ഹാദിയ കേസില്‍ കണക്കുനിരത്തി പോപ്പുലര്‍ ഫ്രണ്ട്, ചെലവായത് ഒരു കോടി, സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട്!
കേസില്‍ ആദ്യം മുതല്‍ തന്നെ ഹാദിയയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചത്
കോഴിക്കോട്: ഹാദിയ കേസില്‍ കണക്കുകള്‍ നിരത്തി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. കേസില്‍ തങ്ങള്‍ക്ക് ഒരു കോടിയോളം ചെലവായെന്നാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവാദം ഉണ്ടാക്കിയ സംഭവമായിരുന്നു ഹാദിയ കേസ്. മതം മാറി ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ ഇതിനെതിരെ ഇവരുടെ മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഇത് ഹൈക്കോടതിയിലേക്കും അവിടെ നിന്ന് സുപ്രീം കോടതിയിലേക്കും കേസ് നീണ്ടു. ഇതിനിടെ ഷെഫിന്‍ ജഹാന് ഐസിസ് ബന്ധമുണ്ടെന്ന് വരെ ആരോപണമുയര്‍ന്നിരുന്നു. ഒടുവില്‍ ഹാദിയയുടെ ആവശ്യം പരിഗണിച്ച സുപ്രീം കോടതി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
കപിൽ സിബലിന്റെ ശക്തമായ വാദങ്ങൾ; മസ്തിഷ്ക പ്രക്ഷാളനം ആവർത്തിച്ച് ശ്യാം ദിവാനും മണീന്ദർ സിങും!
ഈ കേസില്‍ ആദ്യം മുതല്‍ തന്നെ ഹാദിയയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചത്. ഇതിനായി അവര്‍ നല്‍കിയ നിയമസഹായമാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ വിവിധ ഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസ് ഇനത്തില്‍ 93 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവായിട്ടുണ്ട്. യാത്രാചെലവിനത്തില്‍ അഞ്ച് ലക്ഷത്തിന് മുകളിലും ചെലവായിട്ടുണ്ട്. ഇതില്‍ അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമായി 50000 രൂപയാണ് നല്‍കിയത്. ഇതിന്റെ വിശദമായ രേഖകളാണ് പോപ്പുലര്‍ ഫ്രണ്ട് പുറത്തുവിട്ടത്. കേസ് നടത്തുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി കേരളത്തിലുടനീളം ധനസമാഹരണം നടത്തിയിരുന്നു. ഇത്തരത്തില്‍ 80 ലക്ഷം രൂപയോളം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമേ ബാങ്ക് അക്കൗണ്ടിലേക്കും തുക ലഭിച്ചിരുന്നതായി പറയുന്നുണ്ട്. ബാക്കിയുള്ള തുക പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബല്‍, ദുഷ്യന്ത് ദവേ, ഇന്ദിരാ ജെയ്‌സിങ്, മര്‍സൂഖ് ബാഫഖി എന്നിവരാണ് ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനായി ഹാജരായത്. നേരത്തെ കേസില്‍ ജയിച്ച ഉടനെ ഹാദിയ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചിരുന്നു. എന്നാല്‍ പിന്നീടിത് സര്‍ക്കാരിനോടാണ് ചോദിച്ചതെന്ന് ഇവര്‍ തിരുത്തിയിരുന്നു. തന്നെ മുസ്ലീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ലെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പിണറായി! ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ..
കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍