പോപ്പുലർ ഫ്രണ്ട് നിരോധനം: 'ഒവൈസിയുടെ കേരള വരവും 35 സീറ്റിലെ ബിജെപി വിജയവും'; കുറിപ്പുമായി നുസൂർ
തിരുവനന്തപുരം: രാജ്യത്ത് പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളെയും നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നവെങ്കിലും ഒട്ടനവധി ചോദ്യങ്ങൾക്ക് മറുപടി ഇനിയും കണ്ടത്തേണ്ടതായുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ.
രാജ്യത്ത് നിലനിൽക്കുന്ന ഒരു തീവ്രവാദ സംഘടന അധികാരം സുരക്ഷിതമായി കയ്യിൽ എത്തിയപ്പോൾ ബോധപൂർവം മറ്റൊരു തീവ്രവാദ സംഘടനയെ ഇല്ലായ്മ ചെയ്തു എന്നതാണ് ഹ്രസ്വമായ വ്യാഖ്യാനമെന്ന് വ്യക്തമാക്കുന്ന അദ്ദേഹം എല്ലാ മുസ്‌ലീങ്ങളും പോപ്പുലർ ഫ്രണ്ട് അല്ലെന്നും ഇതിന്റെ മറവിൽ ന്യൂനപക്ഷ വേട്ടയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നതെങ്കിൽ മതേതരമനസ്സുകളുടെ പ്രതിഷേധങ്ങൾ ഉയരണമെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രാജ്യത്ത് പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളെയും നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഒട്ടനവധി ചോദ്യങ്ങൾക്ക് മറുപടി ഇനിയും കണ്ടത്തേണ്ടതായുണ്ട്.എല്ലാ മുസ്‌ലീങ്ങളും പോപ്പുലർ ഫ്രണ്ട് അല്ല. ഇതിന്റെ മറവിൽ ന്യൂനപക്ഷ വേട്ടയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നതെങ്കിൽ മതേതരമനസ്സുകളുടെ പ്രതിഷേധങ്ങൾ ഉയരണം. രാജ്യത്ത് നിലനിൽക്കുന്ന ഒരു തീവ്രവാദ സംഘടന അധികാരം സുരക്ഷിതമായി കയ്യിൽ എത്തിയപ്പോൾ ബോധപൂർവം മറ്റൊരു തീവ്രവാദ സംഘടനയെ ഇല്ലായ്മ ചെയ്തു എന്നതാണ് ഹ്രസ്വമായ വ്യാഖ്യാനം. ഈ നിരോധിത സംഘടനയുടെ പ്രവർത്തകർ ഇത് വച്ച് അവസാനിപ്പിക്കുമോ? ഇതോടുകൂടി സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധത അവസാനിക്കുമോ?
രാജ്യത്ത് സംഘപരിവാർ അംഗീകാരം കൊടുത്ത ഒരു തീവ്രവാദിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വരും ദിവസങ്ങളിൽ കേരളം അടക്കമുള്ള തെക്കേ ഇന്ത്യയിൽ വേരുറപ്പിക്കും. മോദിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അസ്സദ്ദുദ്ധീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇതിഹാദുൽ മുസ്ലിമീൻ (AIMIM ). അവരുടെ സാമ്പത്തിക സ്രോതസ്സുകൾക്ക് അംഗീകാരം ലഭിക്കും. അവരുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് കേസുകൾ ഉണ്ടാകില്ല. അവരുടെ സ്ഥാനാർത്ഥികളെ തീവ്രവാദികൾ എന്ന് അഭിസംബോധന ചെയ്യില്ല. അവർ യാഥാർത്ഥ മുസ്ലിം സംരക്ഷകരാണെന്ന് ബിജെപിയും സിപിഎമ്മും ഒരുപോലെ പറയും.
കാരണം കേരളത്തിലടക്കം തെക്കേ ഇന്ത്യയിൽ ഒട്ടനവധി സീറ്റുകളിൽ 5000-10000 വോട്ടുകൾ മതാടിസ്ഥാനത്തിൽ വേർതിരിക്കാൻ കഴിഞ്ഞാൽ ബിജെപിയ്ക്ക് വ്യക്തമായി സാന്നിധ്യം ഉറപ്പിക്കാൻ കഴിയും എന്നതാണ് അവരുടെ കണ്ടെത്തൽ. കേരളത്തിൽ 30-35 സീറ്റിൽ ഈ പറഞ്ഞ കണക്കിൻ പ്രകാരം മുസ്ലീം വോട്ടുകൾ മാത്രം വിഘടിപ്പിച്ചാൽ അവിടെ ബിജെപി ജയിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതൊക്കെ നടക്കുമോ എന്നല്ലേ? നടത്താൻ ഉള്ള ശ്രമം എന്നേ ആരംഭിച്ചു കഴിഞ്ഞു.
"രാജ്യത്ത് സംഘപരിവാർ വളർന്നാലും കുഴപ്പമില്ല കേരളം ഞങ്ങൾ ഭരിച്ചാൽ മതി" എന്ന് ചിന്തിക്കുന്ന സിപിഎമ്മിന്റെ മറ്റൊരു രാഷ്ട്രീയ നാടകം വരും ദിവസങ്ങളിൽ കേരളം കാണാൻ ഇരിക്കുന്നതേയുള്ളൂ. രാജ്യത്തിന്റെ മതേതരത്വമൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന പലതീരുമാനങ്ങളും ഇനിയും ഭരണവർഗ്ഗത്തിൽ നിന്നുമുണ്ടാകും. അതെല്ലാം വർഗ്ഗീയ സംഘടനകളുടെ വേരോട്ടത്തിന് വഴി തെളിക്കും. തീവ്രവാദസംഘടനകളെ അടിച്ചമർത്തണമെങ്കിൽ വർഗ്ഗീയ മനസ്സുകളെ ഇല്ലായ്മ ചെയ്തേ മതിയാവുകയുള്ളു. "ഇനിയെല്ലാം കാത്തിരുന്നു കാണണം കോശി..!"
പോപ്പുലർ ഫ്രണ്ട് നിരോധനം; അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം: കെ സുരേന്ദ്രന്‍