അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ ആസൂത്രിത നീക്കം
കൊച്ചി: വിദ്യാർഥികളുടെ അരുമ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് നടത്തിയത് ആസൂത്രിത നീക്കം. നിരവധി വാഹനങ്ങളിൽ മാരാകായുധങ്ങളുമായെത്തിയ അക്രമി സംഘം ഇരുളിന്റെ മറവിൽ അഭിമന്യുവിന്റെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മരണം ഉറപ്പാക്കുംവിധം കൊലപാതകങ്ങളിൽ അതിവിദഗ്ധ പരിശീലനം ലഭിച്ച ക്രിമിനൽ സംഘങ്ങൾക്കേ ഇത്തരത്തിൽ കുത്തി പരിക്കേൽപ്പിക്കാനാകു. വയറിനും കുടലിനും മാരകമായി പരിക്കേറ്റ അർജുനനെയും ഇത്തരത്തിലാണ് കുത്തിയത്.
അക്രമി സംഘത്തിലെ വടുതല സ്വദേശിയായ മുഹമ്മദ് മാത്രമാണ് നിലവിൽ കാമ്പസിൽ പഠിക്കുന്നത്. ഡിഗ്രിക്ക് പുതിയതായി പ്രവേശനം ലഭിച്ച പത്തനംതിട്ട സ്വദേശി ഫറൂഖും സംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച ക്ലാസ് തുടങ്ങാനിരിക്കെ ദിവസങ്ങൾക്ക് മുന്നേ ഫറൂഖ് എറണാകുളത്ത് എത്തിയത് ദുരൂഹതയുണർത്തുന്നതാണ്. കൊല നടത്തിയ കാമ്പസ് ഫ്രണ്ട് അക്രമികളിൽ ഭൂരിഭാഗംപേരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. വൻ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇതര ജില്ലകളിൽ നിന്നുള്ള പരിശീലനം ലഭിച്ച കൊലയാളികളെ മഹാരാജാസിലെത്തിച്ചത്. ആഴമേറിയ ഒരു കുത്തിന് തന്നെ അഭിമന്യു മരിച്ചത് ഇതിന്റെ തെളിവാണ്. മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ടുകാരും അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നുവോയെന്ന കാര്യവും കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കും. കോളേജിൽ കാമ്പസ് ഫ്രണ്ടിന് വിരലിലെണ്ണാവുന്ന പ്രവർത്തകർമാത്രമാണുള്ളത്. ഇവരുമായി എസ്എഫ്ഐക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ നടന്ന ദാരുണ കൊലപാതകം വിദ്യാർഥികൾക്കും അധ്യാപർക്കും താങ്ങാനാകുമായിരുന്നില്ല.
കഴിഞ്ഞ രണ്ട് വർഷമായി സമാധാനംനിറഞ്ഞ കാമ്പസിലാണ് കൊടുംപാതകം അരങ്ങേറിയത്. തിങ്കളാഴ്ച കോളേജിലെത്തുന്ന ഒന്നാം വർഷ ഡിഗ്രി വിദ്യാർഥികളെ സ്വീകരിക്കാൻ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ കാമ്പസിൽ അലങ്കാര പണികൾ നടത്തുന്നതിനിടെയാണ് കാമ്പസ് ഫ്രണ്ട് ക്രിമിനലുകൾ വിദ്യാർഥി നേതാവിനെ വധിച്ചത്. കാമ്പസിന്റെ പുറകിലെ ഗേറ്റിനോട് ചേർന്നുള്ള മതിൽ നേരത്തെതന്നെ എസ്എഫ്ഐ ബുക്ക് ചെയ്ത് വെള്ളയടിച്ചിരുന്നു. എന്നാൽ ഞായറാഴ്ച രാത്രി 8.30ഓടെ സംഘടിച്ചെത്തിയ അക്രമികൾ അവിടെ പോസ്റ്ററുകൾ പതിച്ചു. ഇത് ചോദ്യം ചെയ്ത എസ്എഫ്ഐ വിദ്യാർഥികളെ കാമ്പസ് ഫ്രണ്ടുകാർ അകാരണമായി മർദിക്കുകയായിരുന്നു. കാമ്പസിൽ അക്രമം നടക്കുന്നുവെന്ന വിവരമറിഞ്ഞാണ് അഭിമന്യവും ഹോസ്റ്റലിലെ മറ്റ് എസ്എഫ്ഐ പ്രവർത്തകരുമെത്തിയത്. അക്രമികൾ കാമ്പസിനുള്ളിൽ കയറുന്നത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരെ കമ്പിവടിക്ക് അടിച്ച് ഓടിച്ചു. ഇതിനിടെ ഐഎംഎയുടെ മുന്നിൽ നിൽക്കുയായിരുന്ന അഭിമന്യുവിന്റെ നെഞ്ചിലേക്ക് കുത്തി. കുത്തേറ്റ അഭിമന്യു നെഞ്ച് അമർത്തിപിടിച്ച് ഗവ. ജനറൽ ആശുപത്രി ഭാഗത്തേക്ക് ഓടിയെങ്കിലും പത്തടി അകലെവച്ച് റോഡിലേക്ക് കുഴഞ്ഞ് വീണു. അഭിമന്യുവിന് കുത്തേൽക്കുന്നത് കണ്ട് മറ്റ് പ്രവർത്തകർ ഓടിയെത്തിയെങ്കിലും അക്രമികൾ ഓടി. ഉടൻ തന്നെ എസ്എഫ്ഐ പ്രവർത്തകർ അഭിമന്യുവിനെ കൈകളിൽ താങ്ങിയെടുത്ത് ഓടി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിക്ക് മുന്നിലെത്തിയപ്പോഴേക്കും നേരിയ ഞരുക്കവും നിലച്ചു. ഹൃദയം തകർത്ത് തുളഞ്ഞ് കയറിയ കത്തി അഭിമന്യുവിന്റെ ജീവനാണ് ഇല്ലാതാക്കിയത്.
അഭിമന്യുവിനെ കുത്തിയ അക്രമിതന്നെയാണ് അർജുനെയും കുത്തി വീഴ്ത്തിയത്. വയറിൽ താഴ്ന്ന കത്തി കുടലിനെയും കീറിമുറിച്ചു. അർജുൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടത് ഇടുപ്പിന്റെ പിൻഭാഗത്ത് കുത്തേറ്റ വിനീതും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ഇരുചക്ര വാഹനങ്ങളിലാണ് ഇരുപതംഗ സംഘം കോളേജിലെത്തിയത്. ഇവർ സഞ്ചരിച്ച എട്ട് ഇരുചക്ര വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു. ഒാടി രക്ഷപെടാൻ ശ്രമിച്ച അക്രമികളിൽ മൂന്ന്പേരെ സിഐടിയു തൊഴിലാളികളാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധിച്ചു.
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിന് പിന്നാലെ കലാലയങ്ങളിൽ ഭീകരത വ്യാപിപ്പിക്കാൻ കാമ്പസ് ഫ്രണ്ട് തെരഞ്ഞെടുത്തതാകട്ടെ ചരിത്ര പാരമ്പര്യമേറിയ മഹാരാജാസ് കോളേജും. എസ്എഫ്ഐയുടെ വിദ്യാർഥി പിന്തുണയിൽ അമർഷം പൂണ്ട ചില വിദ്യാർഥി സംഘടനകൾ കാമ്പസിൽ അക്രമം സൃഷ്ടിക്കാൻ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും വിദ്യാർഥികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ അവയെ തടയാൻ കഴിഞ്ഞു. മത തീവ്രവാദ സംഘടനകൾ വിദ്യാർഥികളിൽ വർഗീയത വളർത്തി ഭിന്നിപ്പിക്കുന്നതിനെതിരെ എസ്എഫ്ഐ കാമ്പസിൽ നിരന്തരം പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ മിന്നുന്ന വിജയമാണ് നേടിയത്. ഇവയെല്ലാം ഇത്തരം സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു.