ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ്..... അറസ്റ്റുണ്ടായേക്കും, പരാതിയില്‍ കഴമ്പുണ്ട്
കോട്ടയം: കന്യാസ്ത്രീക്കെതിരായ പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു. പലതരം സമ്മര്‍ദങ്ങളിലൂടെ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ബിഷപ്പിന്റെ തന്ത്രങ്ങള്‍ മുഴുവന്‍ പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പല വൈദികരും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ സഭാനേതൃത്വത്തെ ഉപയോഗിച്ച് കന്യാസ്ത്രീയെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടായതാണെന്നാണ് പോലീസിന്റെ നിഗമനം.
പോലീസ് അദ്ദേഹത്തെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെ വത്തിക്കാന്‍ പ്രതിനിധിയെ കാണാന്‍ വൈകിയത് കേസ് ഇനിയും നീളുന്നതിന് കാരണമാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ എത്രയും പെട്ടെന്ന് കേസ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ജലന്ധറില്‍ എത്തിയിരുന്നെങ്കിലും ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ വൈകിയിരുന്നു.
ബിഷപ്പ് കുടുങ്ങും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇനിയും വൈകില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ദിവസങ്ങളായി പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അതിന് സാധിച്ചിരുന്നില്ല. ബിഷപ്പിനെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നാണ് ഒടുവില്‍ ലഭിക്കുന്നത്. ഇതിന് പിന്നാലെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതിനാല്‍ അറസ്റ്റിനുള്ള സാധ്യതയും ഉണ്ട്. വമ്പന്‍ പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ സൂക്ഷിച്ച് മാത്രമേ തീരുമാനമെടുക്കൂ.
ജലന്ധര്‍ ആസ്ഥാനത്ത് എത്തും
അന്വേഷണ സംഘം ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് എത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ജലന്ധര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒപ്പമുണ്ടാകും. പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാ ആസ്ഥാനത്ത് എത്തി നിര്‍ണായക മൊഴി രേഖപ്പെടുത്തും. രണ്ടംഗങ്ങളുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തുക. കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷിച്ച കമ്മീഷന് നേതൃത്വം നല്‍കിയത് കൗണ്‍സിലര്‍ സി അമലയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തും.
പഴുതടച്ചുള്ള അന്വേഷണം
ബിഷപ്പിനെതിരെ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ബന്ധു തന്റെ നിലപാട് തിരുത്തുകയും തികച്ചും വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ കാരണം തെറ്റിദ്ധരിച്ചാണ് പരാതി നല്‍കിയതെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പഴയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതും എല്ലാ പഴുതുകളും അടയ്ക്കുന്നതിന് വേണ്ടിയാണ്. അതേസമയം ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റുണ്ടാവുമോ?
കോളിളക്കമുണ്ടാക്കിയ കേസാണ് ഇത്. അതുകൊണ്ട് അറസ്റ്റിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബിഷപ്പിനെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ചില വൈദികരെയുമാണ് ചോദ്യം ചെയ്യാനുള്ളത്. ഇവരെ കൂടി ചോദ്യം ചെയ്ത ശേഷമേ അറസ്റ്റുണ്ടാവൂ. കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ഒരു ബന്ധുവടക്കം രണ്ടുപേരെ അന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ബിഷപ്പിനെ പോലീസ് ട്രെയിനിങ്‌സെന്ററിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറായില്ലെന്നാണ് സൂചന.
പരാതിയില്‍ കഴമ്പുണ്ട്
ബിഷപ്പിനെതിരായ പരാതിയില്‍ ജലന്ധര്‍ രൂപതയിലെ നാല് വൈദികരുടെ മൊഴിയെടുത്തിട്ടുണ്ട്. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് വൈദികര്‍ പറഞ്ഞിരിക്കുന്നത്. ബിഷപ്പില്‍ നിന്ന് നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിട്ടിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്ത പരന്നതോടെ വിശ്വസാസികള്‍ രൂപതാ ആസ്ഥാനത്ത് കൂട്ടത്തോടെ എത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൊടുപുഴ കൂട്ടക്കൊല കൊട്ടേഷൻ! മന്ത്രവാദി കൃഷ്ണനോട് കടുത്ത പക, വമ്പൻ സ്രാവ് അണിയറയിൽ?
മോദി സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പീഡനം; യുവതിയുടെ പരാതി, മന്ത്രിയും സ്റ്റേഷനില്‍