ജലന്ധർ ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കും? കർദ്ദിനാളുടെ മൊഴിയെടുക്കാനും തീരുമാനം
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഫ്രാങ്കോ മുളയ്ക്കൽ തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കർദ്ദിനാൾക്ക് പരാതി നൽകിയിരുന്നതായി കന്യാസ്ത്രീ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ പരാതിയുടെ പകർപ്പ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
മഠവുമായി ബന്ധപ്പെട്ട ചില പരാതികളാണ് കന്യാസ്ത്രീ പറഞ്ഞതെന്നും പീഡനവിവരം തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് കർദ്ദിനാൾ പറഞ്ഞിരുന്നത്. എന്നാൽ പരാതിയുടെ പകർപ്പ് അന്വേഷണസംഘത്തിന് കൈമാറിയതോടെ കർദ്ദിനാളുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.
കുറ്റം മറച്ചുവെച്ചു
ഒരു ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും അത് പോലീസിനെ അറിയിക്കാതെ മറച്ചുവച്ചു എന്ന ആരോപണമാണ് കർദ്ദിനാളിനെതിരെ ആരോപിക്കുന്നത്. കുറ്റം മറച്ചുവയ്ക്കുന്നതും കുറ്റകൃത്യത്തിന് സമാനമാണെന്ന് കാട്ടി സഭയിലെ ഒരു വിശ്വാസി തന്നെ കർദ്ദിനാൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാനായി പോലീസ് സമയം ചോദിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് തിരക്കായതിനാൽ വ്യാഴാഴ്ച മൊഴിയെടുക്കുമെന്നാണ് കരുതുന്നത്.
മൊഴിയെടുക്കും
ബിഷപ്പിനെതിരായ പരാതി കുറവിലങ്ങാട് ഫൊറോന പള്ളി വികാരിയേയും പാലാ രൂപത ബിഷപ്പിനെയും അറിയിച്ചിരുന്നെന്നും ഇവരാണ് കർദ്ദിനാളിനെ അറിയിക്കാൻ നിർദ്ദേശിച്ചതെന്നും കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതിയുമായി സമീപിച്ചപ്പോൾ പതിനഞ്ച് മിനിറ്റ് നേരം കർദ്ദിനാൾ കന്യാസ്ത്രീയുമായി സംസാരിച്ചെന്ന് ഇവരുടെ സഹോദരൻ വ്യക്തമാക്കിയിരുന്നു. അന്ന് സംസാരിച്ചത് എന്താണെന്ന് കർദ്ദിനാൾ വെളിപ്പെടുത്തണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.
വൈദ്യ പരിശോധന
ജലന്ധർ ബിഷപ്പ് 13 തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് കന്യാസ്ത്രി പരാതിയിൽ പറഞ്ഞിരിക്കുന്നത്. കന്യാസ്ത്രി പീഡനത്തിന് ഇരായായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് മുമ്പിൽ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ലൈംഗിക ശേഷി പരിശോധന
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കന്യാസ്ത്രീ പോലീസിന് നൽകിയ മൊഴിയിലേയും രഹസ്യമൊഴിയിലേയും വിവരങ്ങൾ ഒന്നു തന്നെയാണെങ്കിൽ ഈ ആഴ്ച തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് സാധ്യത.
സമ്മർദ്ദം
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലമാണെന്നും ആക്ഷേപമുണ്ട്. പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇതിലൂടെ സാവകാശം നേടിക്കൊടുക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ പ്രതി ചേർത്താൽ ഉടൻ തന്നെ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ബിഷപ്പ്. 2 വൈദികരും കന്യാസ്ത്രീയുടെ ഇടവകയിലുള്ള പുരോഹിതനും ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതായും ആക്ഷേപമുണ്ട്.