ഉപതിരഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് കോണ്‍ഗ്രസ്, സീറ്റ് ലക്ഷ്യമിട്ട് ഒന്നിലേറെ നേതാക്കള്‍
കൊച്ചി: ഹൈബി ഈഡന്‍ പാര്‍ലമെന്‍റിലേക്ക് വിജയിച്ചതോടെ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മുന്നണികള്‍. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ എറണാകുളത്ത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് കിട്ടിയത് 31000 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു.
യുഡിഎഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ നീണ്ട നിരതന്നെയാണ് ഉള്ളത്. എറണാകുളം ഡിസിസി പ്രസിഡന്റ് ടി ജെ വിനോദും മുൻ കൊച്ചി മേയർ ടോണി ചമ്മണിയുമാണ് കോൺഗ്രസ്സിൽ സാധ്യത കൽപ്പിക്കുന്ന പ്രമുഖർ. മണ്ഡലത്തിൽ നിർണായക സ്വാധിനമുള്ള ലത്തിൻ സമുധായത്തിൽപ്പെട്ടവരാണ് എന്നുള്ളതാണ് ഇരുവരുടേയും അനുകൂല ഘടകം.
ഇത്രയൊക്കെ മതി; ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ എംപി കെവി തോമസും സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ ചില നേതാക്കള്‍ക്കുണ്ടാവുന്ന ഭിന്നാഭിപ്രായങ്ങള്‍ പരസ്യപ്രസ്താവനകളിലേക്ക് നീങ്ങരുതെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.
പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കാനാണ് സിപിഎം തീരുമാനമെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച എം അനില്‍കുമാറിനായിരിക്കും പ്രധാന പരിഗണന. പൊതുസ്വതന്ത്രനെയാണ് എല്‍ഡിഎഫ് പരിഗണിക്കുന്നതെങ്കില്‍ ലത്തീന്‍ സമുദായവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പൊതു സ്വതന്ത്രനെയായിരിക്കും രംഗത്ത് ഇറക്കുക. എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടേയുള്ള സംസ്ഥാന നേതാക്കളെ രംഗത്ത് ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്.