പിസി ജോർജിനെ യുഡിഎഫിലേക്ക് അടുപ്പിക്കരുത്, നിലപാട് കടുപ്പിച്ച് പൂഞ്ഞാർ കോൺഗ്രസ്, വൻ കടമ്പ
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേയാണ് മധ്യകേരളത്തിലെ നിര്‍ണായക ശക്തിയായ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടത്. ഈ കുറവ് പരിഹരിക്കാന്‍ പിസി ജോര്‍ജ്ജിന്റെ ജനപക്ഷം അടക്കമുളള പാര്‍ട്ടികളെ കൂടെ നിര്‍ത്താനാണ് യുഡിഎഫ് ശ്രമം.
യുഡിഎഫില്‍ ചേരാനുളള താല്പര്യം പിസി ജോര്‍ജ്ജ് പല തവണ പരസ്യമാക്കിക്കഴിഞ്ഞു. എന്നാല്‍ പിസി ജോര്‍ജിന്റെ വരവിനെ ശക്തമായി എതിര്‍ക്കുകയാണ് എ ഗ്രൂപ്പ്. മാത്രമല്ല പൂഞ്ഞാര്‍ കോണ്‍ഗ്രസും പിസി ജോര്‍ജിനെ വേണ്ട എന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ഒരു മുന്നണിയുടേയും ഭാഗമാകാതെ
കേരള കോണ്‍ഗ്രസില്‍ നിന്നും കെഎം മാണിയോട് ഉടക്കി പാര്‍ട്ടി വിട്ടാണ് പിസി ജോര്‍ജ്ജ് ജനപക്ഷം എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയത്. എന്നാല്‍ അതിന് ശേഷം ഒരു മുന്നണിയിലും പിസി ജോര്‍ജ്ജും പാര്‍ട്ടിയുമില്ല. ഇടക്കാലത്ത് ബിജെപിക്കൊപ്പം ചേര്‍ന്നുവെങ്കിലും ആ ബന്ധത്തിന് അല്‍പ്പായുസ്സ് മാത്രമേ ഉളളൂ. നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാകാതെയാണ് പിസിയുടെ നില്‍പ്പ്.
യുഡിഎഫില്‍ കയറിപ്പറ്റാൻ
തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫില്‍ കയറിപ്പറ്റാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നത്. അനൗദ്യോഗികമായി കോണ്‍ഗ്രസ് സംസ്ഥാന തല നേതാക്കളുമായും പ്രദേശിക നേതാക്കളുമായും പിസി ജോര്‍ജ്ജ് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും പിസി ജോര്‍ജ്ജ് വരുന്നതിനോട് യോജിപ്പാണുളളത്.
വാഴക്കന്റെ മധ്യസ്ഥതയില്‍
കോട്ടയത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കന്റെ മധ്യസ്ഥതയില്‍ ആണ് ചെന്നിത്തലയ്ക്ക് വേണ്ടി പിസി ജോര്‍ജ്ജുമായി ചര്‍ച്ചകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് എടുക്കുന്നതിനെ എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും ശക്തമായി എതിര്‍ക്കുകയാണ് എന്നും വിവരങ്ങളുണ്ട്.
ഒരു ബന്ധവും വേണ്ട
നവംബര്‍ ഒന്നിന് കോട്ടയത്ത് വെച്ച് ചേരുന്ന ജനപക്ഷം പാര്‍ട്ടി യോഗത്തില്‍ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുളള തീരുമാനം ഉണ്ടാകും എന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പിസി ജോര്‍ജ്ജുമായി യുഡിഎഫിന് ഒരു ബന്ധവും വേണ്ട എന്നുളള കടുത്ത നിലപാട് എടുത്തിരിക്കുകയാണ് പൂഞ്ഞാറിലെ കോണ്‍ഗ്രസ് നേതൃത്വം.
പ്രമേയം പാസ്സാക്കി
പിസി ജോര്‍ജ് എംഎല്‍എയായിരിക്കുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പൂഞ്ഞാര്‍, മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിസിയെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കിയിരിക്കുകയാണ്. ശനിയാഴ്ചയാണ് പ്രമേയം പാസ്സാക്കിയത്. യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും പിസി ജോര്‍ജിന്റെ വരവിനോട് യോജിപ്പില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരവെ
ജോസ് കെ മാണി പോയതിന് പിറകേ തന്നെ പിസി ജോര്‍ജ് യുഡിഎഫ് പ്രവേശനത്തിനുളള കരുക്കള്‍ നീക്കാന്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടം മുതല്ക്കേ തന്നെ പൂഞ്ഞാര്‍ കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരവെ പിസി ജോര്‍ജ് യുഡിഎഫിലേക്ക് തിരികെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബ്ലോക്ക് കമ്മിറ്റികള്‍ പ്രമേയം പാസ്സാക്കിയിരിക്കുന്നത്.
ഐക്യകണ്ഠേനെ പാസ്സാക്കി
ഡിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വക്കേറ്റ് ജോമോന് ഐക്കരയാണ് പ്രമേയം അവതരിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ്, ആന്റോ ആന്റണി എംപി എന്നിവരാണ് പിസി ജോര്‍ജിന് എതിരായ പ്രമേയത്തിന് ചുക്കാന്‍ പിടിച്ചതെന്നാണ് വിവരം. ഐക്യകണ്ഠേനെയാണ് പ്രമേയം പാസ്സാക്കിയത്. കെപിസിസി സെക്രട്ടറി അഡ്വ. പിഎ സലീം, കെപിസിസി അംഗം കല്ലാടന്‍ അടക്കം യോഗത്തില്‍ പങ്കെടുത്തു.
ഗതിയില്ലാതെ മടങ്ങി
പിസി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമേയത്തിലൂടെ ഉന്നയിക്കുന്നത്. ബിജെപി കൂടാരത്തില്‍ പോയി ഗതിയില്ലാതെ മടങ്ങിയ പിസി ജോര്‍ജിന് യുഡിഎഫില്‍ പ്രവേശനം നല്‍കരുതെന്നാണ് പ്രമേയത്തിലെ ആവശ്യം. ചേര്‍ന്ന് നില്ക്കുന്ന മുന്നണികളെ തളളിപ്പറയുകയാണ് പിസി ജോര്‍ജ് ചെയ്തിരുന്നത്. സംസ്ഥാന തലത്തിലുളള നേതാക്കളെ പോലും തമ്മിലടിപ്പിച്ചെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.
ആളെ പിടിച്ച് നിര്‍ത്താൻ
അതിലൂടെ അതത് കാലത്തെ മുഖ്യമന്ത്രിയുടെ പ്രീതി സമ്പാദിക്കുകയാണ് പിസി ജോര്‍ജ്ജ് ചെയ്തിരുന്നത്. പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുകയാണ് എന്നും ആളെ പിടിച്ച് നിര്‍ത്താനാണ് യുഡിഎഫില്‍ ചേരാനുളള നീക്കം എന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സഹകരിക്കുമെന്ന പിസി ജോര്‍ജിന്റെ വാക്കുകളെ പ്രമേയം അവജ്ഞയോടെ തളളിക്കളഞ്ഞു.
എല്‍ഡിഎഫിനൊപ്പവും മത്സരിച്ചു
പിസി ജോര്‍ജ്ജിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും പ്രമേയത്തില്‍ പറയുന്നു. പരാജയ ഭീതി പൂണ്ടാണ് ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫില്‍ ചേരാന്‍ ശ്രമിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായ പിസി ജോര്‍ജ്ജ് മുന്നണി വിട്ടതിന് ശേഷം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പവും മത്സരിച്ചെന്നും കോണ്‍ഗ്രസ് പൂഞ്ഞാര്‍ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ബിജെപിക്കൊപ്പവും
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പവും പിസി ജോര്‍ജ്ജ് ചേരുകയുണ്ടായി. പൂഞ്ഞാറിലെ 68ഓളം മഹലുകള്‍ പിസി ജോര്‍ജ്ജിനെ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അതിപ്പോഴും നിലനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മുന്നണിക്കൊപ്പം അല്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് വന്നതോടെയാണ് യുഡിഎഫ് വാതില്ക്കലെത്തിയിരിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
കോൺഗ്രസ് പിന്തിരിയണം
പിസി ജോര്‍ജ്ജിന് യുഡിഎഫില്‍ പ്രവേശനം നല്കാന് ആലോചനകള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്തിരിയണം എന്നും പ്രമേയത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു. പൂഞ്ഞാർ കൂടാതെ കാഞ്ഞിരപ്പളളി സീറ്റ് കൂടി യുഡിഎഫ് നേതൃത്വത്തോട് പിസി ജോർജ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതല്ല പാലായിൽ പിസി ജോർജ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും എന്നും സൂചനകളുണ്ട്.