കുതിച്ച് കയറി പോളിങ് ശതമാനം; 20 മണ്ഡലങ്ങളിലും 70% കടന്നു, ഏറ്റവും കൂടുതൽ കണ്ണൂരിൽ, പലയിടത്തും അക്രമം
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്. ഏറ്റവും അവസാനമായി ലഭിക്കുന്ന വിവരമനുസരിച്ച് 77.13 ശതമാനമാണ് പോളിങ്. എഴുപത് മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് കണ്ണൂര്‍ ജില്ലയില്‍ (81.79) ആണ്. പത്തനംതിട്ടയിലെ പോളിങ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധനവുണ്ടായി.
പലയിടത്തും രാത്രി വൈകിയും പോളിങ് നടന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ നിലവില്‍ പോളിങ് 75 ശതമാനം കടന്നു. കഴിഞ്ഞ തവണ വളരെ കുറഞ്ഞ പോളിംഗ് നിരക്കുണ്ടായിരുന്ന വയനാട്, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഈ വര്‍ഷം തുടക്കം മുതല്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് പോളിംഗ് നിരക്ക് ശക്തമായി വര്‍ധിക്കാനിടയായതെന്നാണ് വിലയിരുത്തല്‍.
കേന്ദ്രത്തിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് പോളിംഗ് നിരക്ക് വര്‍ധിക്കാന്‍ ഇടയായതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 2009ലെ പോളിംഗ് നിരക്ക് വെറും 73.36 ശതമാനമായിരുന്നു. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനം എന്ന മികച്ച പോളിംഗ് കേരളത്തില്‍ രേഖപ്പെടുത്തിയിരുന്നു.
പോളിങ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ സംസ്ഥാനമെമ്പാടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. ശക്തമായ ത്രികോണ മല്‍സരം നടന്ന പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ ഉച്ചയോടെ തന്നെ 40 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ പോളിങ് 80 ശതമാനം പിന്നിട്ടിട്ടുണ്ട്. ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയമസഭ മണ്ഡലങ്ങളില്‍ 80 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു. കാസർകോട് മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.