ഗവാസ്‌കറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമം... എഡിജിപി വനിതാ പോലീസിനെ രംഗത്തിറക്കി, ഒന്നും നടന്നില്ല!
ഗവാസ്‌കര്‍ക്കെതിരെ ഉന്നതതലത്തില്‍ ഗൂഢാലോചന
തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് എഡിജിപി സുദേഷ് കുമാറും അദ്ദേഹത്തിന്റെ മകളും. സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് ഹൈക്കോടതിയിലും എത്തിയിട്ടുണ്ട്. ഇതോടെ എന്ത് വില കൊടുത്തും കേസ് ഇല്ലാതാക്കാനുള്ള ശ്രമം ഉന്നതതലത്തില്‍ നടക്കുന്നുണ്ട്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ കുടുക്കാനുള്ള നീക്കമാണ് അണിയറില്‍ നടന്ന് കൊണ്ടിരിക്കുന്നത്.
ഗവാസ്‌കര്‍ പരാതി പിന്‍വലിക്കില്ലെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ഉന്നതതലത്തിലുള്ള നീക്കം. ഗവാസ്‌കറിനെ പീഡനക്കേസില്‍ കുടുക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി വനിതാ പോലീസുകാരിയെ രംഗത്തിറക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം എഡിജിപി സുദേഷ് കുമാര്‍ ഗവാസ്‌കറിനെതിരെ നല്‍കിയ പരാതിയും കേസില്‍ നിന്ന് ഊരിപ്പോരാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ ഭരണതലത്തില്‍ കേസില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
പീഡനക്കേസിന് ശ്രമം.....
ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാനാണ് ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. എന്നാല്‍ അപകടം മണത്ത അന്വേഷണ സംഘം നീക്കം തടയുകയായിരുന്നു. അതേസമയം എഡിജിപി നല്‍കിയ പരാതിയും മകളുടെ പരാതിയും വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നേരത്തെ മകളെ പീഡിപ്പിച്ചു എന്നൊക്കെയായിരുന്നു പരാതിയിലുണ്ടായിരുന്നത്. മകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഓട്ടോ ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് മെഡിക്കല്‍ രേഖകളില്‍ നിന്ന് കൃത്യമായി മനസിലായിരുന്നു.
ഉന്നതതലത്തില്‍ ഗൂഢാലോചന
ഗവാസ്‌കറിന്റെ പരാതി എഡിജിപിക്കും കുടുംബത്തിനും വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പായതോടെയാണ് ഉന്നതതലത്തില്‍ ഗൂഢാലോചന ശക്തമായത്. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്ന്് ആരോപിച്ച് പരാതി നല്‍കാന്‍ ഉന്നതതലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് വനിതാ പോലീസുകാരിക്ക് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇവരെ തിരിച്ചറിഞ്ഞതോടെയാണ് പരാതി നല്‍കുന്നതില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥ പിന്‍മാറിയത്. ഇനിയും ഇത്തരം പരാതികളും ഗൗരവമേറിയ ആരോപണങ്ങളും ഗവാസ്‌കറിനെ നേരെ വരാനിടയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
പരാതിയില്‍ കഴമ്പില്ല....
എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആശുപത്രി രേഖകളില്‍ നിന്ന് ഓട്ടോറിക്ഷ ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് വ്യക്തമായിരുന്നു. ഇവരെ പരിശോധിച്ച ഡോക്ടറും ഇത് തന്നെയാണ് വെളിപ്പെടുത്തിയത്. ഈ കേസ് ഷീറ്റ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതോടെ എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടയുകയും ചെയ്തു.
പീഡിപ്പിക്കുന്നതിനിടെ മര്‍ദനമേറ്റു....
പച്ചക്കള്ളമാണ് ഗവാസ്‌കറിനെതിരെ എഡിജിപിയും സംഘവും ഉയര്‍ത്താനിരുന്നത്. പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഗവാസ്‌കര്‍ക്ക് മര്‍ദനമേറ്റതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ഇത് ഫലം കണ്ടിരുന്നെങ്കിലും ഒരുപക്ഷേ കേസ് ഗവാസ്‌കറിന് എതിരായി തിരിഞ്ഞേനെ. അതേസമയം ഗവാസ്‌കറിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുമെന്ന് ഉറപ്പാണ്. ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനും ഡിജിപി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമിക്കുന്നുണ്ടെന്ന് സൂചനയുണ്ട്.
എഡിജിപിയും കുടുംബവും കുടുങ്ങും
എഡിജിപി സുദേഷ് കുമാറും കുടുംബവും കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നേരത്തെ ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എഡിജിപി ഇതിനുള്ള സമയം അനുവദിച്ചിരുന്നില്ല. ഗവാസ്‌കര്‍ പരിക്കേറ്റെന്ന് കാണിച്ച് ചികിത്സ നേടിയതിന് പിന്നാലെ തന്നെ മകളും പരാതി നല്‍കിയത് അന്വേഷണ സംഘം ഗൗരവത്തോടെയാണ് എടുത്തത്. അതേസമയം യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. എക്‌സറേ എടുക്കണമെന്ന് പറഞ്ഞെങ്കിലും മരുന്ന് വാങ്ങി പോവുകയായിരുന്നു ഇവരെന്നും ഡോക്ടര്‍ പറഞ്ഞു.അതേസമയം നിലവിലുള്ള പദ്ധതികളെല്ലാം പൊളിഞ്ഞെന്നാണ് ഇവരുടെ നീക്കത്തില്‍ നിന്ന് മനസിലാവുന്നത്.
കത്വയെ കുറിച്ച് മിണ്ടരുത്.... ഷുജാതിന്റെ ഗതി വരും, മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി ബിജെപി എംഎല്‍എ!!
മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ കൊലപാതകം; അമ്മയും സഹോദരിയും അറസ്റ്റിൽ