പൊലീസുകാരൻ മുങ്ങി മരിച്ച സംഭവം; ഡി.വൈ.എസ്.പി അന്വേഷിക്കും; നിര്യാണത്തിൽ അനുശോചിച്ച് ഡിജിപി
തിരുവനന്തപുരം: വർക്കലയിൽ വധക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വർക്കല ഡിവൈഎസ്പി നിയാസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കും. കേസന്വേഷണത്തിൻ്റെ ഭാഗമായി വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിനിടെ, എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ബാലുവിൻ്റെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനുശോചിച്ചു.
ഇന്ന് ഉച്ചയോടെയാണ് വർക്കല ഇടവ പണയിൽകടവിൽ സി.ഐ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വള്ളം മറിഞ്ഞത്. സി.ഐ.പ്രശാന്ത്, കൂടെയുണ്ടായിരുന്ന പൊലീസുകാരായ ബാലു, പ്രശാന്ത് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള സി.ഐയും മറ്റൊരു പൊലീസുകാരൻ പ്രശാന്തും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തേടിയുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. വർക്കല സി.ഐ പ്രശാന്തും, എസ്. ബാലുവും മറ്റൊരു പൊലീസുകാരൻ പ്രശാന്തും സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. വള്ളക്കാരൻ വസന്തനും ഇവരുടെ ഒപ്പം തോണിയിലുണ്ടായിരുന്നു. സി.ഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള സി.ഐയും മറ്റൊരു പൊലീസുകാരൻ പ്രശാന്തും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ബാലുവിനെ കണ്ടെത്താൻ കഴിഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചിത്രശലഭം പോൽ... സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറൽ
മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പ്രതിയെ പിടികൂടാൻ വള്ളമെടുക്കാൻ സി.ഐ ആവശ്യപ്പെട്ടുവെന്നാണ് തോണിക്കാരൻ വസന്തൻ പറയുന്നത്. മുന്നോട്ട് പോയപ്പോൾ ബാലു എഴുന്നേറ്റുവെന്നും അപ്പോൾ വള്ളം മറിഞ്ഞുവെന്നുമാണ് വസന്തൻ പറയുന്നത്. ബാലു തോണിയുടെ ഒരുവശത്തായിട്ടാണ് ഇരുന്നത്. സി.ഐയെയും മറ്റൊരു പൊലീസുകാരനെയും രക്ഷിക്കാൻ ശ്രമിച്ചു. ബാലുവും നീന്തുന്നുണ്ടായിരുന്നുവെന്നും കരയ്ക്കെത്തിച്ച് തിരിഞ്ഞു നോക്കിയപ്പോൾ ഇയാളെ കണ്ടില്ലെന്നുമാണ് വസന്തന്റെ വിശദീകരണം. ബാലുവിന്റെ പൊലീസ് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു. പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചിൽ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു.
സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇതിനിടെയാണ് വള്ളം മറിഞ്ഞ് സി.ഐയും രണ്ട് പൊലീസുദ്യോഗസ്ഥരും അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുന്നത്. അമ്പത് പൊലീസുകാരാണ് എസ്എപി ക്യാമ്പിൽ നിന്ന് ശിവഗിരിയിലേക്ക് പോയത്. ഈ സംഘത്തിൽ നിന്ന് പത്ത് പേരെ വർക്കല പൊലീസ് സ്റ്റേഷനിലേക്ക് അറ്റാച്ച് ചെയ്യുകയായിരുന്നു. ബാലു ഈ സംഘത്തിലുണ്ടായിരുന്നു. ആലപ്പുഴ പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി. സുരേഷിന്‍റെയും അനിലാ ദാസിന്‍റെയും മകനാണ് ബാലു. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ ബാലു അവിവാഹിതനാണ്. 27 വയസായിരുന്നു.
2021 ജനുവരിയിലാണ് പരിശീലനത്തിനായി പൊലീസിൽ ചേർന്നത്. ബാലുവിൻ്റെ നിര്യാണത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അനുശോചിച്ചു. സെപ്റ്റംബറിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിന് ശേഷം സ്വദേശമായ ആലപ്പുഴയിലെ പുന്നപ്രയിലേക്ക് കൊണ്ടുപോകും. ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.