ആ 40 വനിതകൾ ആരൊക്കെ...? ശബരിമല സന്ദർശനത്തിനൊരുങ്ങുന്ന യുവതികളുടെ വിവരങ്ങൾ തേടി പോലീസ്
തിരുവനന്തപുരം: മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറന്നതുമുതൽ ദർശനം നടത്താനായി സ്ത്രീകളാരും എത്താത്തതിനെ തുടർന്ന് സംഘർഷങ്ങൾക്ക് അയവ് വന്നിരിക്കുകയാണ്. എന്നാൽ ഡിസംബർ 23ന് യുവതികളടങ്ങുന്ന സംഘം ശബരിമലയിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുവതികളെത്തുമെന്ന സൂചനയെത്തുടർന്ന് ശബരിമലയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്. അഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നായി നാൽപ്പതംഗ സംഘം തീർത്ഥാടക സംഘം ദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ പശ്ചാത്തലം പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.
23ന് ശബരിമലയിലേക്ക്
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകളുടെ സംഘം ശബരിമല ദർശനത്തിനെത്തുന്നത്. ഐടി ജീവനക്കാരും വിദ്യാർത്ഥിനികളും ഉൾപ്പെടെയുള്ളവരാണ് സംഘത്തിൽ ഉള്ളതെന്നാണ് സംഘടന അവകാശപ്പെടുന്നത്. തമിഴ്നാട്, കർണാടക, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് എത്തുന്നത്. കേരളത്തിൽ നിന്നുള്ള 25 പേരും സംഘത്തിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
സർക്കാർ സുരക്ഷ നൽകും
സന്ദർശ വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ ഇവർ ബന്ധപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും പറയുന്നത്. മാധ്യമങ്ങളിലൂടെയാണ് സന്ദർശന വിവരം അറിഞ്ഞതെന്നാണ് പോലീസ് നിലപാട്.
വിവരങ്ങൾ തേടും
മനിതി സംഘടനയുടെ നേതൃത്വത്തിൽ ശബരമല തീർത്ഥാടനത്തിനൊരുങ്ങുന്ന യുവതികളുടെ പശ്ചാത്തലം പരിശോധിക്കാനൊരുങ്ങുകയാണ് കേരളാ പോലീസ്. യുവതികളുടെ വിശദാംശങ്ങൾ തേടി പോലീസ് തമിഴ്നാട് ഡിജിപിക്ക് കത്തയച്ചു. തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ടെന്നാണ് സൂചന.
തീരുമാനം പിന്നീട്
ശബരിമല ദർശനത്തിനെത്തുന്ന യുവതി സംഘത്തിന് സുരക്ഷയൊരുക്കണമോയെന്ന കാര്യത്തിൽ തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. തൃപ്തി ദേശായിയുടെ കാര്യത്തിൽ സ്വീകരിച്ചതു പോലെ നിലയ്ക്കൽ വരെ സ്വന്തം നിലയ്ക്ക് എത്തിയ ശേഷം അവിടെ നിന്നും പോലീസ് സുരക്ഷ നൽകാമെന്ന നിലപാടാകും സ്വീകരിച്ചേക്കുക.
ഭീഷണിയുണ്ട്
യാത്രയിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണി ലഭിക്കുന്നതായി മനിതി സംഘടനാ ഭാരവാഹികൾ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും ഭീഷണി. സംഘത്തിലുള്ളത് വിശ്വാസികളായ സ്ത്രീകളാണെന്നും യാത്രയിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് സംഘടനയുടെ നിലപാട്.
കേരളാ ബന്ധം
2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകമാണ് മനിതി എന്ന സംഘടനയുടെ പിറവിക്ക് പിന്നിൽ. ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാനായി മറീന ബീച്ചിൽ ഒരു സംഘം സ്ത്രീകൾ ഒത്തുകൂടി. ഈ കൂട്ടായാമ പിന്നീട് മനിതി എന്ന സംഘടനയായി രൂപപ്പെടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരായ സ്ത്രീകൾ, വീട്ടമ്മമാർ, വിദ്യാർത്ഥിനികൾ തുടങ്ങി ഇരുന്നൂറോളം അംഗങ്ങളാണ് നിലവിൽ സംഘടനയിലുള്ളത്.