പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസ്; സുരേഷ് ഗോപി അറസ്റ്റിൽ!
തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നേരത്തെ സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സുരേഷ് ഗോപി പോണ്ടിച്ചേരിയിലെ വാടക ചീട്ടും, മറ്റു രേഖകളും ഹാജരാക്കി. പോണ്ടിച്ചേരിയിലെ കൃഷിയിടത്തിൽ പോകാനായിരുന്നു താൻ വാഹനം വാങ്ങിയതെന്നും, ആ സമയത്ത് പോണ്ടിച്ചേരിയിലായിരുന്നു താമസമെന്നും സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നിൽ വ്യക്തമാക്കിയിരുന്നു.
പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ കേരളത്തിന് നികുതി ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് സുരേഷ് ഗോപി വെട്ടിച്ചത്. ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ക്രൈംബ്രാഞ്ച് സംഘം കേസെടുത്തു. സുരേഷ് ഗോപിയെ കൂടാതെ നടൻ ഫഹദ് ഫാസിൽ, നടി അമലാ പോൾ എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ ചോദ്യം ചെയ്യലിന് നടി അമലാ പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഇന്ന് ഹാജരായിരുന്നു. നികുതി വെട്ടിക്കാന്‍ വ്യാജവിലാസത്തില്‍ ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് അമലയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നികുതി വെട്ടിച്ചിട്ടില്ല
താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ വിലാസത്തിലാണ് വാഹനം വാങ്ങിയതെന്നും ഈ വാഹനം കേരളത്തില്‍ ഉപയോഗിക്കാറില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം. എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അമലാപ്പോളും കുടുങ്ങി
അമലാ പോള്‍ നികുതിവെട്ടിക്കാനായി വ്യാജരേഖകള്‍ ചമച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് കേസ്. ഇതു മോട്ടോര്‍ വാഹനവകുപ്പാണ് കണ്ടെത്തിയത്. താരം രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ച വാടകചീട്ട് വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ വാഹനത്തിനു ഒന്നേകാല്‍ ലക്ഷം രൂപ താരം നികുതിയായി അടച്ചു. പക്ഷേ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ 20 ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമായിരുന്നു. ഇതു ഒഴിവാക്കാനാണ് താരം പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത്.
ചോദ്യം ചെയ്തത് രണ്ടാം തവണ
പോണ്ടിച്ചേരി രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയുടെ തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. അമലാപോളിനെ ചോദ്യം ചെയ്തതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സുരേഷ് ഗോപി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്. ഇത് രണ്ടാം തവണയാണ് ക്രൈം ബ്രാഞ്ച് സംഘം സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അമലാപോളും ചോദ്യം ചെയ്യലിന് ഹാജരായി
അതേസമയം, അമലാ പോളിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ചില്ല. മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് നടി ജനുവരി 15 തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായത്. പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിലിനെയും സുരേഷ് ഗോപി എംപിയെയും ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. വാഹനം വിറ്റവരും ഡീലർമാരുമാണ് പോണ്ടിച്ചേരി രജിസ്ട്രേഷൻ നടത്തിയതെന്നായിരുന്നു ഫഹദ് ഫാസിൽ മൊഴി നൽകിയത്. അതേസമയം, സുരേഷ് ഗോപി എംപി താൻ പോണ്ടിച്ചേരിയിൽ താമസിച്ചിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിന്നു.