
ഗവാസ്കർ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഇതിനെ എതിർത്തപ്പോൾ കാലിലൂടെ വാഹനം കയറ്റിയിറക്കിയെന്നുമാണ് പെൺകുട്ടി ആരോപിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന് ഇവരെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയോടുകൂടി വ്യക്തമായിരുന്നു. കാലിൽ ഓട്ടോ കയറിയതിനാണ് ചികിത്സ തേടിയിരുന്നതെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. പിന്നീട് കൂടുതൽ ആരോപണങ്ങൾ എഡിജിപിയും കുടുംബവും ഗവാസ്കറിനെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തെളിയിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇത്രയും തെളിവുകൾ ലഭിച്ചിട്ടും ഗവാസ്കറിനെതിരായ പരാതി വ്യാജമാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. എഡിജിപിയുടെ മകളെ സംരക്ഷിക്കാനാണ് നടപടികൾ വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. സമയം കൂടുതൽ ലഭിക്കുന്നതിന് അനുസരിച്ച് ഗവാസ്കറിന് മേൽ സമ്മർദ്ദം ചെലുത്തി കേസ് ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നുണ്ട്.
എഡിജിപി നേരിട്ട്
മകളെ കേസിൽ നിന്നും രക്ഷിക്കാൻ എഡിജിപി നേരിട്ട് ഇടപെടൽ നടത്തിയതിനും തെളിവും പുറത്ത് വന്നിരുന്നു. എഡിജിപിയുടെ മകൾ മർദ്ദിച്ചുവെന്ന് കാട്ടി ഗവാസ്കർ പരാതി നൽകിയ ദിവസം വാഹനം ഓടിച്ചത് മറ്റൊരാളായിരുന്നു എന്ന് വരുത്തിതീർക്കാനാണ് എഡിജിപി ശ്രമിച്ചത്. ഇതിനായി ഡ്യൂട്ടി ബുക്കിൽ ഗവാസ്കറിന് പകരം മറ്റൊരു പോലീസ് ഡ്രൈവറിന്റെ പേര് എഴുതിച്ചേർക്കുകയായിരുന്നു. ഡ്യൂട്ടി രജിസ്റ്ററിൽ പേരുണ്ടായിരുന്ന ജെയ്സണെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കള്ളം പൊളിയുകയായിരുന്നു. വനിതാ പോലീസിനെക്കൊണ്ട് ഗവാസ്കറിനെതിരെ പരാതി നൽകിക്കാനും ശ്രമം നടന്നിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗവാസ്കർ മോശം സ്വഭാവമുള്ളയാളാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ ഇതും പൊളിയുകയായിരുന്നു.