ആലുവ കൂട്ടക്കൊല; ആന്റണിയുടെ ആരാച്ചാരാകാമെന്ന് ജയില്‍ സൂപ്രണ്ട്
തിരുവനന്തപുരം: ആലുവ കൂട്ടക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കാന്‍ പൂജപ്പുര ജയില്‍ അധികൃതര്‍ തയ്യാറെടുക്കുകയാണ്. അതിനിടയില്‍ ആന്റണിയുടെ വധശിക്ഷ നടപ്പാക്കാന്‍ താന്‍ തയ്യാറാണെന്നും പ്രത്യേകം ആരാച്ചാരെ അതിനായി കണ്ടെത്തേണ്ടെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജയില്‍ സൂപ്രണ്ട് സാം തങ്കയ്യന് ആരാച്ചാര്‍ ജോലിയില്‍ മുന്‍ പരിചയം ഒന്നും ഇല്ലെങ്കിലും മറ്റൊരു വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊന്നതാണ് കേരളത്തില്‍ നടപ്പിലാക്കിയ അവസാനത്തെ വധശിക്ഷ. അന്ന് കണ്ണൂരില്‍ അസിസ്റ്റന്റ് ജയിലറായിരുന്ന സാം തങ്കയ്യന്‍ വധശിക്ഷയ്ക്ക് സാക്ഷിയായിട്ടുണ്ട്.
ഈ പരിചയം മുന്‍നിര്‍ത്തിയാണ് വധശിക്ഷയ്ക്കുള്ള ആരാച്ചാരാകാന്‍ സൂപ്രണ്ട് തയ്യാറെടുക്കുന്നത്. നേരത്തെ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ കിട്ടാതിരുന്ന കാലമുണ്ടായിരുന്നു. കുറഞ്ഞകൂലിയായിരുന്നു അന്നത്തെ പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കാനായി ആരാച്ചര്‍ക്ക് 2 ലക്ഷം രൂപ പ്രതിഫലം നല്‍കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനുശേഷം, ആരാച്ചാര്‍ ജോലിക്കുവേണ്ടി നൂറുകണക്കിന് അപേക്ഷകളാണ് ജയില്‍ സൂപ്രുണ്ടമാരെ തേടിയെത്തിയിരുന്നത്.
2001 ജനുവരിയില്‍ ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിയനേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ് ആന്റണിക്ക് തൂക്കുകയര്‍ ഒരുങ്ങുന്നത്. അഗസ്റ്റിയന്റെ സഹോദരി കൊച്ചുറാണിയെ കൊലപ്പെടുത്തേണ്ടി വന്നതോടെ സംഭവം പുറത്തറിയാതിരിക്കാന്‍ മറ്റുള്ളവരെയും ആന്റണി ഇല്ലാതാക്കുകയായിരുന്നു.