എംപി ആയിട്ടും സുരേഷ് ഗോപിയുടെ വെട്ടിപ്പ്? കുടുങ്ങിയാല്‍ അടപടലം കുടുങ്ങും, ബിജെപിക്ക് എട്ടിന്റെ പണി
Recommended Video
തിരുവനന്തപുരം: ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി കൂടുതല്‍ കുരുക്കിലേക്ക്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.
അബിയുടെ മരണം, ഓഖി കൊടുങ്കാറ്റ്... ആ യുവാവിന്റെ പ്രവചനം ശരിയായിരുന്നോ? വീഡിയോ വീണ്ടും വൈറല്‍
രണ്ട് ആഡംബര കാറുകള്‍ ആണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഒന്ന്, രാജ്യസഭ എംപിയായി സ്ഥാനമേറ്റതിന് ശേഷവും ആണ്. ഗുരുതരമായ ആരോപണം തന്നെയാണ് സുരേഷ് ഗോപി നേരിടുന്നത്.
ഉൾക്കടലിൽ ഭീകരാന്തരീക്ഷം; ഓഖി ആഞ്ഞടിക്കുന്നു... അഭയമില്ലാതെ കടലിൽ നീന്തി മനുഷ്യർ, നടുക്കം മാറാതെ...
നികുതി വെട്ടിപ്പ് കേസ് മാത്രമല്ല സുരേഷ് ഗോപിക്കെതിരെ ഉള്ളത്. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് ഒരിക്കല്‍ സുരേഷ് ഗോപിക്ക് പിഴയിട്ടിരുന്നു. എന്നാല്‍ ഈ പിഴ അടക്കാന്‍ പോലും സിനിമ താരവും ബിജെപി നേതാവും എംപിയും ആയ സുരേഷ് ഗോപി തയ്യാറായിട്ടില്ല. ദിലീപിന് ശേഷം അഴിക്കുള്ളിലാകുന്ന സിനിമ താരം ആകുമോ സുരേഷ് ഗോപി? ഇനി അറിയേണ്ടത് അത് മാത്രം...
രാജ്യസ്‌നേഹം, കള്ളപ്പണം, നികുതി
ബിജെപിക്കാരുടെ പ്രധാന ആയുധങ്ങളാണ് രാജ്യ സ്‌നേഹവും കള്ളപ്പണവും നികുതിയും. സുരേഷ് ഗോപിയും ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒട്ടും പിറകിലല്ല. എന്നാല്‍ ഇപ്പോള്‍ നികുതിയുടെ കാര്യത്തില്‍ സുരേഷ് ഗോപി കുടുങ്ങിയിരിക്കുകയാണ്.
ഒന്നും രണ്ടും അല്ല, 40 ലക്ഷം
ഒന്നോ രണ്ടോ ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് ആരോപണം അല്ല സുരേഷ് ഗോപി നേരിടുന്നത്. നാല്‍പത് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് എന്ന ആരോപണം ആണ്. രണ്ട് ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തവകയില്‍ കേരളത്തിനുണ്ടായ നഷ്ടം ആയിട്ടാണ് ഇത് കണക്കാക്കുന്നത്.
അതും വ്യാജ വിലാസത്തില്‍?
പോണ്ടിച്ചേരിയിലെ വിലാസത്തില്‍ ആയിരുന്നു സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. പുതുച്ചേരി എല്ലൈപിള്ള ചാവടിയില്‍ കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റിലെ 3-സി എ എന്നതായിരുന്നു രജിസ്‌ട്രേഷന് നല്‍കിയ വിലാസം. എന്നാല്‍ ഇത് വ്യാജ വിലാസം ആണെന്ന് തെളിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്ങനെയൊന്ന്...
സുരേഷ് ഗോപി നല്‍കിയ വിലാസത്തില്‍ പുതുച്ചേരിയില്‍ അപ്പാര്‍ട്ട്‌മെന്റ് പോലും ഇല്ലെന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. വാഹനരജിസ്‌ട്രേഷന് വേണ്ടി വ്യാജരേഖ ചമച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. പ്രത്യേകിച്ച് രാജ്യസഭ എംപി എന്ന ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി.
എംപി ആയതിന് ശേഷവും
രണ്ട് ആഡംബര വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഒന്ന് എംപി ആകുന്നതിന് മുമ്പും മറ്റൊന്ന് എംപി ആയതിന് ശേഷവും ആണ്. എംപി ആയതിന് ശേഷവും അദ്ദേഹം നികുതിയില്‍ ലാഭം കിട്ടാന്‍ വേണ്ടി വ്യാജ രേഖ സൃഷ്ടിച്ചു എന്നാണ് ആരോപണം.
ജാമ്യമില്ലാ വകുപ്പ്
ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മറ്റൊരു കേസും
നികുതി വെട്ടിക്കാന്‍ വ്യാജരേഖ ചമച്ചു എന്നത് മാത്രമല്ല സുരേഷ് ഗോപിക്കെതിരെയുള്ള കുറ്റം. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിനും കേസ് ഉണ്ട്. ഇതിന് നേരത്തെ പിഴ വിധിച്ചിരുന്നെങ്കിലും ആ തുക ഇതുവരെ സുരേഷ് ഗോപി അടച്ചിട്ടില്ല. ഇതിനും കേസ് ഉണ്ട്.
ദിലീപിന് ശേഷം ജയിലിലേക്ക്?
ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. തെളിവുകള്‍ സുരേഷ് ഗോപിക്ക് എതിരും ആണ്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്താല്‍ ഒരുപക്ഷേ റിമാന്‍ഡ് ചെയ്യുന്ന സാഹചര്യം പോലും ഉണ്ടാകും. അല്ലാത്ത പക്ഷം സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം നേടേണ്ടി വരും. കോടതി കനിഞ്ഞില്ലെങ്കില്‍ ദിലീപിന് ശേഷം ജയിലില്‍ പോകുന്ന സിനിമ താരം ആയി മാറും സുരേഷ് ഗോപി.
രേഖകള്‍ നല്‍കി
സുരേഷ് ഗോപിക്ക് നേരത്തേ തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഈ വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന രജിസ്‌ട്രേഷന്റെ രേഖകളും അദ്ദേഹം കൈമാറി. എന്നാല് ഈ രേഖകള്‍ തൃപ്തികരം അല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ചിലപ്പോള്‍ സുരേഷ് ഗോപി നല്‍കിയ രേഖകള്‍ പോലും അദ്ദേഹത്തിന് വന്‍ തിരിച്ചടിയായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി സംരക്ഷിക്കുമോ?
ഈ കേസില്‍ സ്വന്തം പാര്‍ട്ടിയായ ബിജെപി പോലും സുരേഷ് ഗോപിയെ സംരക്ഷിക്കാന്‍ ഇടയില്ലെന്നാണ് സൂചന. നികുതി വെട്ടിപ്പിന്റെ കാര്യത്തില്‍ നേരത്തെ കെ സുരേന്ദ്രനും സുരേഷ് ഗോപിക്ക് എതിരായി പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞാല്‍ പിന്തുണ നല്‍കുന്നത് തിരിച്ചടിയായേക്കും എന്ന വിശ്വാസവും ഒരുവിഭാഗം ബിജെപി നേതാക്കള്‍ക്കുണ്ട്.
എംപിക്കെതിരെ ആദ്യമായി
കേരളത്തില്‍ ആദ്യമായാണ് ഒരു രാജ്യസഭ എംപിയ്‌ക്കെതിരെ ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. നികുതി വെട്ടിപ്പും വ്യാജരേഖ സൃഷ്ടിക്കലും തീരെ ലളിതമായ കേസുകളും അല്ല. ഈ കേസിന്റെ പേരില്‍ സുരേഷ് ഗോപി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് ശക്തമായ തിരിച്ചടി ആയിരിക്കും.
അമല പോളും ഫഹദും
സുരേഷ് ഗോപിക്ക് മുമ്പേ സമാനമായ കേസില്‍ പെട്ടവരാണ് സിനിമ താരങ്ങളായ അമല പോളും ഫഹദ് ഫാസിലും. വ്യാജ വിലാസത്തില്‍ തന്നെ ആയിരുന്നു ഇവരും പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവര്‍ക്കും മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
ഫഹദ് തടിതപ്പി
മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചതോടെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റി ഫഹദ് ഫാസില്‍ തടിതപ്പി. കേരളത്തില്‍ നികുതി അടയ്ക്കുകയും ചെയ്തു. എന്നാല്‍ അമല പോള്‍ ഇപ്പോഴും നോട്ടീസിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെ പരിഹസിക്കുകയും ചെയ്തു അമല.
പിന്നില്‍ വന്‍മാഫിയ
കേരളത്തില്‍ നിന്നുള്ള ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പിന്നില്‍ വന്‍ മാഫിയ തന്നെ ആണ് പ്രവര്‍ത്തിക്കുന്നത്. വാഹന ഡീലര്‍മാരുമായി ബന്ധപ്പെട്ടാണ് ഇത്. പലപ്പോഴും സെലിബ്രിറ്റികളെ പോലും ഇത്തരം രജിസ്‌ട്രേഷനുകള്‍ക്ക് നിര്‍ബന്ധിക്കുന്നത് ഇത്തരം മാഫിയ ആണെന്നാണ് സൂചന.
സംഗതി സിംപിള്‍
കേന്ദ്രഭരണ പ്രദേശമാണ് പോണ്ടിച്ചേരി. അതുകൊണ്ട് തന്നെ ഇവിടെ നികുതി വളരെ കുറവാണ്. കേരളത്തില്‍ ഒരു കോടി വിലവരുന്ന കാറിന് 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഇത് വെറും ലക്ഷങ്ങള്‍ മാത്രമാണ്. ഇത്തരം ഒരു ലാഭം മുന്നില്‍ വരുമ്പോള്‍ നിയമലംഘനത്തിന്റെ കാര്യമെല്ലാം പലരും മറക്കുകയാണ് പതിവ്. എല്ലാവരും വമ്പന്‍മാര്‍ ആയതിനാല്‍ ഇതിന് പിറകേ അധികൃതരും നടക്കാറില്ല.