പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കി, പ്രത്യേക പരിശീലന ക്യാമ്പ് നടത്തി; ഇഡി
ദില്ലി: പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പട്‌നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത പിഎഫ്ഐ പ്രവർത്തകൻ പായത്ത് ഷഫീഖിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണൂര്‍ പെരിങ്ങത്തൂരിൽ നിന്നായിരുന്നു ഷഫീഖിനെ അറസ്റ്റ് ചെയ്തത്.
ജുലൈ 12- ന് പട്നയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മോദിയെ വധിക്കാനായിരുന്നു പദ്ധതി. പ്രധാനമന്ത്രിയെ ആക്രമിക്കാനായി പ്രത്യേക പരിശീലന പരിപാടി പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്പദേശിലെ ചില നേതാക്കൾക്കളെ വകവരുത്താനും പദ്ധിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ ആരോപണം ഉണ്ട്.

ഷഫീഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്റ് റിപ്പോർട്ടിൽ ഉള്ളത്. ഖത്തറില്‍ ഉണ്ടായിരുന്ന ഷഫീഖ് പായേത്ത് തന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ രാജ്യത്ത് കലാപമുണ്ടാക്കാനായി പണം സമാഹരിച്ചുവെന്നാ് ആരോപണം. നേരത്തെ ഷഫീഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് വഴി ലഭിച്ച പണം പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപവും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വർഷങ്ങളായി പിഎഫ്ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ 120 കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ളിടങ്ങളിൽ നിന്നാണ് പണമെത്തിയത്. പണം നിക്ഷേപിച്ച പലതും അജ്ഞാതരാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പണം ചെലവഴിക്കുന്നത്.

ദില്ലി കലാപം, സാമുദായിക സൗഹാർദ്ദം തകർക്കാനും കലാപം ഇളക്കിവിടാനും ലക്ഷ്യമിട്ടുള്ള പിഎഫ്‌ഐ അംഗങ്ങളുടെ ഹത്രാസിലേക്കുള്ള സന്ദർശനം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകർക്കുക എന്ന ഉദ്ദേശത്തോടെ യുപിയിലെ പ്രധാനപ്പെട്ടതും പ്രശ്നബാധിതവുമായി സ്ഥലങ്ങളിൽ ആക്രമണം നടത്തുന്നതിനുള്ള പദ്ധതികൾ, മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ പണം വിനിയോഗിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ എൻ ഐ എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 100 ഓളം പേരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തിരുന്നു. നാല് പേരെയാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്. ഷഫീഖ് പായത്താണ് ഇഡി കസ്റ്റഡിയിലെടുത്ത നാല് പേരിൽ ഒരാൾ. മറ്റ് മൂന്ന് പേർ ദില്ലിയിൽ നിന്നുള്ളവരാണ്. പർവേസ് അഹമ്മദ്, എംഡി ഇലിയാസ്, അബ്ദുൾ മുഖീത്. എന്നിവരാണ് ദില്ലിയിൽ നിന്നും അറസ്റ്റിലായത്. 2018 മുതൽ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്.

അതേസമയം എൻ ഐ എ കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേതാക്കളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരളത്തിൽ നടന്ന ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് കേരളത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.












Click it and Unblock the Notifications