കോൺഗ്രസുമായി രാഷ്ട്രീയസഖ്യമുണ്ടാക്കുന്നത് ബിജെപി മുതലെടുക്കും: കോടിയേരി ബാലകൃഷ്ണൻ
വടകര: കോൺഗ്രസുമായി രാഷ്ട്രീയസഖ്യമുണ്ടാക്കുന്നത് ബി.ജെ.പിക്ക് മുതലെടുക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി കുടുംബങ്ങളുടെയും ഒഞ്ചിയം കേസിൽ പ്രതികളാക്കപ്പെട്ടവരുടെയും കുടുംബസംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി രാഷ്ട്രീയസഖ്യമുണ്ടാകില്ല. പക്ഷെ ബി.ജെ.പിക്കെതിരെ രാഷ്ട്രീയഅടവുനയം സ്വീകരിക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സി.പി.എം പാർട്ടി കോൺഗ്രസിന് സാധിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് ചില ബൂർഷ്വാ മാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്.

കോൺഗ്രസുമായി സഖ്യമുണ്ടാക്കുമ്പോൾ സി.പി.എം നടത്തുന്ന ഉദാരവത്കരണ സാമ്പത്തികനയങ്ങൾക്കെതിരായ പോരാട്ടം ദുർബലപ്പെടും. പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്ന സഖ്യങ്ങളാണ് ഈ കാലഘട്ടത്തിൽ ആവശ്യം.അതേസമയം ബി.ജെ.പി ഈ രാജ്യത്ത്‌വലിയ ഭീഷണിയാണ്.ഇതിനെ നേരിടാൻ സി.പി.എം രാഷ്ട്രീയഅടവുനയം സ്വീകരിക്കും.
2004-ലും ഇടതുപക്ഷം ഈ അടവുനയം സ്വീകരിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ബി.ജെ.പി അധികാരത്തിൽ നിന്ന് അകറ്റപ്പെട്ടത്.വരുന്ന തിരഞ്ഞെടുപ്പിലും ഇതേരീതിയിലുള്ള നയമാണ് സ്വീകരിക്കുക. ത്രിപുരയ്ക്ക് ശേഷം കേരളം പിടിക്കുമെന്നാണ് ആർ.എസ്.എസ് പറയുന്നത്. ആ വെല്ലുവിളിയെ സി.പി.എം നേരിടുമെന്നും കോടിയേരി വ്യക്തമാക്കി. 12 രക്തസാക്ഷികുടുംബങ്ങളെയും ഒഞ്ചിയം കേസിൽ പ്രതികളായ 64 കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും ആദരം ഏറ്റുവാങ്ങി.
സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, പി.സതീദേവി,സി.ഭാസ്‌കരൻ, ആർ.ജി.ഗോപാലൻ,വി.പി.ഗോപാലകൃഷ്ണൻ,ഇ.എം.ദയാനന്ദൻ,വി.ജിനീഷ്,കെ.ഗംഗാധരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു












Click it and Unblock the Notifications