പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ജപ്തി; സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം വ്യാപിക്കുന്നു
കോഴിക്കോട്: ഹര്‍ത്താല്‍ നാശനഷ്ടത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ആസ്തികള്‍ ജപ്തി ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഇകെ സുന്നി നേതാവ് സത്താര്‍ പന്തല്ലൂരിന് പുറമെ ഐഎസ്എം, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നീ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തുവന്നു. സ്വാഭാവിക നീതി നിഷേധിക്കരുത് എന്നാണ് ഐഎസ്എം വാര്‍ത്താകുറിപ്പില്‍ പ്രതികരിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ധൃതി പിടിച്ച നീക്കം അസ്വാഭാവികമാണ്. നിരവധി ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. വിയോജിപ്പുകളെ ബുള്‍ഡോസര്‍ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യന്‍ സമീപനത്തിന്റെ ആവര്‍ത്തനമായി ജപ്തി നടപടികള്‍ മാറരുതെന്നും ഐഎസ്എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നശിപ്പിച്ച മുതല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സര്‍ക്കാരും കോടതിയും കാണിക്കുന്ന ജാഗ്രത ശുഭസൂചനയാണ്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് മാത്രമാണോ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചിട്ടുള്ളത് എന്ന ചോദ്യമാണ് എസ്‌കെഎസ്എസ്എഫ് നേതാവ് കൂടിയായ സത്താര്‍ പന്തല്ലൂര്‍ ചോദിക്കുന്നു. പുതിയ ജാഗ്രതയുടെ താല്‍പ്പര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഹര്‍ത്താര്‍ ജപ്തിയുടെ മറവില്‍ നിരപരാധികളെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. ഹര്‍ത്താലുമായി ബന്ധമില്ലാത്തവരുടെ, അക്രമസംഭവങ്ങളില്‍ പ്രതിയല്ലാത്തവരുടെ സ്വത്തുക്കള്‍ പോലും കണ്ടുകെട്ടുന്നു. ഭാര്യയുടെ പേരിലുള്ള സ്വത്ത് ജപ്തി ചെയ്ത സംഭവവമുണ്ടായി. സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; മുസ്ലിം ലീഗ് നേതാവിന്റെ സ്ഥലം ജപ്തി ചെയ്തു... അടുത്തത് ലേലം
സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് വിവേചനപരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി പ്രസ്താവനയില്‍ പറഞ്ഞു. മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് വന്ന ശേഷവും നിരവധി ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അതിലും അക്രമങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സ്വീകരിക്കാത്ത നടപടി ഇപ്പോള്‍ മാത്രം സ്വീകരിക്കുന്നത് നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ... ''നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സെപ്തംബറില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉണ്ടായ പൊതുമുതല്‍ നഷ്ടത്തിന്റെ പേരില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ പി.എഫ്.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വത്തുകള്‍ കണ്ട്‌കെട്ടികൊണ്ടിരിക്കുന്നു.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടി - തീര്‍ത്തും വിവേചനപരവും വംശീയ വേര്‍തിരിവുമുളള തീരുമാനമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
ഹര്‍ത്താലിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തില്‍ നിരവധി ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. അതില്‍ പലതിലും അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാര്‍ക്കശ്യ സമീപനം ഇപ്പോള്‍ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല.
സംഘപരിവാര്‍ കാലത്ത് ആര്‍.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങള്‍ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയു . അക്രമ പ്രവര്‍ത്തനം ആരുടെ ഭാഗത്തു നിന്നായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ് പക്ഷേ ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോള്‍ പിന്നിലെ ലക്ഷ്യം വ്യക്തമാണ്.
എത്ര വേഗമാണ് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കോടതിയും സര്‍ക്കാരും കടന്നിരിക്കുന്നത്. ചിലര്‍ക്കെതിരെ മാത്രമാകുമ്പോള്‍ നീതി നിര്‍വഹണത്തിന് എന്തൊരു വേഗതയാണ്.
പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ട് കെട്ടിയ യു പി സര്‍ക്കാരിന്റെയും ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയ യു.പി., മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി നഗരസഭ തുടങ്ങിയ ബി.ജെ.പി സര്‍ക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തില്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത്.
വംശഹത്യയുടെ 10 ഘട്ടങ്ങളില്‍ ഒന്നായി ജൈനോസൈഡ് വാച്ച് എണ്ണുന്നതാണ് പ്രതീക വത്കരണവും കുറ്റാരോപണവും. അതിന്റെ ചെറുരൂപങ്ങളാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്.
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ അക്രമാസക്തമായ ഹര്‍ത്താലാണ് സംഘ്പരിവാര്‍ നടത്തിയത്. ബിജെപിയുടെ സമുന്നത നേതാക്കളുടെ നേതൃത്വത്തിലാണ് കേരളം മുഴുവന്‍ പൊതുമുതല്‍ നശിപ്പിച്ചും പോലീസുകാരെ ആക്രമിച്ചും അഴിഞ്ഞാടിയത്. അതിന്റെ പേരില്‍ ഒരാള്‍ക്കെതിരെയും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആ കേസുകള്‍ എല്ലാം ഇപ്പോള്‍ നിശ്ചലവുമാണ്. ചിലര്‍ ചെയ്യുന്നത് സ്വാഭാവികവും മറ്റുചിലരുടേത് അസ്വാഭാവികവും എന്ന് നിയമവ്യവസ്ഥകള്‍ തന്നെ വിലയിരുത്താന്‍ തുടങ്ങിയാല്‍ അതിനര്‍ത്ഥം നീതിപൂര്‍വമായ നിയമനിര്‍വഹണ വ്യവസ്ഥ ദുര്‍ബലമായിരിക്കുന്നു എന്നാണ്. അത്തരമൊരു സന്ദേശം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല''.